Vice President Election: അപ്രതീക്ഷിത രാജി; ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷൻ
Vice President Election In India: പാർലമെന്റിന്റെ ഇരുസഭകളിലേയും അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇലക്ടറൽ കോളേജ് രൂപവത്കരിക്കാനുള്ള നടപടികൾ ആരംഭിച്ചതായും വൃത്തങ്ങൾ അറിയിച്ചു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പിന് റിട്ടേണിങ് ഓഫീസർമാരെ തീരുമാനിച്ച് കൊണ്ടിരിക്കുകയാണെന്നും കമ്മിഷൻ കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ രാജിവച്ചതിന് പിന്നാലെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ. ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിയെ തുടർന്നാണ് പുതിയ ഉപരാഷ്ട്രപതിക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ക്രമീകരിക്കുന്നത്.
പാർലമെന്റിന്റെ ഇരുസഭകളിലേയും അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇലക്ടറൽ കോളേജ് രൂപവത്കരിക്കാനുള്ള നടപടികൾ ആരംഭിച്ചതായും വൃത്തങ്ങൾ അറിയിച്ചു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പിന് റിട്ടേണിങ് ഓഫീസർമാരെ തീരുമാനിച്ച് കൊണ്ടിരിക്കുകയാണെന്നും കമ്മിഷൻ കൂട്ടിച്ചേർത്തു.
മുന്നൊരുക്കങ്ങൾ പൂർത്തിയായതിന് ശേഷം തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കും. ആരാകും ധൻകറിന്റെ പിൻഗാമിയാകുക എന്ന കാത്തിരിപ്പിലാണ് രാജ്യം. ഭരണഘടനയുടെ ആർട്ടിക്കിൾ 324 അനുസരിച്ചും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നിയമങ്ങൾ പ്രകാരവും, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ പൂർണ്ണമായ മേൽനോട്ടം തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്.
ഭരണഘടനയുടെ ആർട്ടിക്കിൾ 66 അനുസരിച്ച്, പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങൾ അടങ്ങുന്ന ഒരു ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. പിന്നാക്ക വിഭാഗത്തിൽനിന്നുള്ള ഒരാളെ എൻഡിഎ പരിഗണിക്കും എന്നതാണ് റിപ്പോർട്ടുകൾ പറയുന്നത്. കേന്ദ്രകൃഷിവകുപ്പ് സഹമന്ത്രിയും എൻഡിഎയുടെ സഖ്യകക്ഷിയായ ജെഡിയു നേതാവുമായ രാംനാഥ് ഠാക്കൂറിന്റെ പേരും ഇടയ്ക്കിടെ ഉയരുന്നുണ്ട്.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ത്യാ ഗവൺമെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരെ പോളിംഗ് സ്റ്റേഷനിൽ നിരീക്ഷകരായി നിയമിക്കും. പാർലമെന്റിലേക്കും തിരിച്ചും തിരഞ്ഞെടുപ്പ് സാമഗ്രികൾ എത്തിക്കുന്നതിൽ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരാകും നേതൃത്വം നൽകുക.