Google Map : ഗൂഗിള്‍ മാപ്പ് നോക്കി യാത്ര: നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് പതിച്ചു; 3 യുവാക്കൾക്ക് ദാരുണാന്ത്യം
നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് നദിയിലേക്ക് കാർ പതിച്ചാണ് യുവാക്കൾ മരിച്ചത്. വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്.

പകടം നടന്ന സ്ഥലം, അപകടത്തിൽപെട്ട കാർ (image credits: Twitter)
ഗൂഗിൾ മാപ്പ് നോക്കി പോകുന്നവരാണ് നാം മിക്കവരും. എന്നാൽ പലപ്പോഴും ഇത് തെറ്റായ ദിശയിലേക്ക് നമ്മളെ എത്തിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ തെറ്റായ ദിശയിലൂടെ സഞ്ചരിച്ച് പല അപകടങ്ങളും സംഭവിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഉത്തർപ്രദേശിൽ നിന്ന് എത്തുന്നത്. ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. നിർമാണത്തിലിരിക്കുന്ന പാലത്തിൽ നിന്ന് നദിയിലേക്ക് കാർ പതിച്ചാണ് യുവാക്കൾ മരിച്ചത്. വിവാഹത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ രാംഗംഗ നദിയിലേക്കാണ് കാർ മറിഞ്ഞത്.
ഫരീദ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ അപകടമുണ്ടായത്. ഫറൂഖാബാദിൽ നിന്നുള്ള മൂന്ന് യുവാക്കൾ ശനിയാഴ്ച രാത്രി ബദൗണിലെ ഡാറ്റാഗഞ്ചിൽ നിന്ന് ഫരീദ്പൂരിലേക്ക് കാറിൽ പോവുകയായിരുന്നു. ഇവര്‍ ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ചായിരുന്നു യാത്ര. അങ്ങനെയാണ് പണി തീരാത്ത ഫ്‌ളൈഓവറിലേക്ക് വാഹനമോടിച്ചെത്തിയത്. രാംഗംഗ നദിക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന പാലമാണ് അത്. ഇതിലൂടെ പോയ ഇവർ കാര്‍ മറിഞ്ഞ് രാംഗംഗ നദിയിലേക്ക് വീഴുകയായിരുന്നു. പാലത്തിന്‍റെ ഒരു വശത്ത് അപ്രോച്ച് റോഡ് നിർമ്മിച്ചിട്ടില്ല. 50 അടിയോളം താഴ്ചയിലേക്കാണ് കാർ വീണത്. അമിത് കുമാർ, സഹോദരൻ വിവേക് കുമാർ, സുഹൃത്ത് കൗശൽ എന്നിവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
कौशल, विवेक और अमित एक शादी में गए. शादी से वापसी में ‘गूगल मैप’ लगा लिया.
‘गूगल मैप’ ने आधे बने पुल का रास्ता दिखाया. गाड़ी रफ़्तार से आगे बढ़ी और नीचे गिर गई.
तीनों की मौत हो गई.
📍बरेली, यूपी pic.twitter.com/sfK8cM7mcM
— Ranvijay Singh (@ranvijaylive) November 24, 2024
Also Read-Viral News: നവവധുവിന്റെ ഭര്‍തൃവീട്ടിലേക്കുള്ള യാത്ര ട്രെയിനില്‍ നിലത്തിരുന്ന്; വിമര്‍ശനം
പിറ്റേദിവസം പ്രദേശവാസികളാണ് അപകടത്തില്‍പെട്ട കാര്‍ കണ്ടത്. ഉടനെ തന്നെ വിവരം പോലീസിനെ അറിയിക്കുകയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോവുകയും ചെയ്തു. അതേസമയം പണി തീരാത്ത പാലം അടച്ചിട്ടിരുന്നെങ്കിൽ ഈ അപകടം സംഭവിക്കുമായിരുന്നില്ലെന്നും കുടുംബം പറയുന്നു.