Chennai Metro Water: മലിനജലത്തിന് പിന്നാലെ ബയോഗ്യാസും; വരുമാനം വർദ്ധിപ്പിക്കാൻ പുതിയ നീക്കവുമായി ചെന്നൈ മെട്രോ വാട്ടർ
Chennai Metro Water Updates: ബയോഗ്യാസ് വാണിജ്യാടിസ്ഥാനത്തിൽ വിപണനം ചെയ്യാനൊരുങ്ങി ചെന്നൈ മെട്രോ വാട്ടർ. മലിനജല സംസ്‌കരണ പ്രക്രിയയുടെ ഭാഗമായുണ്ടാകുന്ന ബയോഗ്യാസ് ശുദ്ധീകരിച്ച് കംപ്രസ് ചെയ്ത് വിൽക്കാനാണ് തീരുമാനം.

Chennai Metro Water
ചെന്നൈ: മലിനജലം ശുദ്ധീകരിച്ച് വ്യവസായ സ്ഥാപനങ്ങൾക്ക് വിൽക്കുന്നതിലൂടെ 2020 മുതൽ 550 കോടിയിലധികം രൂപ വരുമാനം നേടിയതിന് പിന്നാലെ, മലിനജല സംസ്‌കരണ പ്ലാന്റുകളിൽ (STP) നിന്ന് ഉത്പാദിപ്പിക്കുന്ന ബയോഗ്യാസ് വാണിജ്യാടിസ്ഥാനത്തിൽ വിപണനം ചെയ്യാനൊരുങ്ങി ചെന്നൈ മെട്രോ വാട്ടർ. മലിനജല സംസ്‌കരണ പ്രക്രിയയുടെ ഭാഗമായുണ്ടാകുന്ന ബയോഗ്യാസ് ശുദ്ധീകരിച്ച് കംപ്രസ് ചെയ്ത് വിൽക്കാനാണ് തീരുമാനം.
2020 മുതലാണ് മലിനജലം ശുദ്ധീകരിച്ച് വരുമാനം നേടാൻ ചെന്നൈ മെട്രോ ആരംഭിച്ചത്. ഈ പദ്ധതിയിലൂടെ ഇതുവരെ 550 കോടിയിലധികം രൂപയാണ് മെട്രോ വാട്ടർ ബോർഡ് നേടിയത്. ബയോഗ്യാസ് കൂടി വിൽക്കുന്നതോടെ വരുമാനത്തിൽ വലിയ വർദ്ധനവുണ്ടാകും.
കണക്കുകൾ പ്രകാരം, ചെന്നൈയിലെ 20 മലിനജല സംസ്‌കരണ പ്ലാന്റുകളിലായി പ്രതിദിനം ഏകദേശം 958 ദശലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ട്. ഇതിൽ 11 പ്ലാന്റുകളിൽ നിലവിൽ ബയോഗ്യാസ് ഉത്പാദന സൗകര്യമുണ്ട്. പ്രതിദിനം 24,500 ക്യുബിക് മീറ്റർ ബയോഗ്യാസ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.
ALSO READ: മാർച്ചിൽ ഇല്ല, പൂനമല്ലി-വടപളനി പാത എന്ന് തുറക്കും?
പ്ലാന്റുകളിൽ ഉത്പാദിപ്പിക്കുന്ന ബയോഗ്യാസ് വെറുതെ കത്തിച്ചുകളയുകയോ പ്ലാന്റിനുള്ളിലെ വൈദ്യുതി ആവശ്യങ്ങൾക്കായി മാത്രം ഉപയോഗിക്കുകയോ ആണ് ചെയ്യുന്നത്. എന്നാൽ ഇത് സിലിണ്ടറുകളിൽ നിറച്ച് വിൽക്കാനോ സിറ്റി ഗ്യാസ് ശൃംഖലകൾക്ക് നൽകി വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് ബോർഡ് പരിശോധിക്കുന്നത്.
പുതിയ പദ്ധതിയുടെ സാങ്കേതികവും സാമ്പത്തികവുമായ വശങ്ങൾ പഠിക്കാൻ മെട്രോ വാട്ടർ ഒരു കൺസൾട്ടന്റിനെ ഉടൻ നിയമിക്കുമെന്നാണ് വിവരം. ഇവരുടെ റിപ്പോർട്ടിന് ശേഷമായിരിക്കും പദ്ധതിയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിക്കുക.