Chennai Metro: 24-ാം തുരങ്കവും പൂർത്തിയായി! മെട്രോ രണ്ടാം ഘട്ടത്തിൽ നിർണായക നേട്ടം
Chennai Metro Update: 819 മീറ്റർ അപ്-ലൈൻ സെക്ഷനിൽ 'നീലഗിരി' എന്ന് പേരിട്ടിരിക്കുന്ന ടി.ബി.എം മെഷീനാണ് തുരങ്ക നിർമ്മാണം പൂർത്തിയാക്കിയത്. ടാറ്റാ പ്രോജക്ട്സ് ഏറ്റെടുത്ത് നടപ്പിലാക്കുന്ന മാധവരം മിൽക്ക് കോളനി - കെല്ലീസ് 9 കിലോമീറ്റർ ഭൂഗർഭ പാതയിലെ 11-ാമത്തെ ബ്രേക്ക്‌ത്രൂ കൂടിയാണിത്.

ചെന്നൈ മെട്രോ
ചെന്നൈ മെട്രോ രണ്ടാം ഘട്ട പദ്ധതിയിൽ നിർണായക നാഴികക്കല്ല്. പദ്ധതിയുടെ ഭാഗമായുള്ള 24-ാമത്തെ തുരങ്ക നിർണമാണം പൂർത്തിയായി. ടണൽ ബോറിംഗ് മെഷീൻ (TBM) ബ്രേക്ക്‌ത്രൂ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (CMRL) വിജയകരമായി കൈവരിച്ചതായി അധികൃതർ അറിയിച്ചു. ഇതോടെ രണ്ടാം ഘട്ടം കാത്തിരിക്കുന്ന ചെന്നൈ നിവാസികളുടെ ആകാംക്ഷ കൂടുകയാണ്.
തുരങ്ക നിർമ്മാണം
മാധവരം ഹൈ റോഡിനും മൂലക്കടൈ സ്റ്റേഷനും ഇടയിലുള്ള 819 മീറ്റർ അപ്-ലൈൻ സെക്ഷനിൽ ‘നീലഗിരി’ എന്ന് പേരിട്ടിരിക്കുന്ന ടി.ബി.എം മെഷീനാണ് തുരങ്ക നിർമ്മാണം പൂർത്തിയാക്കിയത്. ടാറ്റാ പ്രോജക്ട്സ് ഏറ്റെടുത്ത് നടപ്പിലാക്കുന്ന മാധവരം മിൽക്ക് കോളനി – കെല്ലീസ് (കോറിഡോർ 3) 9 കിലോമീറ്റർ ഭൂഗർഭ പാതയിലെ 11-ാമത്തെ ബ്രേക്ക്‌ത്രൂ കൂടിയാണിത്.
ബക്കിംഗ്ഹാം കനാൽ, തിരക്കേറിയ റോഡുകൾ, 14 ഓളം ബോർവെല്ലുകൾ എന്നിവയ്ക്ക് അടിയിലൂടെയുള്ള തുരങ്ക നിർമ്മാണം പദ്ധതിയിലെ തന്നെ ഏറ്റവും സങ്കീർണ്ണമായ ഒന്നായിരുന്നുവെന്ന് സി.എം.ആർ.എൽ അധികൃതർ വ്യക്തമാക്കി. നിർമ്മാണ സമയത്ത് കുടിവെള്ള വിതരണത്തിന് ബദൽ മാർഗ്ഗങ്ങൾ ഒരുക്കുകയും, മണ്ണിടിച്ചിൽ ഒഴിവാക്കാൻ നിരന്തരമായ സുരക്ഷാ പരിശോധനകൾ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. ഈ റൂട്ടിൽ ആകെ ഏഴ് ടി.ബി.എം മെഷീനുകളാണ് പ്രവർത്തിക്കുന്നത്.
ALSO READ: ബെംഗളൂരു – ഹോസൂർ മെട്രോ വരുന്നു; ചെന്നൈയിൽ 1000 ഇലക്ട്രിക് ബസുകളും
ചെന്നൈ മെട്രോ രണ്ടാം ഘട്ടം
ആകെ 118.9 കിലോമീറ്റർ നീളമുള്ള ചെന്നൈ മെട്രോ രണ്ടാം ഘട്ടം 63,246 കോടി രൂപ ചെലവിലാണ് പൂർത്തിയാക്കുന്നത്. കോറിഡോർ 3 (മാധവരം മിൽക്ക് കോളനി – സിപ്കോട്ട്), കോറിഡോർ 4 (ലൈറ്റ്ഹൗസ് – പപൂനമല്ലി ബൈപാസ്), കോറിഡോർ 5 (മാധവരം മിൽക്ക് കോളനി – ഷോളിംഗനല്ലൂർ) എന്നിങ്ങനെ മൂന്ന് പ്രധാന പാതകളാണ് ഇതിലുള്ളത്. ഇതിൽ 42 കിലോമീറ്ററോളം ഭൂഗർഭ പാതയും 45 അണ്ടർഗ്രൗണ്ട് സ്റ്റേഷനുകളുമുണ്ട്. രണ്ടാം ഘട്ടത്തിലെ ആദ്യ റൂട്ടായ പപൂനമല്ലി ബൈപാസ് – വടപളനി മേൽപ്പാല പാതയുടെ സുരക്ഷാ പരിശോധനകൾ പൂർത്തിയായിക്കഴിഞ്ഞു.
കോയമ്പേട് – ആലന്തൂർ മെട്രോ അടുത്ത വർഷം
ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായ കോയമ്പേട് – ആലന്തൂർ പാതയുടെ പ്രവർത്തനം ആരംഭിക്കുന്നത് വൈകും. ഈ വർഷം ജൂണിൽ തുറക്കാൻ ലക്ഷ്യമിട്ടിരുന്ന പാതയുടെ നിർമ്മാണത്തിൽ എട്ട് മാസത്തോളം വൈകൽ നേരിട്ടതോടെ, സർവീസ് അടുത്ത വർഷം ആദ്യത്തോടെ മാത്രമേ ആരംഭിക്കൂ എന്ന് അധികൃതർ അറിയിച്ചു.
ആദ്യം കോയമ്പേട് മുതൽ ചെന്നൈ ട്രേഡ് സെന്റർ വരെ തുറക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ, തുടർന്ന് വരുന്ന ആലന്തൂർ സ്റ്റേഷന്റെ നിർമ്മാണം കൂടി പൂർത്തിയാക്കി കോയമ്പേട് – ആലന്തൂർ റൂട്ട് പൂർണ്ണമായി അടുത്ത വർഷം തുടക്കത്തിൽ ജനങ്ങൾക്ക് തുറന്നുകൊടുക്കാനാണ് നിലവിലെ തീരുമാനം. തൊഴിലാളികളുടെ ക്ഷാമം, ഡ്രെയിനേജ് ലൈനുകൾ മാറ്റുന്നതിലുണ്ടായ പ്രയാസങ്ങൾ, രാത്രി സമയത്തെ ജോലി സമയത്തിലെ നിയന്ത്രണങ്ങൾ എന്നിവയാണ് നിർമ്മാണം വൈകാൻ കാരണമായത്.
English Summary:
Chennai Metro Rail has achieved its 24th tunnel breakthrough in the ambitious Phase II Metro project, marking another major milestone in the expansion of the city’s rapid transit network. The breakthrough was completed using a Tunnel Boring Machine, reflecting the steady progress of underground construction despite the engineering challenges involved.