Clashes in Manipur: പ്രധാനമന്ത്രി സന്ദർശിക്കാനിരിക്കെ മണിപ്പൂരിൽ വീണ്ടും സംഘർഷം
Clash in Manipur Ahead of PM Modi’s Visit: ഇംഫാലിലും ചുരാചന്ദ്പൂരിലുമായി ശനിയാഴ്ച നടക്കുന്ന ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. ഇതിന് മുന്നോടിയായി മേഖലയിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കാനിരിക്കെ മണിപ്പൂരിൽ സംഘർഷം. ചുരാചന്ദ്പൂരിലാണ് സംഭവം. മോദിയുടെ സന്ദര്ശനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി കെട്ടിയ തോരണം നശിപ്പിക്കാൻ ചിലർ ശ്രമിച്ചതായാണ് പോലീസ് പറയുന്നു. ഇതോടെ പോലീസും അക്രമികളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. അതേസമയം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി നാഗ സംഘടനകൾ ദേശീയപാത ഉപരോധം താത്കാലികമായി പിൻവലിച്ചു.
ഇംഫാലിലും ചുരാചന്ദ്പൂരിലുമായി ശനിയാഴ്ച നടക്കുന്ന ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. ഇതിന് മുന്നോടിയായി മേഖലയിൽ വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ, മോദിയുടെ മണിപ്പുർ സന്ദര്ശനത്തിനെതിരെ ചില നിരോധിത സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ആറ് സംഘടനകളാണ് മോദിയുടെ ചടങ്ങുകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി സന്ദർശനം നടത്തി മടങ്ങും വരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത് ദ കോർഡിനേഷൻ കമ്മിറ്റിയാണ്.
അതേസമയം, മണിപ്പുരിൽ ദേശീയപാത രണ്ട് തുറക്കാൻ തീരുമാനം ആയിട്ടുണ്ട്. ഇക്കാര്യത്തിൽ കുക്കി സംഘടനകളും സർക്കാരും തമ്മിൽ ധാരണയായി. പ്രധാനമന്ത്രിയുടെ മണിപ്പുർ സന്ദർശനത്തിന് മുന്നോടിയായാണ് തീരുമാനം. 2023 മെയിൽ മണിപ്പൂരില്‍ വംശീയ അക്രമം ഉണ്ടായതിന് ശേഷമുള്ള മോദിയുടെ ആദ്യ സന്ദർശനം കൂടിയാണിത്.
ALSO READ: ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ; സത്യപ്രതിജ്ഞ ഇന്ന്
ഇതിനിടെ, മണിപ്പുരിലെ ഉഖ്രുല്‍ ജില്ലയിലെ ഫുന്‍ഗ്യര്‍ മണ്ഡലത്തില്‍ 43 ബിജെപി അംഗങ്ങള്‍ വ്യാഴാഴ്ച രാജിവെച്ചു. പാർട്ടി ഭാരവാഹിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഫുന്‍ഗ്യര്‍ മണ്ഡലം പ്രസിഡന്റ്, മഹിളാ, യുവ, കിസാന്‍ മോര്‍ച്ചകളുടെ തലവന്മാരും, മണ്ഡലത്തിലെ ബൂത്ത് പ്രസിഡന്റുമാരുമാണ് രാജിവെച്ചത്. വിഷയത്തിൽ സംസ്ഥാന ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.