India China Direct Flights: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് അവസാനം; ഇന്ത്യ – ചൈന വിമാനസർവീസ് പുനരാരംഭിച്ചു
India China Direct Flight Resumes: ഇന്ത്യയും ചൈനയും തമ്മിലുള്ള വിമാനസർവീസ് അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. ഒക്ടോബർ 26 മുതലാണ് സർവീസ് പുനരാരംഭിച്ചത്.
ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാനസർവീസ് പുനരാരംഭിച്ചു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ – ചൈന വിമാനസർവീസ് പുനരാരംഭിക്കുന്നത്. ആഴ്ചയിൽ മൂന്ന് വിമാനങ്ങളാണ് സർവീസ് നടത്തുക. ഇക്കാര്യം ഇന്ത്യയിലെ ചൈനീസ് വക്താവ് യു ജിങ് സ്ഥിരീകരിച്ചു. തൻ്റെ എക്സ് ഹാൻഡിലിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രഖ്യാപനം.
‘ചൈനയ്ക്കും ഇന്ത്യക്കുമിടയിൽ നേരിട്ടുള്ള വിമാനസർവീസുകൾ ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുകയാണ്’ എന്ന് യു ജിങ് തൻ്റെ എക്സ് ഹാൻഡിലിൽ കുറിച്ചു. കൊൽക്കത്തയിൽ നിന്ന് ഗ്വാങ്ഷൂവിലേക്കുള്ള ആദ്യ വിമാനം ഇന്ന് സർവീസ് ആരംഭിച്ചു. നവംബർ 9 മുതൽ ഷാങ്ഹായിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള വിമാന സർവീസ് ആരംഭിക്കും.
ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തെ തുടർന്ന് 2020ലാണ് ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാനസർവീസ് റദ്ദാക്കുന്നത്. അമേരിക്ക ഇടഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽ ചൈനയുമായി ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുകയാണ്. ഇതിൻ്റെ ഭാഗമായി വിമാനസർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. ഷാങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും നടത്തിയ ചര്‍ച്ചകളും വിമാനസർവീസുകൾ പുനരാരംഭിക്കുന്നതിൽ നിർണായകമായി. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങൾ തമ്മിലും കൂടിയാലോചന നടത്തിയിരുന്നു.
വിമാന സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയവും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ചൈനയിലേക്ക് ഇൻഡിഗോ എയർലൈൻസ് നേരിട്ടുള്ള സർവീസ് പ്രഖ്യാപിക്കുകയും ചെയ്തു. 2025 ഒക്ടോബര്‍ 26 മുതല്‍ എയര്‍ബസ് എ 320 നിയോ വിമാനങ്ങള്‍ കൊൽക്കത്ത – ഗ്വാൻഷൂ റൂട്ടിൽ സർവീസ് നടത്തുമെന്നാണ് ഇൻഡിഗോ അറിയിച്ചത്.