IOCL: ആരും പരിഭ്രാന്തരാകേണ്ട! രാജ്യത്തെ പെട്രോൾ പമ്പുകളിൽ ആവശ്യത്തിന് ഇന്ധനമുണ്ട്; ഐഒസിഎൽ
Indian Oil Corporation Limited: പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും (പിഒകെ) ഒമ്പത് സ്ഥലങ്ങളിൽ തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിനി പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമായത്. ഇതിന് പിന്നാലെ ഉത്തരേന്ത്യയിലെ പെട്രോൾ പമ്പുകൾക്ക് പുറത്ത് ഇന്ധനം വാങ്ങാൻ തിരക്ക് കൂട്ടുന്ന ആളുകളുടെ വലിയ നിര സമൂഹ മാധ്യമങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു.

മുബൈ: ഇന്ത്യ പാക് പോര് മുറുകുന്നതിനിടെ രാജ്യത്തെ പെട്രോൾ പമ്പുകളിലും പാചക വാതക വിതരണ കേന്ദ്രങ്ങളിലും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ. അതിനാൽ പൊതുജനങ്ങൾ തിരക്ക് കൂട്ടേണ്ടതില്ലെന്നും പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടി സൂക്ഷിക്കേണ്ട ആവശ്യമില്ലെന്നും കമ്പനി അറിയിച്ചു. നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും രാജ്യത്ത് ഉടനീളം ആവശ്യത്തിന് ഇന്ധനം സ്റ്റോക്കുണ്ടെന്നും വിതരണ സംവിധാനം സാധരണ പോലെ സുഗമമാണെന്നും ഐഒസിഎൽ വ്യക്തമാക്കി.
“രാജ്യത്തുടനീളം ഇന്ത്യൻ ഓയിലിന് ഇന്ധന സ്റ്റോക്കുകളുണ്ട്. ഞങ്ങളുടെ വിതരണ ലൈനുകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ട്. പരിഭ്രാന്തിയോടെ വാങ്ങേണ്ട ആവശ്യമില്ല – ഇന്ധനവും എൽപിജിയും ഞങ്ങളുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും പഴയപോലെ ലഭ്യമാണ്.” എക്‌സിലൂടെ കമ്പനി അറിയിച്ചു. ജനങ്ങൾ ശാന്തരായിരിക്കാനും പെട്രോൾ പമ്പുകളിലും മറ്റ് സ്ഥലങ്ങളിലും അനാവശ്യമായ തിരക്ക് ഒഴിവാക്കണമെന്നും കമ്പനി പറയുന്നു.
പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും (പിഒകെ) ഒമ്പത് സ്ഥലങ്ങളിൽ തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ മിസൈൽ ആക്രമണത്തിനി പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമായത്. ഇതിന് പിന്നാലെ ഉത്തരേന്ത്യയിലെ പെട്രോൾ പമ്പുകൾക്ക് പുറത്ത് ഇന്ധനം വാങ്ങാൻ തിരക്ക് കൂട്ടുന്ന ആളുകളുടെ വലിയ നിര സമൂഹ മാധ്യമങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവനയുമായി കമ്പനി രംഗത്തെത്തിയത്.
ബുധനാഴ്ച പഞ്ചാബിന്റെ ചില ഭാഗങ്ങളിൽ പരിഭ്രാന്തിയോടെ സാധനങ്ങൾ വാങ്ങാൻ ആളുകൾ തിരക്ക് കൂട്ടുന്നതായി വീഡിയോ പുറത്തു വന്നിരുന്നു. അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ള ഭൂരിഭാഗം സാധാരണക്കാരും ഇന്ധനവും മറ്റ് അവശ്യവസ്തുക്കളും സംഭരിക്കാനുള്ള തിരക്കിലായിരുന്നു. ജനങ്ങൾക്കിടയിൽ വളരെയധികം ഉത്കണ്ഠ നിലനിൽക്കുന്നതിനാൽ ഇന്ധന വിൽപ്പന മൂന്നിരട്ടിയായി വർദ്ധിച്ചതായും ഒരു പ്രാദേശിക പെട്രോൾ പമ്പ് ഉടമയെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.