Election Commission of India: തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല; 474 പാർട്ടികൾ പുറത്ത്, പട്ടിക പുതുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ
Election Commission New List Of Political Parties: കഴിഞ്ഞ രണ്ട് മാസത്തിനിടെ 808 അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികളെയാണ് പട്ടികയിൽ നിന്ന് നീക്കിയത്. പുതുക്കിയ പട്ടിക പ്രകാരം 2,046 പാർട്ടികളാണ് നിലവിൽ രാജ്യത്തുള്ളത്. കേരളത്തിൽ നിന്നുള്ള 11 പാർട്ടികളും പുതുക്കിയ പട്ടികയിൽ ഉൾപ്പെടുന്നു.

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ പട്ടികയിൽ നിന്നും 474 പാർട്ടികളെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ (Election Commission of India). മാനദണ്ഡം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കഴിഞ്ഞ ആറ് വർഷത്തിനിടെ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലെന്നതാണ് ഇവരെ പുറത്താക്കാനുള്ള കാരണമായി തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്.
ഇക്കഴിഞ്ഞ ഓഗസ്റ്റിലും 334 രാഷ്ട്രീയ പാർട്ടികളെ ഇത്തരത്തിൽ പട്ടികയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയിരുന്നു. പിന്നാലെയാണ് 474 പാർട്ടികളെ കുടി പുറത്താക്കിയതായി അറിയിച്ചിരിക്കുന്നത്. തുടർച്ചയായി ആറ് വർഷത്തോളം തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടില്ലെന്ന മാനദ്ധണ്ഡമാണ് പട്ടിക പുതുക്കലിന്റെ അടിസ്ഥാനമായി കണക്കാക്കുന്നത്.
Also Read: വോട്ടുകളില്ലാതാക്കാന്‍ ഗൂഢാലോചന നടക്കുന്നു; രാഹുല്‍ ഗാന്ധി
കഴിഞ്ഞ രണ്ട് മാസത്തിനിടെ 808 അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികളെയാണ് പട്ടികയിൽ നിന്ന് നീക്കിയത്. പുതുക്കിയ പട്ടിക പ്രകാരം 2,046 പാർട്ടികളാണ് നിലവിൽ രാജ്യത്തുള്ളത്. കേരളത്തിൽ നിന്നുള്ള 11 പാർട്ടികളും പുതുക്കിയ പട്ടികയിൽ ഉൾപ്പെടുന്നു. ഇതിനുപുറമെ, ആറ് അംഗീകൃത ദേശീയ പാർട്ടികളും 67 സംസ്ഥാന പാർട്ടികളും ഉണ്ട്.
അഖില കേരള തൃണമൂൽ പാർട്ടി, ഓൾ ഇന്ത്യ ഫെഡറൽ ബ്ലോക്ക്, ഭാരതീയ ഡെവലപ്പ്‌മെന്റ് പാർട്ടി, ജനാധിപത്യ സംരക്ഷണ സമിതി, കേരള കോൺഗ്രസ് (സക്കറിയ കോൺഗ്രസ്) കേരള കോൺഗ്രസ് സെക്യുലർ, കേരള കാമരാജ് കോൺഗ്രസ്, കേരള വികാസ് കോൺഗ്രസ്, നാഷണൽ ഡമോക്രാറ്റിക് പാർട്ടി, സെക്യുലർ നാഷണൽ ദ്രാവിഡ പാർട്ടി, സെക്യുലർ ആക്ഷൻ പാർട്ടി എന്നിവയാണ് കേരളത്തിൽ നിന്നുള്ളവ.