India Pakistan Conflict: രാത്രിയിൽ വീണ്ടും പാക് പ്രകോപനം; മൂന്ന് പേർക്ക് പരിക്ക്, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കറും അജിത് ഡോവലും
India Pakistan Conflict: പഞ്ചാബിലെ ഫിറോസ്പൂരിൽ ഇന്ന് രാത്രി ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാൻ മിസൈലുകളും ഡ്രോണുകളും തുടർച്ചയായ മൂന്നാം രാത്രിയും പശ്ചിമ ഇന്ത്യൻ നഗരങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ആക്രമിച്ച സാഹചര്യത്തിൽ ആണ് കൂടിക്കാഴ്ച.
അതേസമയം പഞ്ചാബിലെ ഫിറോസ്പൂരിൽ ഇന്ന് രാത്രി ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേർക്ക് ചെറിയ പൊള്ളലേറ്റ പരിക്കുകൾ മാത്രമേ ഉള്ളൂ.
ALSO READ: വീണ്ടും പാക് ഡ്രോൺ ആക്രമണം; നിർവീര്യമാക്കി ഇന്ത്യ, പൊഖ്‌റാനിൽ സ്‌ഫോടനം
ഗുജറാത്ത് മുതൽ ജമ്മുകാശ്മീർ വരെയുള്ള കിഴക്കൻ അതിർത്തി ജില്ലകളിലാണ് പാകിസ്താൻ ഇന്ന് ഡ്രോൺ ആക്രമണം നടത്തിയത്. അതേസമയം വ്യോമ പ്രതിരോധ മാർഗങ്ങളിലൂടെ ഇന്ത്യ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുകയാണ്. നിലവിൽ പാകിസ്ഥാന്‍റെ എല്ലാ ഡ്രോണുകളും ഇന്ത്യ തകര്‍ത്തതായാണ് വിവരം. റഷ്യൻ നിർമ്മിത എസ്-400 ഉൾപ്പെടെയുള്ള രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഈ പുതിയ ആക്രമണങ്ങളെ തടഞ്ഞുവെന്നും കാര്യമായ നാശനഷ്ടങ്ങൾ ഒഴിവാക്കിയതായും പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.
ജമ്മു കശ്മീരിലെ ജമ്മു, സാംബ, പഞ്ചാബിലെ പത്താൻകോട്ട്, ഫിറോസ്പൂർ, രാജസ്ഥാനിലെ ജയ്സാൽമീർ എന്നിവിടങ്ങളിലും ഡ്രോണുകൾ കണ്ടെത്തി. 1974 ലും 1998 ലും ഇന്ത്യ ആണവ പരീക്ഷണങ്ങൾ നടത്തിയ സ്ഥലമായ രാജസ്ഥാനിലെ ബാർമറിലും പൊഖ്‌റാനിലും സ്ഫോടന ശബ്ദങ്ങൾ കേട്ടതായും റിപ്പോർട്ടുണ്ട്.