India-US Tariff Row: അമേരിക്കയിൽ നിന്ന് ആയുധങ്ങൾ വാങ്ങില്ലെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്രം; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് വിദേശകാര്യ മന്ത്രാലയം
Center Denies Reports India Paused Arms Deal: അമേരിക്കയിൽ നിന്ന് ഇന്ത്യ ആയുധങ്ങൾ വാങ്ങുന്നത് താത്കാലികമായി നിർത്തുന്നു എന്ന റിപ്പോർട്ടുകൾ തള്ളി വിദേശകാര്യ മന്ത്രാലയം. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

നരേന്ദ്ര മോദി, ഡോണൾഡ് ട്രംപ്
അമേരിക്കയിൽ നിന്ന് ഇന്ത്യ ആയുധങ്ങൾ വാങ്ങില്ലെന്ന റിപ്പോർട്ടുകൾ തള്ളി വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് അമേരിക്കയിൽ നിന്ന് ആയുധം വാങ്ങുന്നത് ഇന്ത്യ താത്കാലികമായി നിർത്തിയെന്നായിരുന്നു റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ട്. എന്നാൽ, ഇത് വ്യാജവാർത്തയാണെന്ന് കേന്ദ്രം പറഞ്ഞു. എൻഡിടിവിയാണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്.
‘അമേരിക്കയിൽ നിന്ന് ആയുധം വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ താത്കാലികമായി നിർത്തിവെക്കുകയാണെന്ന മാധ്യമവാർത്തകൾ വ്യാജവും കെട്ടിച്ചമച്ചതുമാണ്. നിലവിലുള്ള നടപടിക്രമങ്ങൾക്കനുസൃതമായി വിവിധ തരം ചർച്ചകൾ പുരോഗമിക്കുകയാണ്.’- പ്രതിരോധമന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
Also Read: Vladimir Putin: ട്രംപുമായുള്ള താരിഫ് പോര് മുറുകുന്നതിനിടെ പുടിൻ ഇന്ത്യയിലേക്ക്
റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്നതിൽ പ്രതിഷേധിച്ചാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് 25 ശതമാനത്തിൻ്റെ അധിക തീരുവ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയത്. ഇതോടെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ആകെ ഏർപ്പെടുത്തിയ കയറ്റുമതി തീരുമ 50 ശതമാനമായി. അമേരിക്കയുമായി വ്യാപാരക്കരാറുള്ള രാജ്യങ്ങളിൽ ഏറ്റവുമധികം തീരുവ ഏർപ്പെടുത്തിയത് ഇന്ത്യക്കാണ്. ബ്രസീലിനും 50 ശതമാനം തന്നെയാണ് തീരുവ. അടുത്ത 21 ദിവസത്തിനുള്ളിൽ പുതിയ തീരുവ പ്രാബല്യത്തിൽ വരും. ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങാനായി നൽകുന്ന പണം യുക്രെയ്നുമായി യുദ്ധം ചെയ്യാൻ റഷ്യ ഉപയോഗിക്കുകയാണെന്നാണ് ട്രംപിൻ്റെ വാദം.2138613
അമേരിക്കയുമായുള്ള തീരുവ പ്രശ്നങ്ങൾ പുരോഗമിക്കുന്നതിനിടെ റഷ്യയുമായി ഇന്ത്യ ബന്ധം ശക്തമാക്കുകയാണ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കും. ഇക്കാര്യം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തന്നെ വ്യക്തമാക്കി. ഈ വർഷം അവസാനത്തോടെ അദ്ദേഹം ഇന്ത്യ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യം ഇന്ത്യക്കെതിരെ 25 ശതമാനം തീരുവ ഏർപ്പെടുത്തിയ ട്രംപ് പിന്നീട് 25 ശതമാനം കൂടി ഏർപ്പെടുത്തുകയായിരുന്നു.