Air Pollution Delhi: നാലാം ദിവസവും ഡൽഹിയെ ശ്വാസം മുട്ടിച്ച് വായുമലിനീകരണം, പരിഹാരം കാണാൻ സർക്കാർ
Delhi's Air Pollution Crisis Continues: ദീപാവലിയോടനുബന്ധിച്ച് വ്യാപകമായി പടക്കം പൊട്ടിച്ചതും അയൽ സംസ്ഥാനങ്ങളിലെ പാടങ്ങളിൽ വൻ തോതിൽ വൈക്കോൽ കത്തിക്കുന്നതും ആണ് മലിനീകരണം രൂക്ഷമായി തുടരാനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്.
ന്യൂഡൽഹി: തുടർച്ചയായ നാലാം ദിവസവും ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ദീപാവലി കഴിഞ്ഞ് രണ്ട് ദിവസമായിട്ടും മലിനീകരണത്തിൻ്റെ തോത് കുറഞ്ഞിട്ടില്ല. പലയിടങ്ങളിലും വായുഗുണനിലവാരം (AQI) 350-ന് മുകളിൽ തുടരുകയാണ്.
ആനന്ദ് വിഹാറിൽ ഇത് 428 വരെ ഉയർന്നു. ദീപാവലിയോടനുബന്ധിച്ച് വ്യാപകമായി പടക്കം പൊട്ടിച്ചതും അയൽ സംസ്ഥാനങ്ങളിലെ പാടങ്ങളിൽ വൻ തോതിൽ വൈക്കോൽ കത്തിക്കുന്നതും ആണ് മലിനീകരണം രൂക്ഷമായി തുടരാനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്.
സർക്കാർ നടപടികൾ
വായുമലിനീകരണം കുറയ്ക്കുന്നതിനായി കൃത്രിമ മഴ പെയ്യിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഡൽഹി മന്ത്രി മജീന്ദർ സിംഗ് സിർസ അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് അനുമതി നൽകുന്ന മുറയ്ക്ക് ക്ലൗഡ് സീഡിങ്ങിനുള്ള നടപടികൾ ആരംഭിക്കും. നിലവിൽ മലിനീകരണം നേരിടുന്നതിനുള്ള ഗ്രാപ്-2 (GRAP-2) ശുപാർശ പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഡൽഹിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ, സെക്രട്ടേറിയേറ്റിൽ മന്ത്രിമാർക്കും എം.എൽ.എമാർക്കുമായി 15 എയർ പ്യൂരിഫയറുകൾ വാങ്ങാനുള്ള സർക്കാർ തീരുമാനം വിവാദമായി.
വായു മലിനീകരണം രൂക്ഷമാണ് എന്നതിൻ്റെ തെളിവാണ് ഈ നടപടിയെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
എന്നാൽ, മലിനീകരണം താരതമ്യേന കുറവാണെന്നാണ് മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ വാദം. ഈ വിഷയത്തെ ദീപാവലിയുമായി മാത്രം ബന്ധപ്പെടുത്തുന്നത് ആസൂത്രിത പ്രചാരണമാണെന്ന് ബിജെപിയും ആരോപിച്ചു.