Kurnool Bus Accident: വ്യാജ സർട്ടിഫിക്കറ്റുള്ള ബസ് ഡ്രൈവർ, മദ്യപിച്ച് ബൈക്ക് യാത്രക്കാരൻ; കർണൂൽ അപകടത്തിൻ്റെ കാരണം
Kurnool Bus Tragedy: അഞ്ചാം ക്ലാസ് വരെ പഠിച്ചിട്ടുള്ള ഇയാൾ പത്താംക്ലാസിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയത്. ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ എട്ടാം ക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണമെന്നാണ് നിയമം. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ കർണൂൽ ബസ് അപകടം ഇല്ലാതാക്കിയത് 20 ജീവനുകൾ. ഇപ്പോഴിതാ ബസ് അപകടവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റുകളുടെ ബലത്തിൽ ഡ്രൈവിങ് ലൈസൻസ് നേടിയ ബസ് ഡ്രൈവർ, മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച ബൈക്ക് യാത്രികൻ, നിയമങ്ങൾ ലംഘിച്ച് ട്രാവൽ കമ്പനി തുടങ്ങി അപകടത്തിന് പിന്നിലുള്ള കാരണങ്ങൾ ധാരാളമാണ്. വരുത്തിവച്ച ദുരന്തം എന്ന് തന്നെ ഈ അപകടത്തെ വിശേഷിപ്പിക്കാം.
ബസ് അപകടത്തിന് പിന്നിലെ കാരണങ്ങൾ പുറത്തുവന്നപ്പോൾ തെളിയുന്നത് റോഡ് സുരക്ഷയിലെ വൻ പാളിച്ചകൾ കൂടിയാണ്. ബെംഗളൂരു –ഹൈദരാബാദ് ദേശീയപാതയിൽ ബൈക്കുമായി കൂട്ടിയിടിച്ചാണ് ഡബിൾ ഡക്കർ ബസിന് തീപിടിച്ചത്. മിരിയാല ലക്ഷ്മയ്യ എന്നയാളാണ് ബസ് ഓടിച്ചിരുന്നത്. അപകടത്തിന് പിന്നാലെ ബസിൻ്റെ പ്രധാന വാതിലുകൾ തുറക്കാതെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ബസിനുള്ളിൽ കുടുങ്ങിയ 20 പേർ വെന്തുമരിച്ചു.
Also Read: ഹൈദരാബാദ്–ബെംഗളൂരു ദേശീയപാതയിൽ ബസിനു തീപിടിച്ചു; മരണ സംഖ്യ ഉയരുന്നു
അഞ്ചാം ക്ലാസ് വരെ പഠിച്ചിട്ടുള്ള ഇയാൾ പത്താംക്ലാസിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയത്. ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ എട്ടാം ക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണമെന്നാണ് നിയമം. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം ബൈക്കോടിച്ചിരുന്ന ശിവശങ്കർ അപകടത്തിൽ മരിച്ചു. ഇയാളുടെ കൂടെയുണ്ടായിരുന്ന എരി സ്വാമിക്ക് പരുക്കേറ്റു.
മദ്യപിച്ചാണ് ശിവശങ്കർ വാഹനമോടിച്ചത്. അപകടത്തിൽ റോഡിൽ തെറിച്ച വീണ ഇയാളെ എരി സ്വാമി മാറ്റിയിട്ടെങ്കിലും ബൈക്ക് റോഡിൽനിന്ന് മാറ്റുന്നതിനു മുൻപ് ബസ് ബൈക്കിലിടിച്ച് വലിച്ചുകൊണ്ട് പോകുകയായിരുന്നു. ഇതിനിടെ ബൈക്കിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച് ബസിലേക്ക് തീപടരുകയും ചെയ്തു. ബൈക്ക് യാത്രക്കാരായിരുന്ന ശിവശങ്കറും സ്വാമിയും മദ്യപിച്ചിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി ധാബയിൽനിന്ന് ഭക്ഷണം കഴിച്ചതിനുശേഷം മദ്യപിച്ചിരുന്നതായി എരി സ്വാമി മൊഴിയും നൽകി. പെട്രോൾ പമ്പിൽ ഇന്ധനം നിറയ്ക്കാൻ കയറിയതിനുശേഷം അമിതവേഗത്തിൽ അശ്രദ്ധമായിട്ടാണ് ശിവശങ്കർ ബൈക്കോടിച്ചിരുന്നത്. ഇതിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് പോലീസിന് ലഭിക്കുകയും ചെയ്തു.