AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

India Pakistan Conflict: പാക് അധീനകശ്മീർ തിരികെവേണം; വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്ന് ഇന്ത്യ

Randhir Jaiswal on India-Pakistan Tensions: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഉണ്ടായ വെടിനിർത്തലിന് മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും വെടിനിർത്തലിനുള്ള ആവശ്യം ഉന്നയിച്ചത് പാക്സിതാൻ ആണെന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.

India Pakistan Conflict: പാക് അധീനകശ്മീർ തിരികെവേണം; വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്ന് ഇന്ത്യ
രൺധീർ ജയ്‌സ്വാൾ Image Credit source: PTI
nandha-das
Nandha Das | Updated On: 13 May 2025 19:13 PM

ന്യൂഡൽഹി: പാക് അധീന കശ്മീർ തിരികെ വേണമെന്ന നിലപാടിൽ ഉറച്ച് ഇന്ത്യ. കശ്മീരിൽ നിലനിൽക്കുന്ന ഏക വിഷയം പാക് അധീന കശ്മീരുമായി ബന്ധപ്പെട്ടുള്ളതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. കശ്മീർ വിഷയത്തിൽ ഒരു മൂന്നാം കക്ഷിയുടെ ഇടപെടൽ അനുവദിക്കില്ലെന്നും രൺധീർ വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

ജമ്മു കശ്മീർ സംബന്ധിച്ച വിഷയങ്ങൾ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചർച്ച നടത്തി പരിഹരിക്കണമെന്ന നിലപാടാണ് ഏറെക്കാലമായി ഇന്ത്യക്ക് ഉള്ളത്. ആ നയത്തിൽ മാറ്റം ഉണ്ടാകില്ലെന്നും പാകിസ്ഥാൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ പ്രദേശം തിരികെ നൽകുക എന്നതാണ് ഇപ്പോഴുള്ള പ്രധാന വിഷയം എന്നും അദ്ദേഹം പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഉണ്ടായ വെടിനിർത്തലിന് മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും വെടിനിർത്തലിനുള്ള ആവശ്യം ഉന്നയിച്ചത് പാക്സിതാൻ ആണെന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ഡിജിഎംഒ തലത്തിൽ മാത്രമാണ് ചർച്ച നടന്നതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താനെ വെടിനിർത്തലിന് പ്രേരിപ്പിച്ചത് ഇന്ത്യൻ സേനയുടെ കരുത്താണ്. വെടിനിർത്തലിന് മൂന്നാമതൊരു കക്ഷിയുടെ മധ്യസ്ഥത ഉണ്ടായിട്ടില്ല. ഇന്ത്യയുടെ നയം പല ലോക നേതാക്കളും പാകിസ്താനെ അറിയിച്ചിട്ടുണ്ടാകും എന്നല്ലാതെ ആരും മധ്യസ്ഥ ചർച്ച നടത്തിയിട്ടില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

ALSO READ: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല ദർശനം മെയ് 19ന്; 18ന് കേരളത്തിലെത്തുമെന്ന് സൂചന

ഓപ്പറേഷൻ സിന്ദൂറിന്റെയും തുടർന്ന് ഇരുരാജ്യങ്ങളും തമ്മിൽ ഉണ്ടായ സംഘർഷത്തിന്റെയും സാഹചര്യത്തിൽ ഇന്ത്യയുടേയും അമേരിക്കയുടെയും നേതാക്കൾ തമ്മിൽ നിലവിലെ സൈനിക സാഹചര്യത്തെ കുറിച്ച് ചർച്ചകൾ നടന്നിരുന്നു. ഈ ചർച്ചകളിൽ ഒന്നിലും തന്നെ വ്യാപാര വിഷയം ഉയർന്ന് വന്നിരുന്നില്ല. പാക്കിസ്ഥാൻ ഭീകരരെ പിന്തുണയ്ക്കുന്നടുതോളം കാലം സിന്ധു നദീജല കരാർ മരവിപ്പിച്ചത് തുടരും എന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.

നേരത്തെ, വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടായത് തങ്ങളുടെ ഇടപെടൽ കൊണ്ടാണെന്ന അവകാശവാദവുമായി അമേരിക്ക രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ പ്രതിപക്ഷാംഗങ്ങൾ ഉൾപ്പടെ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് കശ്മീർ വിഷയത്തിൽ മധ്യസ്ഥത ആവശ്യമില്ലെന്ന് വ്യക്തമാക്കി കൊണ്ട് ഇന്ത്യൻ വിദേശകാര്യ വക്താവ് രംഗത്തെത്തിയിരിക്കുന്നത്.