GBS Outbreak: ബാക്ടീരിയ വന്നത് കുടിവെള്ളത്തിൽ നിന്ന്? ഗില്ലൻ ബാരെയുടെ ഉറവിടം തേടി അന്വേഷണം
ഡോക്‌ടർമാർ പറയുന്നതനുസരിച്ച്, രോഗ ബാധിതരായവരിൽ 80% പേർക്കും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായാലും ആറുമാസമെങ്കിലും വേണ്ടി വരും സഹായമില്ലാതെ നടക്കാൻ.

മഹാരാഷ്ട്ര: പൂനെയിൽ പടർന്ന് പിടിക്കുന്ന ഗില്ലൻ ഗില്ലൻ ബാരെ സിൻഡ്രോമിന് കാരണമായി കണക്കാക്കുന്ന ബാക്ടീരിയ എത്തിയത് കുടിവെള്ളത്തിൽ നിന്നാണെന്ന് സംശയം. ശരീരത്തിന് തളർച്ച, മരവിപ്പ്, പക്ഷാഘാതം എന്നിവയാണ് രോഗ ബാധിതർക്ക് ഉണ്ടാകുന്നത്. ഇതുവരെ 100-ലധികം കേസുകളാണ് ഗില്ലൻ ബാരെ ബാധിച്ച് പൂനെയിൽ റിപ്പോർട്ട് ചെയ്തത്. മിക്കവാറും പേർക്കും ഛർദ്ദി, ഗ്യാസ് ട്രബിൾ, ഓക്കാനം എന്നിവയാണ് പ്രാഥമികമായ ലക്ഷണങ്ങൾ എന്ന് സോഴ്സുകളെ ഉദ്ദരിച്ച ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.
ജനുവരി 25-ന് രോഗത്തിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. പൂനെയിലെ ധയാരി പ്രദേശത്ത് താമസിക്കുന്ന സോലാപൂരിൽ നിന്നുള്ള 40-കാരനാണ് മരിച്ചത്. ഇതിന് പിന്നാലെ മഹാരാഷ്ട്ര സ്വദേശിയായ സ്ത്രീയും മരണത്തിന് കീഴടങ്ങി. അതിനിടയിൽ കൊൽക്കത്തയിലും രോഗം ബാധിച്ച് രണ്ട് പേർ മരിച്ചു. ഇതോടെ മരണ സംഖ്യ ഉയർന്നു.
മലിനമായ ജലസ്രോതസ്സുകളാണ് രോഗം പടരാനുള്ള സാധ്യതയെന്ന് ആരോഗ്യമന്ത്രി പ്രകാശ് അബിത്കർ അടുത്തിടെ പറഞ്ഞിരുന്നു. എട്ട് ജലസ്രോതസ്സുകൾ ഇത്തരത്തിൽ സർക്കാർ പരിശോധിച്ച് സ്ഥിരീകരിച്ചിരുന്നു. മരിച്ചവർ 17 ഉം 10 ഉം വയസ്സുള്ള കുട്ടികളാണ്. ജനുവരി 7 മുതൽ ഇതുവരെ 127 കേസുകളുണ് ഗില്ലൻ ബാരെ സിൻഡ്രോമുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഡോക്‌ടർമാർ പറയുന്നതനുസരിച്ച്, രോഗ ബാധിതരായവരിൽ 80% പേർക്കും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായാലും ആറുമാസമെങ്കിലും വേണ്ടി വരും സഹായമില്ലാതെ നടക്കാൻ. ചിലർക്ക് കൈകാലുകളുടെ പ്രവർത്തനം പൂർണ്ണമായി വീണ്ടെടുക്കാൻ ഒരു വർഷമോ അതിൽ കൂടുതലോ സമയമെടുത്തേക്കാം. ജിബിഎസ് ചികിത്സയും വളരെ ചെലവേറിയതാണ്. പ്രത്യേക കേന്ദ്ര സംഘവും പൂനെയിൽ എത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനാ പ്രതിനിധികളും സ്ഥലത്തുണ്ട്.