Pahalgam reopen: സഞ്ചാരികളെ സ്വാഗതം ചെയാൻ ഇനി പഹൽഗാമും; കശ്മീരിലെ 12 വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നു
Jammu & Kashmir Reopens 12 Tourist Spots : തുടർച്ചയായി നിരീക്ഷണം നടത്താനും അപ്രതീക്ഷിത ഭീഷണികൾക്കെതിരെ ജാഗ്രത പുലർത്താനും സുരക്ഷാ സേനകളോട് അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂഡൽഹി: ഏപ്രിലിൽ പഹൽഗാമിലുണ്ടായ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന 12 വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി ജമ്മു കശ്മീരിൽ തുറക്കാൻ കേന്ദ്രഭരണ പ്രദേശത്തിലെ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ നിർദേശം നൽകി. ഇതിൽ അഞ്ചെണ്ണം ജമ്മു ഡിവിഷനിലും ഏഴെണ്ണം കശ്മീർ ഡിവിഷനിലുമാണ്.
പഹൽഗാമിലെയും പരിസരങ്ങളിലുമുള്ള ആരു വാലി, റാഫ്റ്റിങ് പോയിന്റ് യാനർ, അക്കാദ് പാർക്ക്, പദ്ഷാഹി പാർക്ക്, ബിജ്ബെഹാര, ദാരാ ഷിക്കോ ഗാർഡൻ എന്നിവയും സഞ്ചാരികൾക്കായി തുറന്നു. ജമ്മു ഡിവിഷനിൽ റാംബാനിലെ ദഗൻ ടോപ്പ്, കത്വയിലെ ധഗ്ഗർ, റീസിയിലെ ചിങ്ക, സലാൽ, റീസിയിലെ ശിവ ഗുഹ, ദോഡയിലെ പദ്രീ എന്നിവിടങ്ങളും തുറന്നു.
തീരുമാനം ഇങ്ങനെ
ഏപ്രിൽ 22-ന് നടന്ന ആക്രമണത്തിൽ 26 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്ന് ജമ്മു കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിരുന്നു. രണ്ട് മാസത്തിനുശേഷം, ജമ്മു, കശ്മീർ മേഖലകളിൽനിന്ന് എട്ടുവീതം 16 കേന്ദ്രങ്ങൾ വീണ്ടും തുറക്കാൻ ലെഫ്റ്റനന്റ് ഗവർണർ ഉത്തരവിട്ടു. പ്രദേശത്തെ സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടതിനെത്തുടർന്നാണ് ഈ തീരുമാനം. എന്നാൽ, ദൂദ്പത്രി, അഹർബാൽ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അപ്പോഴും അടഞ്ഞുതന്നെ കിടന്നിരുന്നു. വെള്ളിയാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുമായി സിൻഹ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് പുതിയ തീരുമാനമെടുത്തത്.
Also Read: യാത്ര പോകാൻ കെഎസ്ആർടിസിയുണ്ടല്ലോ! അവധിയാഘോഷിക്കാൻ കിടിലൻ ഉല്ലാസയാത്ര
നോർത്തേൺ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ പ്രതീക് ശർമ, ചീഫ് സെക്രട്ടറി അടൽ ദുല്ലൂ, ഡിജിപി നളിൻ പ്രഭാത്, ഗോസി 15 കോർപ്സ് ലഫ്റ്റനന്റ് ജനറൽ പ്രശാന്ത് ശ്രീവാസ്തവ, ഗോസി 16 കോർപ്സ് ലഫ്റ്റനന്റ് ജനറൽ പി.കെ. മിശ്ര, ഗോസി 9 കോർപ്സ് ലഫ്റ്റനന്റ് ജനറൽ രാജൻ ഷെരാവത്ത്, എയർ വൈസ് മാർഷൽ വികാസ് ശർമ, എഡിജിപി സിഐഡി നിതീഷ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സുരക്ഷാ സേനകൾക്ക് പ്രശംസ
തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് യോഗത്തിൽ ലെഫ്റ്റനന്റ് ഗവർണർ പറഞ്ഞു. തുടർച്ചയായി നിരീക്ഷണം നടത്താനും അപ്രതീക്ഷിത ഭീഷണികൾക്കെതിരെ ജാഗ്രത പുലർത്താനും സുരക്ഷാ സേനകളോട് അദ്ദേഹം ആവശ്യപ്പെട്ടു.