LPG scarcity : എൽപിജി പ്രതിസന്ധിക്കു താൽക്കാലിക ആശ്വാസം, ശിവാലികും നന്ദാദേവിയും നാളെയും മറ്റന്നാളുമായി എത്തും
LPG Crisis Relief, Indian Tankers Reach Gujarat : യുദ്ധസാഹചര്യത്തിൽ ഇന്ത്യ നൽകിയ സഹായങ്ങൾ ഇറാൻ്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതമായി കടന്നുപോകുമെന്നാണ് പ്രതീക്ഷ.

LPG Cylinder
ന്യൂഡൽഹി: രാജ്യത്തെ പാചകവാതക ക്ഷാമത്തിന് താൽക്കാലിക ആശ്വാസമേകി 92,700 ടൺ എൽപിജിയുമായി രണ്ട് കൂറ്റൻ ടാങ്കറുകൾ നാളെ ഗുജറാത്തിലെത്തും. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്നിരുന്ന ‘ശിവാലിക്’, ‘നന്ദാദേവി’ എന്നീ കപ്പലുകൾക്കാണ് ഇറാൻ്റെ പ്രത്യേക അനുമതിയോടെ യാത്ര തുടരാൻ സാധിച്ചത്.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും നടത്തിയ ചർച്ചകളെത്തുടർന്നാണ് കപ്പലുകൾക്ക് വഴിയൊരുങ്ങിയത്. അമേരിക്ക, ഇസ്രായേൽ, യൂറോപ്യൻ കപ്പലുകൾക്ക് വിലക്ക് തുടരുമ്പോഴാണ് ഇന്ത്യയുടെ എണ്ണക്കപ്പലുകൾക്ക് ഇറാൻ സുരക്ഷാ ഉറപ്പ് നൽകിയത്.
ഇന്ത്യൻ പതാകയുള്ള ഈ കപ്പലുകൾക്ക് അകമ്പടിയായി മൂന്ന് ഇന്ത്യൻ യുദ്ധക്കപ്പലുകൾ സുരക്ഷയൊരുക്കുന്നുണ്ട്. ശിവാലിക്, നന്ദാദേവി എന്നീ കപ്പലുകളിലായി 46,000 മെട്രിക് ടൺ വീതം എൽപിജിയാണുള്ളത്. ഇവ മുന്ദ്ര, കാണ്ട്‌ല തുറമുഖങ്ങളിലാകും അടുക്കുക.
ഇന്ത്യ ഇറാൻ്റെ ഉറ്റ സുഹൃത്ത്
ഇന്ത്യയും ഇറാനും തമ്മിലുള്ള ദൃഢമായ സൗഹൃദമാണ് ഈ നീക്കത്തിന് പിന്നിലെന്ന് ഇന്ത്യയിലെ ഇറാൻ പ്രതിനിധി മൊഹമ്മദ് ഫത്താലി വ്യക്തമാക്കി. യുദ്ധസാഹചര്യത്തിൽ ഇന്ത്യ നൽകിയ സഹായങ്ങൾ ഇറാൻ്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതമായി കടന്നുപോകുമെന്നാണ് പ്രതീക്ഷ.
അതേസമയം, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഏതുവിധേനയും തുറക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനായി യുദ്ധക്കപ്പലുകൾ അയക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രൂത്ത് സോഷ്യലിലൂടെ അദ്ദേഹം വ്യക്തമാക്കി.