SIR: രാജ്യവ്യാപക എസ്ഐആർ; തീയതി നാളെ പ്രഖ്യാപിക്കും, ആദ്യഘട്ടത്തിൽ കേരളവും
Nationwide Special Intensive Revision: കേരളത്തിൽ എസ്‌ഐആർ നീട്ടി വെക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കത്തും നൽകിയിരുന്നു.
ന്യൂഡൽഹി: രാജ്യവ്യാപക എസ്ഐആറിന്റെ (തീവ്ര വോട്ടർ പട്ടിക പരിഷ്കരണം) ഷെഡ്യൂൾ തിങ്കളാഴ്ച പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ നാളെ വൈകുന്നേരം 4:15ന് നടത്തുന്ന വാർത്താ സമ്മേളനത്തിൽ ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് ഇലക്ട്രൽ ഓഫീസർമാരുടെ യോഗം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചിരുന്നു. തുടർന്ന് ഓരോ സംസ്ഥാനങ്ങളുടേയും തിരഞ്ഞെടുപ്പ് ഓഫീസർമാരുമായി വൺ ടു വൺ ചർച്ചകളും നടത്തി.
2026 ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് ഉൾപ്പെടെ 10 മുതൽ 15 വരെ സംസ്ഥാനങ്ങളിലാകും എസ്‌ഐആറിന്റെ ആദ്യ ഘട്ടം നടപ്പിലാക്കാൻ സാധ്യതയെന്ന് വൃത്തങ്ങൾ അറിയിച്ചു. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. മൂന്ന് മാസംകൊണ്ട് നടപടിക്രമം പൂർത്തിയാക്കാനാണ് തീരുമാനം.
അതേസമയം, കേരളത്തിൽ എസ്‌ഐആർ നീട്ടി വെക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കത്തും നൽകിയിരുന്നു. പിന്നാലെ കേരളത്തിൽ വോട്ടർ പട്ടിക പരിഷ്‌കരണ നടപടികൾ നവംബർ ഒന്ന് മുതൽ ആരംഭിക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നു. എന്നാൽ കേരളത്തിന്റെ ഈ ആവശ്യം അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം.
എസ്ഐആറിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു. രേഖകൾ ഇല്ലെന്നതിന്റെ പേരിൽ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടന അവകാശത്തിന്റെ ലംഘനമാണ്. മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടിയിൽനിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്നുമായിരുന്നു മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞത്.