Pakistan Drone Attack: ജമ്മുവിൽ വീണ്ടും പാക് പ്രകോപനം; ഡ്രോണ്‍ ആക്രമണ ശ്രമം തകർത്ത് സേന, ഇൻ്റർനെറ്റ് റദ്ദാക്കി
Pakistan Drone Attack Reported In Jammu: ആക്രമണ ശ്രമങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. അൻപതോളം ഡ്രോണുകൾ വെടിവച്ചിട്ടെന്നാണ് റിപ്പോർട്ടുകൾ. അതിർത്തിയിൽ കനത്ത ജാഗ്രത തുടരുകയാണ്.

ഡൽഹി: ഇന്ത്യക്കെതിരെ ആക്രമണം തുടർന്ന് പാകിസ്ഥാൻ. ജമ്മു കശ്മീരിലെ വിമാനത്താവളം ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാന്റെ ആക്രമണം. എന്നാൽ, ആക്രമണ ശ്രമങ്ങൾ ഇന്ത്യൻ സൈന്യം തകർത്തു. അൻപതോളം ഡ്രോണുകൾ വെടിവച്ചിട്ടെന്നാണ് റിപ്പോർട്ടുകൾ. റഷ്യൻ നിർമിത വ്യോമ പ്രതിരോധ സംവിധാനമായ എസ് 400 ഉപയോഗിച്ച് എട്ട് പാക്ക് മിസൈലുകളും തകർത്തു. പാക്കിസ്ഥാന്റെ എച്ച്ക്യ-9 പ്രതിരോധ മിസൈലുകള്‍ സേന ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ത്തതായാണ് വിവരം.
അതിർത്തിയിൽ കനത്ത ജാഗ്രത തുടരുകയാണ്. വ്യാപകമായി സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതായി നാട്ടുകാരെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എല്ലാ ലൈറ്റുകളും അണയ്ക്കാൻ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വാഹനങ്ങളടക്കം പാർക്ക് ചെയ്ത് ലൈറ്റുകൾ ഓഫാക്കണമെന്നും പരിഭ്രാന്തരാകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ജമ്മുവിൽ മൊബൈൽ ഫോൺ സേവനങ്ങളും തടസ്സപ്പെട്ടതായാണ് വിവരം. അവന്തിപുര, ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, കപൂര്‍ത്തല, ജലന്ധര്‍, ലുധിയാന, ആദംപൂര്‍, ഭട്ടിന്‍ഡ, ചണ്ഡീഗഡ്, നല്‍, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവിടങ്ങളിൽ പാക്ക് വെടിവെയ്പ്പുണ്ടെന്നാണ് റിപ്പോർട്ട്.
കശ്മീരിൽ പാക്കിസ്ഥാൻ കില്ലർ ഡ്രോണുകൾ പ്രയോഗിച്ചെന്നാണ് വിവരം. ആക്രമിക്കേണ്ട സ്ഥലം തിരിച്ചറിഞ്ഞശേഷം ലൊക്കേഷൻ ലോക്ക് ചെയ്യുന്ന ഡ്രോണുകളായ ലോയിറ്ററിങ് മ്യൂണിഷൻ ആണ് പ്രയോഗിച്ചത്. റഡാറുകളുടെ കണ്ണ് വെട്ടിക്കാൻ ശേഷിയുള്ള ഈ ഡ്രോണുകൾക്ക് അര മണിക്കൂർ മുതൽ രണ്ട് മണിക്കൂർ വരെയാണ് പരിധി. സഞ്ചരിക്കുന്നതോ അല്ലാത്തതോ ആയ ലക്ഷ്യങ്ങൾ തകർക്കാൻ ഇത്തരം ഡ്രോണുകൾക്ക് സാധിക്കും.
അതേസമയം, മുൻകരുതലിന്റെ ഭാഗമായി രാജസ്‌ഥാനിലും പഞ്ചാബിലെ ഗുരുദാസ്പൂരിലും, പഞ്ചാബിലെ പഠാൻകോട്ടിലും ബ്ലാക് ഔട്ട് പ്രഖ്യാപിച്ചു. ഒഴിപ്പിക്കൽ പദ്ധതികളും നിലവിൽ ഉണ്ട്. അതിർത്തിക്കടുത്തുള്ള ആന്റി-ഡ്രോൺ സംവിധാനങ്ങളും സജീവമാക്കിയിട്ടുണ്ട്. ജയ്സാൽമീറിലും ജോധ്പൂരിലും പുലർച്ചെ 4 വരെ ബ്ലാക്ക്ഔട്ട് ചെയ്യാനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചു. പഞ്ചാബിൽ പൊലീസ് ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കി. പൊതുസമ്മേളനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അതിർത്തിയിലെ സംഘർഷം മൂലം മുഖ്യമന്ത്രി ഭഗവന്ത് മൻ സർക്കാർ പരിപാടികളെല്ലാം റദ്ദാക്കി.
#WATCH | Sirens being heard in Akhnoor, Jammu and Kashmir
More details awaited. pic.twitter.com/eiGdyj14Tq
— ANI (@ANI) May 8, 2025