Odisha Priests And Nuns Attacked: മതപരിവർത്തനം; ഒഡിഷയിൽ മലയാളി കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ ആക്രമണം
Malayali Priests And Nuns Attacked: ബുധനാഴ്ച്ച വൈകിട്ടോടെയാണ് ഗംഗാധർ ഗ്രാമത്തിൽ സംഭവം നടന്നത്. ബാലസോർ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ. ലിജോ നിരപ്പേൽ, ഫാ. വി ജോജോ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. വൈദികരെ സംഘം മർദ്ദിച്ചതായും മൊബൈൽ ഫോൺ തട്ടിയെടുത്തതായും റിപ്പോർട്ടുകളുണ്ട്.

പ്രതീകാത്മക ചിത്രം
ഭുവനേശ്വർ: ഛത്തീസ്ഗഢ് സംഭവത്തിന് പിന്നാലെ ഒഡിഷയിലും കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ ആക്രമണം (Malayali Priests And Nuns Attacked). ജലേശ്വറിലാണ് മതപരിവർത്തനം ആരോപിച്ച് 70 ഓളം വരുന്ന ബജ്‌റംഗ്ദൾ പ്രവർത്തകർ കന്യാസ്ത്രീകളെയും വൈദികരെയും ആക്രമിച്ചത്. ആക്രമിക്കപ്പെട്ടവരിൽ രണ്ട് മലയാളി വൈദികരും കന്യാസ്ത്രീകളുമുണ്ടെന്നാണ് വിവരം. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി സിബിസിഐ രംഗത്തെത്തി.
ബുധനാഴ്ച്ച വൈകിട്ടോടെയാണ് ഗംഗാധർ ഗ്രാമത്തിൽ സംഭവം നടന്നത്. ബാലസോർ രൂപതയുടെ കീഴിലുള്ള വൈദികരായ ഫാ. ലിജോ നിരപ്പേൽ, ഫാ. വി ജോജോ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. വൈദികരെ സംഘം മർദ്ദിച്ചതായും മൊബൈൽ ഫോൺ തട്ടിയെടുത്തതായും റിപ്പോർട്ടുകളുണ്ട്.
ഒരു ക്രിസ്ത്യൻ മത വിശ്വാസിയുടെ വീട്ടിൽ മരണാനന്തര പ്രാർഥനയ്ക്കായി എത്തി മടങ്ങുമ്പോഴാണ് കന്യാസ്ത്രീകൾക്കും വൈദിക സംഘത്തിനും നേരെ ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ആക്രമണം നടന്നത്. പിന്നീട് പോലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. സംഭവത്തിൽ കേസുമായി മുന്നോട്ടു പോകുമെന്നാണ് വൈദിക സംഘത്തിന്റെ തീരുമാനം.
പരാതിയിൽ പറയുന്നതനുസരിച്ച്, ഏകദേശം 70 ഓളം ബജ്‌റംഗ്ദൾ പ്രവർത്തകർ വഴി തടഞ്ഞുനിർത്തി ആക്രമിച്ചുവെന്നും, അക്രമികൾ പുരോഹിതരുടെ വാഹനം നശിപ്പിക്കുകയും, ശാരീരികമായി ആക്രമിക്കുകയും, വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തുവെന്നാണ്.