India Pakistan Conflict: ജമ്മുവില്‍ വീണ്ടും ബ്ലാക്ക് ഔട്ട്; പലയിടത്തും സൈറണുകൾ മുഴങ്ങി
Blackout in Jammu Again: ജമ്മു, പഠന്‍കോട്ട്, സാംബ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ പാകിസ്താന്‍ ഡ്രോണുകള്‍ കണ്ടതായി പ്രതിരോധ വകുപ്പിലെ സ്രോതസുകളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രീനഗര്‍: അതിർത്തിയിലെ സംഘർഷങ്ങളുടെ തുടർച്ചയായി ജമ്മു കശ്മീരിൽ വീണ്ടും പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം. ഇതോടെ ജമ്മുവിൽ വീണ്ടും പൂര്‍ണമായ ബ്ലാക്ക് ഔട്ട് ഏർപ്പെടുത്തി. ജമ്മുവിലെ അഖ്‌നൂര്‍ മേഖലയിലാണ് ബ്ലാക്ക് ഔട്ട്. പലയിടങ്ങളിലും സൈറണും മുഴങ്ങിയിട്ടുണ്ട്. ജമ്മു, പഠന്‍കോട്ട്, സാംബ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ പാകിസ്താന്‍ ഡ്രോണുകള്‍ കണ്ടതായി പ്രതിരോധ വകുപ്പിലെ സ്രോതസുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാംബയില്‍ നിന്നും വന്‍ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടതായാണ് റിപ്പോര്‍ട്ട്. പാകിസ്താന്‍ ഡ്രോണുകളെ ഇന്ത്യന്‍ വ്യോമ പ്രതിരോധം നിര്‍വീര്യമാക്കുന്നതിനിടയിലാണ് സ്‌ഫോടന ശബ്ദം കേട്ടതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഒരു പോസ്റ്റും അദ്ദേഹം എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.
സുരക്ഷ മുൻനിർത്തി സാംബയിൽ എല്ലാ ലൈറ്റുകളും ഓഫ് ചെയ്‌തു. വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പൂഞ്ചിലും ഉറിയിലും കുപ്‍വാരയിലും പാക് ഷെല്ലാക്രമണം നടത്തുന്നതായും റിപ്പോർട്ടുണ്ട്. ഇതിനുള്ള തിരിച്ചാക്രമണവും സൈന്യത്തിന്റെറെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ജമ്മു വിമാനത്താവളത്തിന് സമീപം സൈറണുകൾ മുഴങ്ങിയതായാണ് വിവരം.
ഒമർ അബ്ദുല്ല എക്‌സിൽ പങ്കുവെച്ച പോസ്റ്റ്:
Blackout in Jammu now. Sirens can be heard across the city. pic.twitter.com/TE0X2LYzQ8
— Omar Abdullah (@OmarAbdullah) May 9, 2025
അതിർത്തിയിൽ അതിരൂക്ഷമായ വെടിവയ്പ്പ് തുടങ്ങിയതിന് പിന്നാലെ ജമ്മുവിലും സമീപ പ്രദേശങ്ങളിലും പാകിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തുകയായിരുന്നു. എന്നാൽ, ഇന്ത്യ ഇതിനെ വ്യോമ പ്രതിരോധ മാർഗങ്ങളിലൂടെ പ്രതിരോധിക്കുകയാണ്. ജമ്മു, ഫിറോസ്പൂർ, അംബാല, പഞ്ച്കുല, ഫിറോസ്‌പൂർ, സാംബ, അമൃത്‌സർ, പഞ്ചാബിലെ പത്താൻകോട്ട് എന്നിവിടങ്ങളിൽ ഡ്രോണുകളെത്തിയെന്നാണ് വിവരം.
മുൻകരുതലിന്റെ ഭാഗമായി രജൗരിയിലെ കെട്ടിടങ്ങൾക്ക് പുറത്തുള്ള വെളിച്ചം അണച്ചു. കൂടാതെ രാജസ്ഥാനിലെ ജയ്‌സാൽമീറിലും ലൈറ്റുകൾ അണച്ചു. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടിൽ നിർണായക യോഗം ചേർന്നു. സായുധസേന മേധാവിമാർ മോദിയുമായി കൂടിക്കാഴ്ച നടത്തി. വിരമിച്ച സായുധസേന മേധാവിമാരും പ്രധാനമന്ത്രിയെ കണ്ടു.