Delhi Hotel Fire Outbreak: ഡല്‍ഹി നടുങ്ങി; ഹോട്ടലിലെ തീപിടിത്തത്തില്‍ മരിച്ചത് 21 പേര്‍; അനുശോചിച്ച് മോദി
21 Dead In Delhi Hotel Fire: ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു. മരിച്ചവരില്‍ വിദേശികളും ഉള്‍പ്പെടുന്നു. 40-ലധികം പേരെ രക്ഷപ്പെടുത്തി. 'ഫ്ലൂറിഷ് സ്റ്റേ' ഹോട്ടലിന്റെ റെസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിന്റെ ബേസ്‌മെന്റിലാണ് റെസ്റ്റോറന്റ് പ്രവർത്തിച്ചിരുന്നതെന്നാണ് റിപ്പോർട്ട്.
ന്യൂഡൽഹി: ഡല്‍ഹി മാളവ്യ നഗറില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു. മരിച്ചവരില്‍ വിദേശികളും ഉള്‍പ്പെടുന്നു. 40-ലധികം പേരെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ഏകദേശം 8:50ഓടെ ‘ഫ്ലൂറിഷ് സ്റ്റേ’ ഹോട്ടലിന്റെ റെസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിന്റെ ബേസ്‌മെന്റിലാണ് റെസ്റ്റോറന്റ് പ്രവർത്തിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. ഈ ഹോട്ടലിൽ പടർന്നുപിടിച്ച തീ പിന്നീട് ഇതിന് തൊട്ടടുത്തുള്ള ‘മികാസ ഇൻ’ എന്ന മറ്റൊരു ഹോട്ടലിലേക്കും പടര്‍ന്നു
ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. നിരവധി പേര്‍ താമസിക്കുന്ന ഒരു റസിഡന്‍ഷ്യല്‍ മേഖലയിലാണ് അപകടമുണ്ടായത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ജീവൻ രക്ഷിക്കാനായി ചിലർ താഴേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ചിലര്‍ രക്ഷപ്പെടാന്‍ കെട്ടിടത്തില്‍ നിന്നു താഴേക്ക് ചാടിയെന്നും, ഒരാളുടെ കാല്‍ ഒടിഞ്ഞതായി തോന്നിയെന്നും ഒരു ദൃക്‌സാക്ഷി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹോട്ടലിൽ ആകെ 25 മുറികളാണ് ഉണ്ടായിരുന്നത്. വിദേശികൾ ഉൾപ്പെടെ 40-ലധികം അതിഥികളാണ് ഹോട്ടലിൽ താമസിച്ചിരുന്നത്. ഡൽഹിയിൽ ചികിത്സ തേടിയെത്തുന്ന വിദേശ പൗരന്മാരിൽ ഭൂരിഭാഗവും ഇത്തരം ഹോട്ടലുകളിലാണ് തങ്ങാറുള്ളത്. തീപിടിത്തം ഉണ്ടാകുമ്പോൾ ഹോട്ടലിലെ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഹോട്ടലിന് ഫയർ എൻഒസി ലഭിച്ചിട്ടുണ്ടോ എന്ന് അധികൃതർ പരിശോധിച്ച് വരികയാണ്. കൂടാതെ, കെട്ടിടത്തിലേക്ക് പ്രവേശിക്കാനും പുറത്തുകടക്കാനും ഒരൊറ്റ വഴി മാത്രമാണ് ഉണ്ടായിരുന്നത്.
തീജ്വാലകൾ ആളിപ്പടര്‍ന്നു
രാവിലെ എട്ട് മണിയോടെ ഒരു ഇലക്ട്രിക് സ്റ്റൗ ഓൺ ചെയ്യാൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് തീജ്വാലകൾ ആളിപ്പടരുകയായിരുന്നു എന്ന് മികാസ ഇൻ ഹോട്ടലിലെ ഷെഫ് ആയ കേസരി സിംഗ് പറഞ്ഞു. ഹോട്ടലിൽ ആകെ തീ പടർന്നതായി ഉടൻ തന്നെ തിരിച്ചറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. പുറത്തേക്ക് ഇറങ്ങിയപ്പോൾ ഹോട്ടൽ പൂർണ്ണമായും തീ വിഴുങ്ങിയ കാഴ്ചയാണ് കണ്ടത്. എങ്ങനെയോ ആണ് താൻ രക്ഷപ്പെട്ടതെന്നും കേസരി സിംഗ് വ്യക്തമാക്കി.
അനുശോചനപ്രവാഹം
ഡല്‍ഹിയിലെ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും അനുശോചിച്ചു. ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ട സംഭവം അങ്ങേയറ്റം ദാരുണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദുരന്തബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും അധികൃതർ നൽകിവരുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം അദ്ദേഹം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
പിഎംഒയുടെ കുറിപ്പ്
The loss of lives due to a fire incident in Malviya Nagar, Delhi is tragic. My condolences to those who have lost their loved ones. Wishing a speedy recovery to the injured. Authorities are providing all possible assistance to those affected.
An ex-gratia of Rs. 2 lakh from…
— PMO India (@PMOIndia) June 3, 2026
അങ്ങേയറ്റം ദുഃഖിതയാണെന്ന് ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഈ ഹൃദയഭേദകമായ ദുരന്തത്തിൽ അകപ്പെട്ടവർക്ക് അതിജീവിക്കാനുള്ള ശക്തിയും ധൈര്യവും ലഭിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നുവെന്നും അവർ എക്‌സിൽ കുറിച്ചു.
English Summary
A massive fire at a Delhi hotel killed 21 people, including several foreign nationals. The blaze started in a basement restaurant and quickly spread to an adjacent hotel. Investigation sources reveal the property was operating 25 rooms despite having permission for only six. PM Narendra Modi condoled the tragic loss of life and announced financial aid for the victims’ families.