Chennai Metro: ചെന്നൈ മെട്രോ രണ്ടാം ഘട്ടം; ഓറഞ്ച് ലൈൻ എന്ന് തുറക്കും?
ബോട്ട് ക്ലബ്, നന്ദനം, പനഗൽ പാർക്ക്, കൊടമ്പാക്കം എന്നിവയെ ബന്ധിപ്പിക്കുന്ന 4.9 കിലോമീറ്റർ ഭൂഗർഭ പാതയുടെ ഭാഗമായാണ് ഈ നിർമ്മാണം നടക്കുന്നത്. കൊടമ്പാക്കം - പനഗൽ പാർക്ക് വരെയുള്ള ഭാഗത്തിന്റെ നിർമ്മാണം 2027 ജൂണോടെയും, പൂർണ്ണമായ കോറിഡോർ നിർമ്മാണം 2027 ഡിസംബറോടെയും പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്.

പ്രതീകാത്മക ചിത്രം
ചെന്നൈ നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിൽ ചെന്നൈ മെട്രോ നിർണായക പങ്ക് വഹിക്കുന്നുണ്ട്. നിലവിൽ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, നഗരത്തിലെ മെട്രോ ഗതാഗതത്തെ ഒരു തരത്തിലും ബാധിക്കാതെ, നിലവിൽ സർവീസ് നടത്തുന്ന ടണൽ പാതയ്ക്ക് തൊട്ടുതാഴെ വിജയകരമായി പുതിയ തുരങ്കം നിർമ്മിച്ച് ചെന്നൈ മെട്രോ റയിൽ ലിമിറ്റഡ് ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ്.
ഓറഞ്ച് ലൈൻ എന്ന്?
രണ്ടാം ഘട്ടത്തിലെ പ്രധാന പാതയായ കോറിഡോർ 4, ഓറഞ്ച് ലൈനിന്റെ ഭൂഗർഭ പാത നിർമ്മാണത്തിലെ ഏറ്റവും വലിയ സാങ്കേതിക വെല്ലുവിളിയാണ് നിലവിഷ അതിജീവിച്ചിരിക്കുന്നത്. വിമാനത്താവളത്തെയും വിമകോ നഗറിനെയും ബന്ധിപ്പിക്കുന്ന ബ്ലൂ ലൈൻ മെട്രോ സർവീസുകൾ തടസ്സപ്പെടുത്താതെയാണ് ഈ നിർണായക നേട്ടം. നിർമാണങ്ങളെല്ലാം പൂർത്തിയാക്കി ഉടൻ തന്നെ പാത പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്നാണ് വിവരം.
ALSO READ: താനെയുടെ മെട്രോ സ്വപ്‌നങ്ങള്‍ പൂവണിയുന്നു; ഗൈമുഖ്-കപൂര്‍ബാവ്ഡി യാത്ര വിജയം
തുരങ്ക നിർമ്മാണം
നന്ദനം, സൈദാപേട്ട സ്റ്റേഷനുകൾക്കിടയിൽ നിലവിൽ സർവീസ് നടത്തുന്ന മെട്രോ തുരങ്കത്തിന് തൊട്ടുതാഴെക്കൂടിയാണ് രണ്ട് ടണൽ ബോറിംഗ് മെഷീനുകൾ കടന്നുപോയത്. നിലവിലുള്ള തുരങ്കങ്ങൾ ഭൂനിരപ്പിൽ നിന്ന് ഏകദേശം 10 മീറ്റർ ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ, പുതുതായി നിർമ്മിക്കുന്ന 5.8 മീറ്റർ വീതിയുള്ള തുരങ്കങ്ങൾ ഭൂനിരപ്പിൽ നിന്ന് 20 മീറ്ററിലധികം ആഴത്തിലാണ് സജ്ജീകരിക്കുന്നത്. രണ്ട് തുരങ്കങ്ങൾ തമ്മിലുള്ള ഈ വലിയ ലംബമായ അകലമാണ് മുകളിലെ സർവീസുകൾക്ക് തടസ്സമില്ലാതെ സുരക്ഷിതമായി നിർമ്മാണം പൂർത്തിയാക്കാൻ സഹായിച്ചതെന്ന് സി.എം.ആർ.എൽ പ്രൊജക്ട്സ് ഡയറക്ടർ ടി. അർച്ചനൻ വ്യക്തമാക്കി.
പാതയുടെ വികസനം
ബോട്ട് ക്ലബ്, നന്ദനം, പനഗൽ പാർക്ക്, കൊടമ്പാക്കം എന്നിവയെ ബന്ധിപ്പിക്കുന്ന 4.9 കിലോമീറ്റർ ഭൂഗർഭ പാതയുടെ ഭാഗമായാണ് ഈ നിർമ്മാണം നടക്കുന്നത്. കൊടമ്പാക്കം – പനഗൽ പാർക്ക് വരെയുള്ള ഭാഗത്തിന്റെ നിർമ്മാണം 2027 ജൂണോടെയും, പൂർണ്ണമായ കോറിഡോർ നിർമ്മാണം 2027 ഡിസംബറോടെയും പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്.
നന്ദനത്തിനും ബോട്ട് ക്ലബ്ബിനും ഇടയിലുള്ള 868 മീറ്റർ വരുന്ന ഇരട്ട തുരങ്കത്തിൽ ഇനി 263 മീറ്റർ ദൂരം മാത്രമാണ് നിർമ്മിക്കാനുള്ളത്. കൊടമ്പാക്കം, പനഗൽ പാർക്ക് സ്റ്റേഷനുകളുടെ പ്രധാന നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം ഡിസംബറോടെ പൂർത്തിയാകും. എന്നാൽ നന്ദനം, ബോട്ട് ക്ലബ് സ്റ്റേഷനുകളുടെ പണികൾ പകുതിയോളം പൂർത്തിയായിട്ടുണ്ട്.