Uttarkashi Cloudburst: ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിൽ പെട്ട് കേരളത്തിൽ നിന്നുള്ള 28 വിനോദസഞ്ചാരികൾ, എല്ലാവരും സുരക്ഷിതർ
Kerala Tourists Missing After Uttarakhand Landslide: മണ്ണിടിച്ചിൽ ഉണ്ടായ അതേ റൂട്ടിലാണ് ഇവരും സഞ്ചരിച്ചിരുന്നത്. അതിനുശേഷം ഇവരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും ബന്ധു വ്യക്തമാക്കുന്നു.

Uttarakhand Cloudburst
കൊച്ചി: ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതർ. ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശാണ് ഇക്കാര്യം ഏഷ്യാനെറ്റിനോട് വ്യക്തമാക്കിയത്. ഡ്രൈവറുമായി ഫോണിൽ ബന്ധപ്പെട്ടതായും ഇവരെല്ലാവരും സുരക്ഷിതരാണെന്നും ഔദ്യോഗിക സ്ഥിരീകരണം നിലവിൽ ലഭിച്ചിട്ടുണ്ട്. അപകടം ഉണ്ടായതിനു നാലു കിലോമീറ്റർ അകലെ അവർ കുടുങ്ങി കിടക്കുകയാണെന്നും വാഹനം ലൊക്കേറ്റ് ചെയ്തെന്നും ബന്ധുക്കൾ അറിയിച്ചു. കൊച്ചി സ്വദേശികളായ നാരായണൻ നായരും ശ്രീദേവി പിള്ളയും സംഘത്തിലുണ്ട്. അപകടം ഉണ്ടായതിനു 4 കിലോമീറ്റർ അപ്പുറത്ത് ഗംഗോത്രിക്ക് സമീപമാണ് ഇവർ കുടുങ്ങിക്കിടക്കുന്നത്. റോഡ് തകർന്നതിനാൽ തിരികെ ഉള്ളയാത്ര ദുഷ്കരമെന്നും ഇവർ വ്യക്തമാക്കി.
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് വിവരം കുറച്ചു മണിക്കൂർ മുമ്പാണ് പുറത്തു വന്നത്. 28 അംഗങ്ങളുള്ള മലയാളി വിനോദസഞ്ചാരി ഗ്രൂപ്പിനെയാണ് കാണാതായിട്ടുള്ളത് എന്ന് ബന്ധുക്കൾ അറിയിച്ചു. 20 പേർ മഹാരാഷ്ട്രയിൽ സ്ഥിരതാമസം ആക്കിയവരും എട്ടുപേർ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നും ഉള്ളവരാണെന്ന് സംഘത്തിൽ ഉണ്ടായിരുന്ന ഒരു ദമ്പതികളുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ 8 30 ന് ഉത്തരകാശിയിൽ നിന്ന് ഗംഗോത്രിയിലേക്ക് പുറപ്പെടുന്നതായി ദമ്പതികൾ മകനെ വിളിച്ച് അറിയിച്ചിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായ അതേ റൂട്ടിലാണ് ഇവരും സഞ്ചരിച്ചിരുന്നത്. അതിനുശേഷം ഇവരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും ബന്ധു വ്യക്തമാക്കി. ഹരിദ്വാർ ആസ്ഥാനമായുള്ള ട്രാവൽ ഏജൻസി ക്കും ഇവരെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ധരാലിയിൽ ഉണ്ടായ ദുരന്തത്തിൽ നാലുപേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഗംഗയുടെ ഉത്ഭവ കേന്ദ്രമായ ഗംഗോത്രിയിലേക്കുള്ള യാത്ര മാർഗത്തിലെ പ്രധാന ഇടത്താവളം ആണ് ധരാലി ഗ്രാമം. മണ്ണിടിച്ചിൽ ഗ്രാമത്തിന്റെ പകുതിയോളം ചെളിയിലും വെള്ളത്തിലും മൂടി പോയതായി ഉദ്യോഗസ്ഥർ അറിയിച്ചു നിരവധി ഹോട്ടലുകളും ഹോംസ്റ്റേകളും ഇവിടെയുണ്ട്.