Judge Controversial Divorce Remark: താലിയും പൊട്ടും ധരിച്ചിട്ടില്ല, പിന്നെ ഭര്‍ത്താവിന് എങ്ങനെ താല്‍പര്യം തോന്നുമെന്ന് ജഡ്ജി; വിമര്‍ശനം രൂക്ഷം
Controversial Remarks by Indian Judge on Divorce: ജഡ്ജിമാരുടെ ഇത്തരം അപക്വ പരാമർശങ്ങൾക്കെതിരെ പരാതി ഉന്നയിക്കാൻ മാർഗങ്ങളൊന്നും തന്നെ ഇല്ലെന്നത് നിരാശാജനകമാണെന്നും ജഹാഗിർദാർ ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
മുംബൈ: വിവാഹമോചനക്കേസിന്റെ ഭാഗമായി ദമ്പതികളുമായ നടത്തിയ മധ്യസ്ഥ ചർച്ചയ്ക്കിടെ സെഷൻസ് കോടതി ജഡ്ജി നടത്തിയ വിവാദ പരാമർശം ചർച്ചയാകുന്നു. താലിയും പൊട്ടും ധരിക്കാതിരുന്നാൽ ഭർത്താവിന് എങ്ങനെ നിങ്ങളോട് താല്പര്യം തോന്നുമെന്നാണ് ജഡ്ജി യുവതിയോട് ചോദിച്ചത്. പൂനെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഭിഭാഷകനായ അങ്കുർ ആർ ജഹാഗിർദാർ ആണ് ഇക്കാര്യം പറഞ്ഞുകൊണ്ട് ലിങ്ക്ഡ്ഇന്നിൽ ഒരു കുറിപ്പ് പങ്കുവെച്ചത്.
‘താലിയും പൊട്ടും നിങ്ങൾ ധരിച്ചിട്ടില്ല. ഒരു വിവാഹിതയെ പോലെ നിങ്ങൾ പെരുമാറിയില്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഭർത്താവ് നിങ്ങളിൽ താല്പര്യം കാണിക്കുക’ എന്നാണ് ജഡ്ജി യുവതിയോട് ചോദിച്ചത്. ജഡ്ജിമാരുടെ ഇത്തരം അപക്വ പരാമർശങ്ങൾക്കെതിരെ പരാതി ഉന്നയിക്കാൻ മാർഗങ്ങളൊന്നും തന്നെ ഇല്ലെന്നത് നിരാശാജനകമാണെന്നും ജഹാഗിർദാർ ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
കുറച്ചുകാലം മുമ്പ് തന്റെ കക്ഷിയായ സ്ത്രീയോട് മറ്റൊരു ജഡ്ജി നടത്തിയ അപക്വ പരാമർശത്തെ കുറിച്ചും ജഹാഗിർദാർ കുറിപ്പിൽ പറയുന്നുണ്ട്. ‘നന്നായി സമ്പാദിക്കുന്ന ഒരു സ്ത്രീ തന്നെക്കാളും സംബന്ധിക്കുന്ന ഒരു പുരുഷനെയാണ് തേടുക. ഒരിക്കലും ഒരു സ്ത്രീ തന്നെക്കാളും കുറവ് സമ്പാദിക്കുന്ന ഒരാളുടെ കൂടെ ജീവിക്കാൻ തയ്യാറാവില്ല. എന്നാൽ നന്നായി സമ്പാദിക്കുന്ന ഒരു പുരുഷൻ, തന്റെ വീട്ടിൽ പാത്രം കഴുകുന്ന ഒരു ജോലിക്കാരിയെ വേണമെങ്കിലും വിവാഹം കഴിക്കും. പുരുഷന്മാർക്ക് അത്രയും ഒത്തുപോകാൻ കഴിയും. അതിനാൽ കാർക്കശ്യം കാണിക്കാതെ നിങ്ങളും ഒത്തുപോകാൻ ശ്രമിക്കൂ’ എന്നായിരുന്നു ജഡ്ജിയുടെ പരാമർശം.
അതേസമയം, ഇതെല്ലാം ഒരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും യുക്തിപരമായി ചിന്തിക്കുന്ന, വിദ്യാസമ്പന്നനായ ഏതൊരു വ്യക്തിയുടെയും മനസാക്ഷിയെ ഞെട്ടിക്കുന്ന ഏറെ കാര്യങ്ങൾ കോടതികളിൽ നടക്കുന്നുണ്ടെന്നും ജഹാഗിർദാർ കുറിപ്പിൽ പറയുന്നു. നിർഭാഗ്യവശാൽ നമ്മുടെ സമൂഹത്തിന് ചില മോശം കാര്യങ്ങളോട് വലിയ സഹിഷ്ണുതയാണെന്നും, എന്തുകൊണ്ടാണ് ഇത് ഇങ്ങനെയെന്നത് വ്യക്തമാണെന്നും, പുരുഷാധിപത്യത്തിന്റെ ആദ്യത്തെ നിയമം അതേ കുറിച്ച് സംസാരിക്കരുതെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിഭാഷകൻ പങ്കുവെച്ച പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ജഡ്ജിയുടെ പരാമർശങ്ങൾക്കെതിരെ ഇതിനകം രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.