Delhi Blast: ഉമര്‍ മുഹമ്മദ് വൈറ്റ് കോളര്‍ ഭീകരവാദത്തിന്റെ കണ്ണി; ബന്ധുക്കളുടെ ഡിഎന്‍എ ശേഖരിക്കും
Umar Mohammad's mother and two brothers detained: ഉമര്‍ മുഹമ്മദ് 'വൈറ്റ് കോളര്‍' ഭീകരവാദത്തിന്റെ കണ്ണിയെന്ന വിലയിരുത്തലില്‍ അന്വേഷണസംഘം. സ്‌ഫോടനസ്ഥലത്ത് കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഒന്ന് ഉമറിന്റേതാണെന്ന് അന്വേഷസംഘം സംശയിക്കുന്നു
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ നടന്ന സ്‌ഫോടനത്തിലെ ചാവേറെന്ന് സംശയിക്കുന്ന ഉമര്‍ മുഹമ്മദ് ‘വൈറ്റ് കോളര്‍’ ഭീകരവാദത്തിന്റെ കണ്ണിയെന്ന വിലയിരുത്തലില്‍ അന്വേഷണസംഘം. അഭ്യസ്തവിദ്യരും പ്രൊഫഷണലുമായവര്‍ തീവ്രവാദ സംഘടനകളുടെ ഭാഗമാകുന്നതിനെയാണ് ‘വൈറ്റ് കോളര്‍ ഭീകരവാദം’ എന്ന് വിളിക്കുന്നത്. ഏതാനും ദിവസം മുമ്പ് പിടിയിലായ ഫരീദാബാദ് ഭീകരസംഘത്തിലെ കൂട്ടാളിയാണ് ഡോക്ടര്‍ കൂടിയായ ഉമര്‍ മുഹമ്മദ്. ഇയാളുടെ സംഘാംഗങ്ങളായ ഡോക്ടര്‍മാരെ സ്‌ഫോടകവസ്തുക്കളുമായി കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവര്‍ക്ക് ജയ്ഷ് ഇ മുഹമ്മദ് എന്ന ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍.
സ്‌ഫോടനസ്ഥലത്ത് കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഒന്ന് ഉമറിന്റേതാണെന്ന് അന്വേഷസംഘം സംശയിക്കുന്നു. ചാവേർ ബോംബർ എന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ അമ്മയെയും രണ്ട് സഹോദരന്മാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം തിരിച്ചറിയാന്‍ ഇവരുടെ ഡിഎന്‍എ സാമ്പിള്‍ പരിശോധിക്കും.
സ്‌ഫോടനത്തിന് ഉപയോഗിച്ച കാറും ഉമറിന്റേതാണ്. ഡൽഹിയിലെ റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന് സമീപം തിങ്കളാഴ്ച വൈകുന്നേരം 6.52-ഓടെയാണ് സ്‌ഫോടനമുണ്ടായത്. ഹ്യുണ്ടായ് ഐ20 കാർ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ 12 മരണം ഇതുവരെ സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
സാവധാനത്തില്‍ നീങ്ങുകയായിരുന്ന കാര്‍ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയതിന് ശേഷമാണ് സ്‌ഫോടനം നടത്തിയത്. സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. സ്ഫോടനത്തിൽ അമോണിയം നൈട്രേറ്റ്, ഫ്യുവല്‍ ഓയില്‍, ഡിറ്റണേറ്ററുകൾ എന്നിവ ഉപയോഗിച്ചതായി പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ജമ്മു കശ്മീരിലെ പുൽവാമയിൽ നിന്നുള്ള താരിഖ് എന്നയാളാണ് ഉമർ മുഹമ്മദിന് കാർ എത്തിച്ചു നൽകിയതെന്ന് സംശയിക്കുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡല്‍ഹി സ്‌ഫോടനത്തെ തുടര്‍ന്ന് രാജ്യം അതീവ ജാഗ്രതയിലാണ്. കേരളത്തിലും സുരക്ഷ ശക്തമാക്കി.