AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

“വാട്സാപ്പ് ചതിച്ചാശാനെ…” കമ്പനി എം.ഡിയുടെ വ്യാജ വാട്സാപ്പ് പ്രൊഫൈൽ വഴി മുംബൈ ഐനോക്സ് എക്സിക്യൂട്ടീവിൽ നിന്ന് തട്ടിയത് 10.4 കോടി

Mumbai Cyber Fraud: INOX Accounts Manager Duped of ₹10.40 Crore Via WhatsApp Impersonation: സൗത്ത്-ഈസ്റ്റ് ഡൽഹിയിലെ ജസോളയിലുള്ള ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ശാഖയിൽ നിന്നും 8 ലക്ഷം രൂപ പിൻവലിക്കാൻ എത്തിയ വികാസ്, വൻഷ് എന്നീ രണ്ട് യുവാക്കളെ ബാങ്ക് അധികൃതരുടെ സഹായത്തോടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ, തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ സൈബർ ക്രിമിനലുകൾക്ക് പണം കൈമാറാനായി കമ്മീഷൻ വ്യവസ്ഥയിൽ വാടകയ്ക്ക് നൽകിയതാണെന്ന് ഇവർ സമ്മതിച്ചു. ഇതിനായി ഇവർക്ക് യഥാക്രമം 30,000 രൂപയും 20,000 രൂപയും കമ്മീഷൻ വാഗ്ദാനം ചെയ്തിരുന്നു

“വാട്സാപ്പ് ചതിച്ചാശാനെ…” കമ്പനി എം.ഡിയുടെ വ്യാജ വാട്സാപ്പ് പ്രൊഫൈൽ വഴി മുംബൈ ഐനോക്സ് എക്സിക്യൂട്ടീവിൽ നിന്ന് തട്ടിയത് 10.4 കോടി
പ്രതീകാത്മക ചിത്രംImage Credit source: Jaap Arriens/NurPhoto via Getty Images
Sumeesh T Unneen
Sumeesh T Unneen | Published: 17 Jun 2026 | 08:05 AM

മുംബൈ: ഐനോക്സ് ഗ്രൂപ്പിൻ്റെ മുംബൈയിലെ സീനിയർ അക്കൗണ്ട്സ് എക്സിക്യൂട്ടീവിനെ കമ്പളിപ്പിച്ച് സൈബർ തട്ടിപ്പ് സംഘം കൈക്കലാക്കിയത് ചില്ലറ തുകയൊന്നുമല്ല. 10.40 കോടി രൂപയാണ് വിവിധ തവണകളായി സംഘം തട്ടിയെടുത്തത്. കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സിദ്ധാർത്ഥ് ജെയിൻ എന്ന വ്യാജേന വാട്സാപ്പ് സന്ദേശങ്ങൾ അയച്ചാണ് സൈബർ ക്രിമിനലുകൾ ഇത്രയും വലിയ തുക തട്ടിയെടുത്തത്. സംഭവത്തിൽ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ, ഡൽഹി പോലീസ് നടത്തിയ നിർണ്ണായക നീക്കത്തിൽ രണ്ട് അക്കൗണ്ട് ഉടമകൾ ഉൾപ്പെടെ നാല് പ്രതികളെ സൗത്ത്-ഈസ്റ്റ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തു.

ഐനോക്സ് കമ്പനിയുടെ അക്കൗണ്ട്സ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജരായി ജോലി ചെയ്യുന്ന ഗിരീഷ് അമിനാണ് തട്ടിപ്പിനിരയായത്. ജൂൺ 3-നാണ് ഗിരീഷിൻ്റെ വാട്സാപ്പിലേക്ക് ഒരു അജ്ഞാത നമ്പരിൽ നിന്നും സന്ദേശം വരുന്നത്. കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ സിദ്ധാർത്ഥ് ജെയിൻ്റെ ചിത്രമായിരുന്നു ഈ വാട്സാപ്പ് നമ്പറിൻ്റെ പ്രൊഫൈൽ പിക്ചർ. താൻ ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു മീറ്റിംഗിലാണെന്നും അതിനാൽ ആരും ഫോണിൽ വിളിക്കരുതെന്നും സന്ദേശത്തിൽ പറഞ്ഞിരുന്നു. ഇത് തൻ്റെ പേഴ്സണൽ നമ്പറാണെന്നും നമ്പർ മറ്റാർക്കും നൽകരുതെന്നും വ്യാജൻ ഗിരീഷിനോട് ആവശ്യപ്പെട്ടു. പ്രൊഫൈൽ ചിത്രം കണ്ട് ഇത് തൻ്റെ ബോസ് തന്നെയാണെന്ന് ഗിരീഷ് വിശ്വസിച്ചു.

കമ്പനിയുടെ ബിസിനസ്സ് ആവശ്യങ്ങൾക്കായി അടിയന്തരമായി പണം കൈമാറണമെന്ന് വ്യാജ ഡയറക്ടർ ആവശ്യപ്പെട്ടു. ഇതോടൊപ്പം ചില ബാങ്ക് അക്കൗണ്ട് വിവരങ്ങളും അയച്ചുകൊടുത്തു. ഇതനുസരിച്ച് ജൂൺ 3-ന് ആദ്യമായി 46.5 ലക്ഷം രൂപ ഗിരീഷ് കമ്പനിയുടെ അക്കൗണ്ടിൽ നിന്നും കൈമാറി. തുടർന്ന് ജൂൺ 3 മുതൽ ജൂൺ 15 വരെയുള്ള ദിവസങ്ങളിൽ ഇതേ രീതിയിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 63 തവണകളായി 10,40,71,924 രൂപ ഗിരീഷ് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം കമ്പനിയിലെ അക്കൗണ്ട്സ് ആവശ്യങ്ങൾക്കായി ഈ ഇടപാടുകളുടെ ഇൻവോയ്സുകൾ ആവശ്യപ്പെട്ട് ഗിരീഷ് അമിൻ യഥാർത്ഥ എക്സിക്യൂട്ടീവ് ഡയറക്ടറായ സിദ്ധാർത്ഥ് ജെയിനെ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്.

Also Read: നീറ്റ് പുനപരീക്ഷ: ഇന്ത്യയിൽ ടെലഗ്രാമിന് നിയന്ത്രണം, ചോദ്യ പേപ്പർ വാഗ്ദാനം തട്ടിപ്പാണെന്ന് NTA

ഉടൻ 1930 എന്ന സൈബർ ഹെൽപ്പ് ലൈനിലും, മുംബൈ സൗത്ത് സൈബർ പോലീസ് സ്റ്റേഷനിലും പരാതി നൽകി. വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും തെളിവായി പോലീസിന് കൈമാറി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നടപടി തുടങ്ങി. ഇതിനിടെ സൗത്ത്-ഈസ്റ്റ് ഡൽഹിയിലെ ജസോളയിലുള്ള ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ശാഖയിൽ നിന്നും 8 ലക്ഷം രൂപ പിൻവലിക്കാൻ എത്തിയ വികാസ്, വൻഷ് എന്നീ രണ്ട് യുവാക്കളെ ബാങ്ക് അധികൃതരുടെ സഹായത്തോടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലിൽ, തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ സൈബർ ക്രിമിനലുകൾക്ക് പണം കൈമാറാനായി കമ്മീഷൻ വ്യവസ്ഥയിൽ വാടകയ്ക്ക് നൽകിയതാണെന്ന് ഇവർ സമ്മതിച്ചു. ഇതിനായി ഇവർക്ക് യഥാക്രമം 30,000 രൂപയും 20,000 രൂപയും കമ്മീഷൻ വാഗ്ദാനം ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിലൂടെ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച ഇടനിലക്കാരായ ഫയാസ് ആലം, അമിത് എന്നിവരെയും പോലീസ് പിടികൂടി. പ്രധാന പ്രതിക്കായി മുംബൈ പോലീസും ഡൽഹി പോലീസും സംയുക്തമായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

English Summary

A senior accounts executive at INOX Mumbai was duped of ₹10.40 crore after a cyber fraudster impersonated the company’s Executive Director via WhatsApp. Believing the fake profile picture, the executive made 63 money transfers. Following an alert, the Delhi Police arrested four individuals, including two bank account holders used to siphon the funds.

Follow Us