Tamilnadu News: 5 മാസം കാത്തിരുന്നു! മകളെ കൊന്നതിന് ജയിലിൽ പോയ യുവാവ് ജാമ്യത്തിൽ ഇറങ്ങിയപ്പോൾ അച്ഛൻ വെട്ടിക്കൊന്നു
Tamilnadu Crime News: കോളേജ് പഠനകാലം തൊട്ട് സുഹൃത്തുക്കളായിരുന്നു കാവ്യയും അജിത് കുമാറും. എന്നാൽ പഠനം കഴിഞ്ഞപ്പോൾ കാവ്യ ടീച്ചർ ആവുകയും അജിത് കുമാർ പെയിന്റ് പണിക്ക് പോവുകയും ചെയ്തു. അതിനാൽ തന്നെ ഇവരുടെ പ്രണയബന്ധത്തിനോട് അച്ഛന് എതിർപ്പായിരുന്നു. മകളെ പറഞ്ഞു മനസ്സിലാക്കി മറ്റൊരു വിവാഹത്തിന് സമ്മതിപ്പിച്ചു. എന്നാൽ വിവാഹം ഉറപ്പിച്ചതിനു ശേഷവും അജിത്ത് കുമാർ കാവ്യയെ തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു.........
ചെന്നൈ: മകളെ കൊന്നതിന് ജയിലിൽ പോയ യുവാവിനെ ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോൾ അച്ഛൻ വെട്ടിക്കൊന്നു. അഞ്ചുമാസത്തെ കാത്തിരിപ്പിന് ഒടുവിലാണ് മകളുടെ മരണത്തിന് കാരണമായ വ്യക്തിയെ അച്ഛൻ വെട്ടിക്കൊന്നത്. തമിഴ്നാട്ടിലെ തഞ്ചാവൂരിലെ മേലക്കാലക്കുടിയിലാണ് സംഭവം. ജാമ്യത്തിൽ ഇറങ്ങിയ കൊലക്കേസ് പ്രതിയായ അജിത്ത് കുമാർ ആണ് കൊല്ലപ്പെട്ടത്. 29 വയസ്സ് ആയിരുന്നു. കാവ്യ എന്ന 26 വയസ്സുകാരിയെ കൊന്നതിന്റെ പേരിലാണ് ഇയാൾ ജയിലിൽ ആയത്.
അജിത് കുമാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കാവ്യയുടെ അച്ഛനായ പുണ്യ മൂർത്തി(53) യും സംഘവും പോലീസിൽ കീഴടങ്ങി. തഞ്ചാവൂരിനടുത്തുള്ള കീഴ്ത്തെരുവിൽ നിന്നുള്ളയാളാണ് പുണ്യമൂർത്തി (53). അദ്ദേഹം ഡിഎംകെ അംഗവും ആലങ്കുടിയിലെ മുൻ പഞ്ചായത്ത് പ്രസിഡന്റുമാണ്. ആലങ്കുടി ഗവൺമെന്റ് ആദി ദ്രാവിഡർ പ്രൈമറി സ്കൂളിൽ താൽക്കാലിക അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു കാവ്യ.
ALSO READ:എസി വാങ്ങാൻ ഭർത്താവ് സമ്മതിച്ചില്ല; യുവതി ജീവനൊടുക്കി
കോളേജ് പഠനകാലം തൊട്ട് സുഹൃത്തുക്കൾ
കോളേജ് പഠനകാലം തൊട്ട് സുഹൃത്തുക്കളായിരുന്നു കാവ്യയും അജിത് കുമാറും. എന്നാൽ പഠനം കഴിഞ്ഞപ്പോൾ കാവ്യ ടീച്ചർ ആവുകയും അജിത് കുമാർ പെയിന്റ് പണിക്ക് പോവുകയും ചെയ്തു. അതിനാൽ തന്നെ ഇവരുടെ പ്രണയബന്ധത്തിനോട് അച്ഛന് എതിർപ്പായിരുന്നു. മകളെ പറഞ്ഞു മനസ്സിലാക്കി മറ്റൊരു വിവാഹത്തിന് സമ്മതിപ്പിച്ചു. എന്നാൽ വിവാഹം ഉറപ്പിച്ചതിനു ശേഷവും അജിത്ത് കുമാർ കാവ്യയെ തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു നിർബന്ധം പിടിക്കുമായിരുന്നു. തുടർന്ന് കാവ്യയുടെ മാതാപിതാക്കൾ ഗ്രാമത്തിലെ മുതിർന്നവരെ ഈ വിഷയം അറിയിക്കുകയും അജിത് കുമാറിനെ താക്കീത് നൽകാനായി ആവശ്യപ്പെടുകയും ചെയ്തു.
ഇതിനെ തുടർന്ന് ഗ്രാമത്തിലുള്ള മുതിർന്ന ആളുകൾ അജിത് കുമാറിനെ ശാസിക്കുകയും ഇനി ഒരിക്കലും കാവ്യയെ ശല്യപ്പെടുത്തരുതെന്ന് താക്കീത് നൽകുകയും ചെയ്തു. കഴിഞ്ഞ നവംബറിൽ കാവ്യയെ മറ്റൊരു ആളുമായുള്ള വിവാഹനിശ്ചയം നടത്തിയിരുന്നു ശേഷം ഇതിന്റെ ഫോട്ടോ കാവ്യ അജിത്ത് കുമാറിന് അയച്ചുകൊടുത്തു. ഇത് കണ്ട് പ്രകോപിതനായ ഇയാൾ നവംബർ 27ന് കാവ്യ തന്റെ സ്കൂളിലേക്ക് പോകുമ്പോൾ തഞ്ചാവൂരിനടുത്തുള്ള പുന്നൈനല്ലൂർ മറിയമ്മൻകോവിൽ-ആലങ്കുടി റോഡിൽ വെച്ചാണ് ആക്രമിച്ചത്.
കാവ്യയെ പിന്തുടർന്നെത്തിയ അജിത്ത് കുമാര്‍ തന്റെ മോട്ടോർസൈക്കിൾ ഉപയോഗിച്ച് കാവ്യ ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചു. യുവതിയെ സ്കൂട്ടറിൽ നിന്ന് വീഴ്ത്തുകയും കയ്യിൽ കരുതിയിരുന്ന വടിവാളുകൊണ്ട് കാവ്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം അവിടെ നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു. പിന്നാലെ കേസെടുത്ത പോലീസ് അജിത് കുമാറിനെ അറസ്റ്റ് ചെയ്തു ജയിലിൽ ആക്കി. അഞ്ചുമാസം കഴിഞ്ഞതിനുശേഷം അജിത് കുമാർ ജയിലിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങി. ഇതറിഞ്ഞ കാവ്യയുടെ അച്ഛൻ പുണ്യമൂർത്തി മകളെ കൊന്നതിന് അജിത് കുമാറിനോട് പ്രതികാരം ചെയ്യാൻ പദ്ധതിയിട്ടു.
ഇയാൾ തന്റെ ബന്ധുക്കളായ ആലങ്കുടി പ്രദേശത്തെ ലോകേഷ് (22), രാമലിംഗം (30), പുലിവൻചന്ദം പ്രദേശത്തെ കറുപ്പയ്യ (55) എന്നിവരോടൊപ്പം ഇന്നലെ പുലർച്ചെ അജിത് കുമാറിന്റെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് വീട്ടിൽ ഉറങ്ങിക്കിടന്ന അജിത് കുമാറിനെ അവർ വെട്ടിക്കൊലപ്പെടുത്തി. അജിത് കുമാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.കൊലപാതകത്തിനുശേഷം പ്രതികൾ അമ്മപ്പെട്ടൈ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മകളെ കൊലപ്പെടുത്തിയ യുവാവിനോട് പ്രതികാരം ചെയ്യാൻ അഞ്ചുമാസമായി ഇയാൾ കാത്തിരിക്കുകയായിരുന്നു എന്നാണ് വിവരം.