Heavy Rains: മംഗളൂരുവിൽ കനത്ത മഴയും കാറ്റും: വീടിനു മുകളിലേക്ക് കുന്നിടിഞ്ഞ് 2 കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു
Heavy Rains Cause Landslide: ദക്ഷിണ കന്നഡ മഞ്ഞനാടി മൊണ്ടെപ്പഡവിലെ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (50), പേരക്കുട്ടികളായ ആര്യൻ (3), ആയുഷ് (2) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അമ്മ അശ്വിനിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മംഗളൂരു: കർണാടകയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. ദക്ഷിണ കന്നഡ മഞ്ഞനാടി മൊണ്ടെപ്പഡവിലെ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (50), പേരക്കുട്ടികളായ ആര്യൻ (3), ആയുഷ് (2) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ അമ്മ അശ്വിനിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഉറങ്ങികിടക്കുന്നതിനിടെ വീടിന് പിന്നിലെ കുന്നിടിഞ്ഞു വീഴുകയായിരുന്നു. കാലിനു ഗുരുതരമായി പരുക്കേറ്റ കാന്തപ്പ പൂജാരിയും മകൻ സീതാറാം പൂജാരിയും ചികിത്സയിലാണ്. നാട്ടുകാർ, എൻഡിആർഎഫ്, എസ്‌ഡിആർഎഫ്, അഗ്നിരക്ഷാസേന, പൊലീസ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടികളെ ചേർത്തുപിടിച്ച നിലയിലാണ് അശ്വിനിയെ കണ്ടെത്തിയത്. എന്നാൽ കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ല.
Also Read:ശുചിമുറിയിൽ പോകാൻ വാതിൽ തുറന്നു, കണ്ടത് 12 അടി നീളമുള്ള കൂറ്റൻ പെരുമ്പാമ്പിനെ
അതേസമയം കഴിഞ്ഞ ദിവസം രാത്രി ദെർലക്കട്ടെയ്ക്കടുത്ത് ബെൽമ, കനകരയിൽ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് പത്തു വയസ്സുകാരി മരിച്ചു. നൗഷാദിന്റെ മകൾ ഫാത്തിമയാണ് മരിച്ചത്. വീടിനു പിന്നിലെ സംരക്ഷണ ഭിത്തി തകർന്ന് വീട്ടിലേക്ക് വീഴുകയായിരുന്നു. ഇവിടെ ഉറങ്ങികിടക്കുന്ന കുട്ടിയുടെ മേൽ വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തോട്ടബെങ്കരെയ്ക്ക് സമീപം മീൻ പിടിക്കാനിറങ്ങിയ രണ്ടുപേർ വള്ളം മറിഞ്ഞ് കാണാതായി. യശ്വന്ത്, കമലാക്ഷ എന്നിവരെയാണ് കാണാതായത്. ഇവർക്കായി അന്വേഷണം തുടരുകയാണ്. ഇതിനു പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. പല വീടുകളും വെള്ളത്തിനടിയിലാണ്.കല്ലാപു, ധർമ്മനഗര, തലപ്പാടി, മോൺടെപദവു അടക്കമുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. നിരവധി പേരെ ഇതിനകം മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.