Operation Sindoor: ‘ഓപ്പറേഷൻ സിന്ദൂർ ഉചിതമായ പ്രതികരണം’; ഇന്ത്യക്ക് പിന്തുണ അറിയിച്ച് ജപ്പാൻ
Japan Reiterates Support for India: ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നടപടികൾക്കൊപ്പം നിലകൊള്ളുമെന്ന് ജപ്പാൻ അറിയിച്ചതായി എംപി സഞ്ജയ് ഝാ പറഞ്ഞു. ജപ്പാൻ മുൻ പ്രധാനമന്ത്രി യോഷിഹിതെ സുഗയേയും സന്ദർശിച്ചതായും, അദ്ദേഹവും ഇന്ത്യയ്ക്ക് പിന്തുണയറിയിച്ചതായും സഞ്ജയ് ഝാ എക്‌സിലൂടെ വ്യക്തമാക്കി.
ന്യൂഡൽഹി: ഭീകരപ്രവർത്തനങ്ങൾക്ക് എതിരെയുള്ള ഇന്ത്യൻ ഇടപെടലുകൾക്ക് വീണ്ടും പിന്തുണ അറിയിച്ച് ജപ്പാൻ. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനും രാജ്യസുരക്ഷ മുൻനിർത്തി നടത്തിയ പ്രത്യാക്രമണത്തിൽ ഇന്ത്യയുടെ ഭാഗം വ്യക്തമാക്കാനുമായി കേന്ദ്രസർക്കാർ നിയോഗിച്ച ജനതാദൾ(യു) എംപി സഞ്ജയ് ഝായുടെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധി സംഘം ചൊവ്വാഴ്ച ജപ്പാനിൽ എത്തിയിരുന്നു. ജപ്പാൻ വിദേശകാര്യമന്ത്രി തകേഷി ഇവായയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജപ്പാൻ ഇന്ത്യക്ക് പിന്തുണ അറിയിച്ചത്.
ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നടപടികൾക്കൊപ്പം നിലകൊള്ളുമെന്ന് ജപ്പാൻ അറിയിച്ചതായി എംപി സഞ്ജയ് ഝാ പറഞ്ഞു. ജപ്പാൻ മുൻ പ്രധാനമന്ത്രി യോഷിഹിതെ സുഗയേയും സന്ദർശിച്ചതായും, അദ്ദേഹവും ഇന്ത്യയ്ക്ക് പിന്തുണയറിയിച്ചതായും സഞ്ജയ് ഝാ എക്‌സിലൂടെ വ്യക്തമാക്കി. ജപ്പാൻ നയതന്ത്ര വിദഗ്‌ധനായ സതോരു നഗാവോ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ചു. ഉത്തരവാദിത്വപൂർണവും ഉചിതവും എന്നാണ് അദ്ദേഹം ഓപ്പറേഷൻ സിന്ദൂറിനെ വിശേഷിപ്പിച്ചത്.
ഭീകരപ്രവർത്തനങ്ങൾക്ക് പാകിസ്താൻ നൽകിവരുന്ന പിന്തുണ ആത്മഹത്യാപരമാണെന്നും പഹൽഗാം ആക്രമണം അതിദാരുണ സംഭവമാണെന്നും എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സതോര നഗാവോ പറഞ്ഞു. ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായത് മാതൃകാപരമായ ശിക്ഷയും ഉചിതമായ പ്രതികരണവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശിവസേന ( ഷിൻഡെ) എംപി ശ്രീകാന്ത് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംഘം യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യുഎഇ) ഉന്നതതല ഉദ്യോഗസ്ഥരുമായി ചൊവ്വാഴ്ച കൂടിക്കാഴ്‌ച നടത്തി. ഇന്ത്യയുടെ നയതന്ത്ര ദൗത്യത്തിന് എല്ലാവിധ സഹകരണവും നൽകാമെന്ന് യുഎഇ സന്നദ്ധത അറിയിച്ചതായി ഷിൻഡെ പറഞ്ഞു. ഇസ്ലാമതം നിരപരാധികളെ കൊലപ്പെടുത്താൻ പഠിപ്പിക്കുന്നില്ലെന്നും ഷിൻഡെ കൂട്ടിച്ചേർത്തു. ഇന്ത്യയും യുഎഇയും ഒന്നിച്ചു ഭീകരവാദത്തിനെതിരെ പോരാടുമെന്ന് യുഎഇയിലെ ഇന്ത്യൻ എംബസ്സി വ്യക്തമാക്കി.