India vs Pakistan Conflict: ശ്രദ്ധ മുഴുവന്‍ ജമ്മുവിലേക്ക് തിരിച്ച് പാക് തന്ത്രം; ലക്ഷ്യമിട്ടത് വടക്കന്‍ വിമാനത്താവളങ്ങള്‍; എല്ലാം പാളി
India vs Pakistan Conflict updates: അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഢ്, നൽ, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവിടങ്ങൾ പാക് സൈന്യം ലക്ഷ്യമിട്ടതായാണ് റിപ്പോര്‍ട്ട്

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍
പാകിസ്ഥാന്‍ ലക്ഷ്യമിട്ടത് ഇന്ത്യയുടെ വടക്കുഭാഗത്തുള്ള പ്രധാന വിമാനത്താവളങ്ങളും സൈനിക കേന്ദ്രങ്ങളുമെന്ന് റിപ്പോര്‍ട്ട്. അമൃത്സര്‍, ജയ്‌സാല്‍മീര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വിമാനത്താവളങ്ങളാണ് പാകിസ്ഥാന്‍ ലക്ഷ്യമിട്ടത്. വൈകുന്നേരത്തോടെ ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാന്‍ വെടിവയ്പ് ശക്തമാക്കിയിരുന്നു. ശ്രദ്ധ മുഴുവന്‍ ജമ്മുവിലേക്ക് തിരിച്ച് വടക്കന്‍ വിമാനത്താവളങ്ങള്‍ ആക്രമിക്കാനായിരുന്നു പാകിസ്ഥാന്റെ പദ്ധതി. ജയ്‌സാല്‍മീറിലെ കരസേന കേന്ദ്രവും പാകിസ്ഥാന്‍ ലക്ഷ്യമിട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പാക് തന്ത്രങ്ങളെല്ലാം ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ പാളി. പാകിസ്ഥാന്റെ ഡ്രോണുകളും യുദ്ധവിമാനങ്ങളും ഇന്ത്യ നിര്‍വീര്യമാക്കിയെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബിലും, രാജസ്ഥാനിലുമടക്കം പാകിസ്ഥാന്‍ ആക്രമണം നടത്താന്‍ ശ്രമിച്ചെങ്കിലും ഇന്ത്യ ശക്തമായി പ്രതിരോധിച്ചെന്നാണ് വിവരം.
ലാഹോറിലെ പാകിസ്ഥാൻ വ്യോമ പ്രതിരോധ സംവിധാനവും തകർന്നു. അവന്തിപുര, ശ്രീനഗർ, ജമ്മു, പത്താൻകോട്ട്, അമൃത്സർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഢ്, നൽ, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവിടങ്ങൾ പാക് സൈന്യം ലക്ഷ്യമിട്ടതായാണ് റിപ്പോര്‍ട്ട്.
ഗുജറാത്തിലും ഇന്ത്യന്‍ സൈന്യം പാക് ഡ്രോണ്‍ ചെറുത്തതായി റിപ്പോര്‍ട്ടുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്ലിലെ പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിര്‍ത്തിവച്ചിരുന്നു. പ്രത്യാക്രമണത്തിന് ഒരുങ്ങി ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ ജമ്മുവില്‍ നിന്ന് പറന്നുയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.