Kanwar Yatra Crackdown: ‘പേര് മാറ്റിയത് കടയുടമ പറഞ്ഞിട്ട്; അവർ എൻ്റെ പാൻ്റ് അഴിച്ചുനോക്കി’; കാൻവാർ യാത്രയ്ക്ക് മുൻപ് യുപിയിൽ വിവാദം
Kanwar Yatra Tajammul Says About The Lynching: മുസ്ലിം യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് മർദ്ദിച്ചതിൽ വിശദീകരണം. കടയുടമ പറഞ്ഞിട്ടാണ് താൻ പേര് മാറ്റിയതെന്ന് തജമ്മുൽ എന്ന യുവാവ് പറഞ്ഞു.

തജമ്മുൽ
കാൻവാർ യാത്രയ്ക്കൊരുങ്ങുന്ന ഉത്തർപ്രദേശിൽ വിവാദം. പേര് മാറ്റി ഒരു ചായക്കടയിൽ ജോലി ചെയ്യുകയായിരുന്ന മുസ്ലിം യുവാവിനെ ഒരു സംഘം ആളുകൾ സംഘം ചേർന്ന് മർദ്ദിച്ചതുമായി ബന്ധപ്പെട്ടാണ് വിവാദമുണ്ടായിരിക്കുന്നത്. താൻ പേര് മാറ്റിയത് കടയുടമ പറഞ്ഞിട്ടാണെന്നും സംഘം തൻ്റെ പാൻ്റ് അഴിച്ചുനോക്കി മർദ്ദിച്ചു എന്നും ഇയാൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
മുസഫ്ഫർ നഗറിലെ ദേശീയപാത 58ലുള്ള പണ്ഡിറ്റ് ജി വൈഷ്ണോ ധാബയിൽ ജോലി ചെയ്തുവന്നിരുന്ന തജമ്മുൽ എന്ന യുവാവിനാണ് മർദ്ദനമേറ്റത്. കാൻവാർ യാത്ര കടന്നുപോകുന്ന ഇടങ്ങളിലെ ചായക്കടകളിലും ധാബകളിലും ഹിന്ദു ജോലിക്കാരെ മാത്രമേ നിയമിക്കാവൂ എന്ന വാദമുണ്ട്. ഇതിൽ നിന്ന് രക്ഷനേടാനാണ് തജമ്മുൽ എന്ന യുവാവ് ഗോപാൽ എന്ന പേര് സ്വീകരിച്ച് ഇവിടെ ജോലി ചെയ്തത്. മുസ്ലിം യുവാവ് ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നറിഞ്ഞ് നടന്ന കനത്ത പ്രതിഷേധത്തെ തുടർന്ന് ഈ ധാബ അടച്ചിട്ടിരിക്കുകയാണ്.
കട ഉടമയായ ശർമ്മാജി ആണ് ഗോപാൽ എന്ന സ്വീകരിക്കാൻ തന്നോട് പറഞ്ഞതെന്ന് തജമ്മുൽ വെളിപ്പെടുത്തി. ഗോപാൽ എന്ന പേര് സ്വീകരിച്ചാൽ മറ്റ് പ്രശ്നങ്ങളുണ്ടാവാതെ ഇവിടെ ജോലി ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു സംഘടനകൾ നടത്തുന്ന പരിശോധനയിൽ നിന്ന് രക്ഷനേടാൻ അതായിരുന്നു വഴി. എന്നാൽ, ഈ പരിശോധനയിൽ താൻ പിടിക്കപ്പെട്ടു. അവർ തൻ്റെ പാൻ്റ് വലിച്ചഴിച്ചു. താൻ കരയുമ്പോൾ അവർ തന്നെ തല്ലുകയായിരുന്നു എന്നും തജമ്മുൽ കൂട്ടിച്ചേർത്തു.
ജൂൺ 28നാണ് തജമ്മുലിനെ ഒരു സംഘം പേര് മർദ്ദിച്ചത്. മതനേതാവായ സ്വാനി യശ്‌വീർ ജി മഹാരാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചറിയൽ മഹാമഹം എന്ന പേരിൽ ധാബ സന്ദർശിച്ചത്. ധാബകളിൽ ഹിന്ദുക്കൾ മാത്രമേ ജോലി ചെയ്യുന്നുള്ളൂ എന്ന് ഉറപ്പിക്കാനായിരുന്നു സന്ദർശനം. പേര് ഗോപാൽ എന്ന് പറഞ്ഞ തജമ്മുൽ തൻ്റെ ആധാർ കാർഡ് കളവുപോയെന്നും മൊബൈൽ ഫോൺ പൊട്ടിപ്പോയെന്നും സംഘത്തെ അറിയിച്ചു. എന്നാൽ, സംഘം ഇത് വിശ്വസിച്ചില്ല. പിന്നീടായിരുന്നു മർദ്ദനം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആറ് പേരാണ് പ്രതികളെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.