Operation Sindoor: ഓപ്പറേഷൻ സിന്ദൂർ; കൊല്ലപ്പെട്ടവരിൽ അഞ്ച് കൊടുംഭീകരരും, വിവരം പുറത്ത്
Five Pakistani Terrorists Killed in Operation Sindoor: ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുടെ ഒമ്പത് പ്രധാന ക്യാമ്പുകൾക്ക് നേരെയായിരുന്നു ഇന്ത്യയുടെ ആക്രമണം. മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങളാണ് ഇപ്പോൾ വാർത്ത ഏജൻസിയായ എൻഐഎ പുറത്തുവിട്ടിരിക്കുന്നത്.

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട ഭീകരരുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്രം. മെയ് 7ന് പുലർച്ചെയാണ് ഇന്ത്യൻ സൈന്യം ഭീകരകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്. ജെയ്ഷെ മുഹമ്മദ്, ലഷ്കറെ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുടെ ഒമ്പത് പ്രധാന ക്യാമ്പുകൾക്ക് നേരെയായിരുന്നു ഇന്ത്യയുടെ ആക്രമണം. മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങളാണ് ഇപ്പോൾ വാർത്ത ഏജൻസിയായ എൻഐഎ പുറത്തുവിട്ടിരിക്കുന്നത്.
മുദസ്സർ ഖദിയാൻ ഖാസ് എന്ന അബു ഝുൻഡാൽ, ഹാഫിസ് മുഹമ്മദ് ജമീൽ, മുഹമ്മദ് യൂസഫ് അസർ എന്ന ഉസ്താദ് ജി, ഖാലിദ് എന്ന അബു അഖാശ, മുഹമ്മദ് ഹസ്സൻ ഖാൻ തുടങ്ങിയ കൊടുംഭീകരരാണ് ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടതെന്നാണ് വിവരം. ജമ്മു കശ്മീരിൽ ഉൾപ്പടെ വിവിധൻ ഭീകരക്രമണങ്ങളിൽ പ്രധാന പങ്കുള്ളവരാണ് ഇവർ.
ലഷ്കറെ തൊയ്‌ബയുടെ പ്രധാന നേതാക്കളിൽ ഒരാളാണ് മുദസ്സർ ഖദിയാൻ ഖാസ്. മെയ് ഏഴിന് ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ എൻഐഎ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാനിലെ ഒരു സർക്കാർ സ്‌കൂളിൽ വെച്ചായിരുന്നു ഇയാളുടെ അന്ത്യകർമ്മങ്ങൾ നടന്നത്. ഇയാളുടെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത് ആഗോളഭീകരനായ ഹാഫിസ് അബ്ദുൽ റൗഫാണ്.
ജെയ്ഷെ മുഹമ്മദിന്റെ പ്രധാന നേതാക്കളിൽ ഒരാളാണ് മസൂദ് അസർ. കാണ്ഡഹാർ വിമാനറാഞ്ചലിൽ പ്രധാന പ്രതികളിൽ ഒരാൾ കൂടിയാണ് ഇയാൾ. ലഷ്കറെ തൊയ്‌ബയുടെ പ്രധാന നേതാവാണ് ഖാലിദ് എന്ന അബു അഖാശ. ജമ്മു കശ്മീരിലെ ഒട്ടേറെ ഭീകരാക്രമണങ്ങളിൽ പങ്കുള്ള ഇയാൾ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആയുധക്കടത്തിലും പ്രധാനിയാണ്. ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട ഇയാളുടെ സംസ്കാര ചടങ്ങിൽ പാക് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരടക്കം പങ്കെടുത്തതായാണ് റിപ്പോർട്ട്.
ALSO READ: വീടുകളിൽ തന്നെ തുടരണം, പൊതുസ്ഥലത്ത് ഒത്തുകൂടരുത്; രാജസ്ഥാനിൽ റെഡ് അലർട്ട്, ലോക്ക്ഡൗൺ
ജെയ്ഷെ മുഹമ്മദ് കമാൻഡർ അസ്ഗർ ഖാൻ കശ്മീരിയുടെ മകനും പാക് അധീന കശ്മീരിലെ ജെയ്ഷെ കമാൻഡർമാരിൽ പ്രധാനിയുമാണ് മുഹമ്മദ് ഹസ്സൻ ഖാൻ. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത് ഇയാളാണെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.