Donald Trump’s Tariff: ട്രംപിൻ്റെ അധിക തീരുവ നാളെ മുതൽ, ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?
Doanald Trump's additional tariffs: ചൈനയ്ക്കും വിയറ്റ്നാമിനും ശേഷം യുഎസിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

Trump, Modi
അമേരിക്കൻ പ്രസിഡന്റ് ഇന്ത്യയ്ക്ക് മേൽ ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവ നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഇന്ത്യൻ ഇറക്കുമതിക്ക് മേലുള്ള തീരുവ 50 ശതമാനമായി ഉയരും. പുതിയ തീരുവ ഓഗസ്റ്റ് 27 ന് പുലർച്ചെ 12:01 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ചൂണ്ടിക്കാട്ടി അമേരിക്ക ഔദ്യോഗികമായി പൊതു അറിയിപ്പ് പുറപ്പെടുവിച്ചു.
യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) വഴി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് പുറപ്പെടുവിച്ച നോട്ടീസിൽ, ഓഗസ്റ്റ് 6 ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ച എക്സിക്യൂട്ടീവ് ഓർഡർ 14329 നടപ്പിലാക്കുന്നുവെന്ന് പറയുന്നു.
റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നുവെന്ന പേരിലാണ് ട്രംപ് ഭരണകൂടം 25 ശതമാനം അധികതീരുവ ഇന്ത്യയ്ക്ക് മേൽ പ്രഖ്യാപിച്ചത്. ഇതോടെ അമേരിക്ക ഏറ്റവും കൂടുതൽ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യയും മാറും. സ്വിറ്റ്‌സർലൻഡ്- 39%, കാനഡ – 35 %, ചൈന, ദക്ഷിണാഫ്രിക്ക – 30 % എന്നിവയാണ് ഉയർന്ന തീരുവ ഏർപ്പെടുത്തിയ മറ്റ് രാജ്യങ്ങൾ.
ഇന്ത്യയെ എങ്ങനെ ബാധിക്കും?
വിവിധ തരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഈ താരിഫ് ബാധകമാകും. ഉപയോഗത്തിനായി എത്തുന്നതോ സമയപരിധിക്ക് ശേഷം വെയർഹൗസുകളിൽ നിന്ന് കൊണ്ടുപോകുന്നതോ ആയ ഏതൊരു സാധനത്തിനും താരിഫ് ബാധകമാണ്. അമേരിക്ക ഏർപ്പെടുത്തിയ അധിക തീരുവ തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവക്ക് ആഘാതം ഉണ്ടാക്കും. ചൈനയ്ക്കും വിയറ്റ്നാമിനും ശേഷം യുഎസിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.
എന്നാൽ അധിക തീരുവ ഇന്ത്യയെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ വലിയ ആഭ്യന്തര വിപണി, താരിഫ് വർധനവിൻ്റെ സാമ്പത്തിക ആഘാതം കുറയ്ക്കും എന്നാണ് എസ് ആൻഡ് പി ഗ്ലോബൽ റേറ്റിങ്സ് പറയുന്നത്. പക്ഷേ, ഉൽപ്പാദന ഉപകരണങ്ങൾ, രാസവസ്തുക്കൾ, വാഹനങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ കയറ്റുമതിക്ക് വെല്ലുവിളികൾ ഉണ്ടാകും. സാമ്പത്തിക സ്ഥാപനങ്ങൾ, ടെലികോം, വിമാന കമ്പനികൾ, ഹോട്ടലുകൾ, സിമൻ്റ്, ഉൽപ്പാദന ഉപകരണങ്ങൾ തുടങ്ങിയ മേഖലകൾക്ക് ഈ താരിഫ് പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.