Madhav Gadgil Demise: പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു
Madhav Gadgil Demise:പൂനയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് അന്ത്യം....
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. 83 വയസ്സായിരുന്നു. പൂനയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് അന്ത്യം. രാജ്യം മാധവ് ഗാഡ്ഗിലിന് പത്മശ്രീ നൽകി ആദരിച്ചിരുന്നു.
ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് ഗാഡ്ഗിൽ പല തരത്തിൽ രൂപം നൽകി. പശ്ചിമഘട്ടത്തിൽ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നിർമ്മിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് കൃത്യമായി മുന്നറിയിപ്പ് നൽകിയതിലൂടെയും അദ്ദേഹം ശ്രദ്ധേയനായി മാറിയിരുന്നു.
2011ൽ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനുവേണ്ടി അദ്ദേഹം സമർപ്പിച്ച റിപ്പോർട്ട് ഇന്ത്യയിലെ പരിസ്ഥിതി ചർച്ചകളിൽ വലിയ മാറ്റങ്ങൾക്കാണ് കാരണമായത്. പശ്ചിമഘട്ടത്തിലെ 64% പ്രദേശത്തെയും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ശുപാർശ ചെയ്തു.
ഇന്ത്യയുടെ ബയോളജിക്കൽ ഡൈവേഴ്സിറ്റി ആക്ട് രൂപീകരിക്കുന്നതിലും നിർണായ മാധവ് ഗൗഡ്ഗിൽ വഹിച്ചിരുന്നു. ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവായ നീലഗിരി സ്ഥാപിക്കുന്നതിനും അദ്ദേഹമാണ് പ്രധാനമായും നേതൃത്വം നൽകിയത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ കേരളത്തിലും വലിയ സ്വാധീനമാണ് ചെലുത്തിയത്.പരിസ്ഥിതി സംരക്ഷണം പ്രാദേശിക ജനതയെയും ഗ്രാമസഭകളെയും ഉൾപ്പെടുത്തിക്കൊണ്ടാകണമെന്ന ‘ബോട്ടം-അപ്പ്’ രീതിയാണ് അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചത്.
മാധവ് ഗാഡ്ഗിലിന്റെ സേവനങ്ങൾ പരിഗണിച്ചു കൊണ്ട് രാജ്യം പത്മശ്രീ (1981), പത്മഭൂഷൺ (2006) എന്നിവ നൽകി ആദരിച്ചിട്ടുണ്ട്. കൂടാതെ, പരിസ്ഥിതി രംഗത്തെ മികച്ച പ്രവർത്തനത്തിന് ഐക്യരാഷ്ട്രസഭയുടെ ‘ചാമ്പ്യൻസ് ഓഫ് ദി എർത്ത് – 2024’ (ലൗഫ് ടൈം അച്ചീവ്മെന്റ്) പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കി.മീ വിസ്തൃതിയുടെ മുക്കാൽ ഭാഗവും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയ വിവാദങ്ങൾക്കും കാരണമായിരുന്നു.പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പാറഖനനം, അണക്കെട്ട് നിർമാണം തുടങ്ങിയവ നിയന്ത്രിക്കണമെന്ന് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.