India Pakistan Conflict: 24 വിമാനത്താവളങ്ങൾ അടച്ചിട്ടത് അഞ്ച് ദിവസം കൂടി നീട്ടി കേന്ദ്രം; ഇനി തുറക്കുക മെയ് 15ന്
Closure of 24 Airports Extended: വിമാനത്താവളങ്ങൾ അടച്ചിടാനുള്ള തീരുമാനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി. ഈ മാസം 15 നാവും അടച്ചിട്ട വിമാനത്താവളങ്ങൾ ഇനി തുറക്കുക.

രാജ്യത്തെ 24 വിമാനത്താവളങ്ങൾ അടച്ചിട്ട തീരുമാനം അഞ്ച് ദിവസം കൂടി നീട്ടി കേന്ദ്രം. പുതിയ നിർദ്ദേശപ്രകാരം മെയ് 15നാവും ഇനി വിമാനത്താവളങ്ങൾ തുറക്കുക. മെയ് 15ന് പുലർച്ചെ 5.29നാവും ഇനി ഇവ തുറക്കുക. പാകിസ്താനുമായുള്ള സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ 24 വിമാനത്താവളങ്ങൾ അടച്ചിട്ടത്.
പഞ്ചാബിലെ അമൃത്സർ, ലുധിയാന, പാട്യാല, ബഥിൻഡ, ഹൽവാര, പഠാൻകോട്ട്, ഹിമാചൽ പ്രദേശിലെ ഭുന്തർ, ഷിംല, കങ്ക്ര – ഗഗ്ഗൽ, ഛണ്ഡീഗഡ്, ജമ്മു കശ്മീരിലെ ശ്രീനഗർ, ജമ്മു കശ്മീർ, ലഡാക്കിലെ ലേ, രാജസ്ഥാനിലെ കിഷൻഗഡ്, ജയ്സാൽമീർ, ജോധ്പൂർ, ഗുജറാത്തിലെ മുന്ദ്ര, ജാംനഗർ, ഹിരസാർ, പോർബന്ദർ, കെഷോദ്, കൻഡ്ല, ഭുജ് എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. വിവിധ വിമാനക്കമ്പനികൾ ഈ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ ക്യാൻസലാക്കിയിട്ടുണ്ട്. ടിക്കറ്റെടുത്ത യാത്രക്കാർക്ക് മുഴുവൻ തുകയും തിരികെനൽകുമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു.
Also Read: India Pakistan Conflict: ജമ്മുവിൽ വീണ്ടും ബ്ലാക്ക് ഔട്ട്; പലയിടത്തും സൈറണുകൾ മുഴങ്ങി
ഇതിനിടെ ജമ്മു കശ്മീരിൽ വീണ്ടും പൂർണമായ ബ്ലാക്കൗട്ട് ഏർപ്പെടുത്തി. ജമ്മുവിലെ അഖ്നൂർ മേഖലയിലാണ് ബ്ലാക്കൗട്ടുണ്ടായത്. സംസ്ഥാനത്ത് പലയിടങ്ങളിലും അപായസൈറൻ മുഴങ്ങി. ജമ്മു, പഠാൻകോട്ട്, സാംബ തുടങ്ങിയ സ്ഥലങ്ങളിൽ പാക് ഡ്രോണുകൾ കണ്ടെത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സൈനികനടപടി ആരംഭിച്ചത്. ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട സൈനിക നടപടിയാണ് ഈ മാസം ഏഴിന് ഇന്ത്യ നടത്തിയത്. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വഷളാവുകയായിരുന്നു.