India Lockdown Rumours: രാജ്യത്ത് വീണ്ടും ലോക്ക്ഡൗണോ? പ്രചാരണം തള്ളി കേന്ദ്രമന്ത്രി; ഇന്ധന സ്റ്റോക്കിൽ ആശങ്ക വേണ്ട
Hardeep Puri About India Lockdown Rumours: ഇന്ധനം, ഊർജം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ലഭ്യത തടസ്സമില്ലാതെ തന്നെ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ രാജ്യത്ത് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ്ജ വിതരണത്തിൽ തടസ്സങ്ങൾ നേരിട്ടാലും ഇന്ത്യയെ അത് ഒരുതരത്തിലും ബാധിക്കില്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

Petroleum Minister Hardeep Puri
ന്യൂഡൽഹി: ഇസ്രയേൽ ഇറാൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി ലോക്ക്ഡൗൺ (India Lockdown Rumours) ഏർപ്പെടുത്തുമെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങൾ തള്ളി കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി. അത്തരം ഒരു നിർദേശവും നിലവിൽ പരിഗണനയിലില്ലെന്നും ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന പ്രചാരണങ്ങൾ ഉത്തരവാദിത്വമില്ലായ്മയും ദോഷകരവുമാണെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ലോക്ക്ഡൗണുണ്ടാകുമെന്ന തരത്തിൽ നിരവധി അഭ്യൂഹങ്ങളാണ് പടരുന്നത്. ഇത് തികച്ചും തെറ്റായ പ്രാചരണമാണെന്ന് മന്ത്രി പറഞ്ഞു. ഈ സമയത്ത് നാം ശാന്തരും ഉത്തരവാദിത്വമുള്ളവരുമാവുകയും ഒറ്റക്കെട്ടായിരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ആഗോള ഊർജ-പ്രകൃതിവാതക ക്ഷാമത്തിൻ്റെ ആശങ്കകൾക്കിടയിലാണ് പുരിയുടെ പ്രസ്താവന.
ALSO READ: എല്‍പിജി പ്രതിസന്ധിയില്ല; വ്യവസായങ്ങള്‍ക്കുള്ള ക്വോട്ട 70% ഉയര്‍ത്തി
ഇന്ധനം, ഊർജം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ലഭ്യത തടസ്സമില്ലാതെ തന്നെ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ രാജ്യത്ത് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ്ജ വിതരണത്തിൽ തടസ്സങ്ങൾ നേരിട്ടാലും ഇന്ത്യയെ അത് ഒരുതരത്തിലും ബാധിക്കില്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് നിലവിൽ ഊർജ്ജ പ്രതിസന്ധിയില്ലെന്ന് നേരത്തെ തന്നെ കേന്ദ്രം അറിയിച്ചിരുന്നു.
അടുത്ത 60 ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണയുടെ ശേഖരം നിലവിൽ ഇന്ത്യയ്ക്കുണ്ട്. ലോകമെമ്പാടുമുള്ള 41-ലധികം വിതരണക്കാരിൽനിന്ന് ഇന്ത്യ ഇപ്പോൾ എണ്ണ വാങ്ങുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളിൽനിന്നുള്ള വർധിച്ച ഇറക്കുമതിയിലൂടെ വിതരണത്തിലെ ഏത് പ്രതിസന്ധിയും പരിഹരിക്കാൻ ഇന്ത്യക്ക് സാധിക്കും. അതുപോലെ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.