Abdul Rauf Azhar: കൊല്ലപ്പെട്ടവരിൽ ജെയ്ഷെ ഭീകരൻ അബ്ദുൽ റൗഫ് അസ്ഹറും, ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ വിജയം
Jaish Commander Abdul Rauf Azhar Killed: പാക് അധിനിവേശ കശ്മീരിലെ ഭീകരക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ അബ്ദുൽ റൗഫ് അസ്ഹർ കൊല്ലപ്പെട്ടതായാണ് വിവരം.

ജെയ്ഷെ ഭീകരനും കാണ്ഡഹാർ വിമാനറാഞ്ചലിന് പിന്നിലെ മുഖ്യസൂത്രധാരനുമായ അബ്ദുൽ റൗഫ് അസ്ഹർ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാക് അധിനിവേശ കശ്മീരിലെ ഭീകരക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ ഇയാൾ കൊല്ലപ്പെട്ടതായാണ് വിവരം. ഇന്ത്യ തേടുന്ന ഭീകരരിൽ പ്രധാനിയായ അസ്ഹർ, ലഷ്കർ ഇ തൊയ്ബയുടെ കമാൻഡറായിരുന്നു.
ജമ്മു കശ്മീരിലെ ഭീകര പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചയാളാണ് അസ്ഹർ. ഇയാൾ ജെയ്ഷെ അധ്യക്ഷൻ മസൂദ് അസ്ഹറിന്റെ സഹോദരൻ കൂടിയാണ്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ ബഹവൽപൂരിലെ ജെയ്ഷെ ആസ്ഥാനത്ത് ഇന്ത്യൻ സേന നടത്തിയ മിസൈലാക്രമണത്തിൽ മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങളായ പത്ത് പേര് കൊലപ്പെട്ടിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അസ്ഹർ ചികിത്സയിലിരിക്കെ മരിച്ചുവെന്നാണ് വിവരം.
ബഹവൽപൂരിലെ ജാമിഅ മസ്ജിദ് സുബ്ഹാനല്ല ആക്രമണത്തിൽ തന്റെ കുടുംബത്തിലെ പത്ത് അംഗങ്ങളും അടുത്ത നാല് കൂട്ടാളികളും കൊല്ലപ്പെട്ടതായി കഴിഞ്ഞ ദിവസം ജെയ്ഷെ മുഹമ്മദ് തലവനായ മസൂദ് അസ്ഹർ തന്നെയാണ് പ്രതികരിച്ചത്. ഈ ക്രൂരമായ പ്രവർത്തി എല്ലാ അതിരുകളെയും ലംഘിച്ചുവെന്നും ഇനി കരുണ പ്രതീക്ഷിക്കേണ്ടെന്നും തിരിച്ചടിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചിരുന്നു.
ALSO READ: റഫാൽ പറത്തിയ ആദ്യ ഇന്ത്യക്കാരൻ; ആരാണ് ഐഎഎഫ് ഹിലാൽ അഹമ്മദ്?
1999 ഡിസംബർ 31നായിരുന്നു ഏറ്റവും ഭയാനകമായ വിമാനറാഞ്ചലിന് രാജ്യം സാക്ഷ്യം വഹിച്ചത്. കാഠ്‌മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നു ഡൽഹിയിലേക്കു പറന്നുയർന്ന ഇന്ത്യൻ എയർലൈൻസിന്റെ ഐസി- 814 എയർബസ് എ 300 വിമാനമാണ് തോക്കുധാരികളായ 5 പാകിസ്ഥാൻകാർ റാഞ്ചിയെടുത്തത്. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരെ മോചിപ്പിക്കാനായി ഇന്ത്യ വിട്ടയച്ച ഭീകരനാണ് മസൂദ് അസ്ഹർ. 2019ൽ ഇയാൾ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.