Nikki Bhati Murder: നിക്കി കൊലപാതകക്കേസ്: ഭർത്താവിന് വിവാഹേതര ബന്ധം; 2024ൽ പരാതിനൽകിയത് കാമുകി
Nikki Bhati Husband Old Case: നിക്കി ഭട്ടിയുടെ ഭർത്താവിനെതിരെ മുൻപും കേസ്. വിവാഹേതര ബന്ധത്തിലെ കാമുകിയെ മർദ്ദിച്ചതിനാണ് കഴിഞ്ഞ വർഷം കേസെടുത്തത്.
നിക്കി ഭട്ടി കൊലപാതകക്കേസിലെ പ്രതിയായ ഭർത്താവ് വിപിൻ ഭട്ടിയ്ക്കെതിരെ മുൻപും കേസ്. 2024ലാണ് ഇയാൾക്കെതിരെ പരാതി രജിസ്റ്റർ ചെയ്തത്. വിപിൻ ഭട്ടിയുടെ വിവാഹേതര ബന്ധത്തിലെ കാമുകിയാണ് തന്നെ മർദ്ദിച്ചെന്ന് ആരോപിച്ച് ഇയാൾക്കെതിരെ പരാതിനൽകിയിരുന്നത്.
2024 ഒക്ടോബറിൽ ഗ്രേറ്റർ നോയിഡയിലെ ജർച്ച പോലീസ് സ്റ്റേഷനിലാണ് യുവതി എഫ്ഐ ആർ രജിസ്റ്റർ ചെയ്തത്. തന്നെ മർദ്ദിച്ചു എന്നും ചൂഷണം ചെയ്തെന്നും യുവതിയുടെ പരാതിയിൽ ആരോപിക്കുന്നു. നിക്കിയുമായി വിവാഹിതനായിരുന്ന സമയത്ത് വിപിൻ ഈ യുവതിയുമായി വിവാഹേതര ബന്ധത്തിലായിരുന്നു എന്നാണ് വിവരം. ഇവരെ നിക്കിയും സഹോദരിയും ചേർന്ന് പിടികൂടി. ഈ സമയത്ത് താൻ നിരപരാധിയാണെന്ന് കാണിക്കാൻ യുവതിയെ വിപിൻ മർദ്ദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിപിനെതിരെ യുവതി പരാതിനൽകിയത്.
Also Read: Nikki Bhati Case: നിക്കി ഭാട്ടി കൊലപാതകക്കേസിൽ ഭർത്താവ് പിടിയിൽ, ഏറ്റുമുട്ടലിൽ വെടിവച്ച് പൊലീസ്
സ്ത്രീധനത്തിൻ്റെ പേരിലാണ് ഭാര്യ നിക്കിയെ വിപിൻ കൊലപ്പെടുത്തിയത്. മർദ്ദിച്ചശേഷം ജീവനോടെ തീകൊളുത്തുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് 70 ശതമാനം പൊള്ളലേറ്റ നിക്കി മരണപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭാര്യ ആത്മഹത്യ ചെയ്തതാണെന്ന് വിപിൻ അവകാശപ്പെട്ടിരുന്നു. ലോകം തന്നെ കൊലപാതകിയെന്ന് വിളിക്കുകയാണെന്നും നീ പോയതോടെ ആളുകൾ തന്നെ തെറ്റിദ്ധരിക്കുകയാണെന്നും വിപിൻ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചു. എന്തിനാണ് ഇത് ചെയ്തതെന്നും തന്നെ വിട്ടുപോയത് എന്തിനാണെന്നും ഇയാൾ ചോദിച്ചിരുന്നു. ഈ പോസ്റ്റിന് മണിക്കൂറുകൾക്ക് ശേഷം വിപിൻ അറസ്റ്റിലായി. പിന്നാലെ ഭർതൃമാതാവ് ദയയും പിതാവ് സത്‌വീറും സഹോദരൻ രോഹിതും പോലീസ് പിടിയിലാവുകയും ചെയ്തു.
പോലീസ് കസ്റ്റഡിയിലിരിക്കെ വിപിൻ ഭട്ടിയ്ക്ക് വെടിയേറ്റിരുന്നു. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോൾ പോലീസ് വെടിയുതിർക്കുകയായിരുന്നു. കാലില്‍ വെടിയേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.