Operation Sindoor: രാത്രി മുഴുവന്‍ ദൗത്യം നിരീക്ഷിച്ച് മോദി; അതിര്‍ത്തിയില്‍ ജാഗ്രത; നിയന്ത്രണരേഖയില്‍ പാകിസ്ഥാന്റെ വെടിവയ്പ്
Narendra Modi Monitored Operation Sindoor: നയതന്ത്ര ഇടപെടലിന്റെ ഭാഗമായി വിവിധ രാജ്യങ്ങളുമായി ഇന്ത്യ ദൗത്യത്തെക്കുറിച്ച് വിശദീകരിച്ചു. യുഎസ്, യുകെ, റഷ്യ, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി നടപ്പാക്കിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ദൗത്യം ഇന്ത്യ നടപ്പാക്കിയത് കൃത്യമായ ആസൂത്രണത്തോടെ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി മുഴുവന്‍ ദൗത്യം നിരന്തരം നിരീക്ഷിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജെയ്‌ഷെ ഇ മുഹമ്മദ് ഭീകര സംഘടനയുടെ ശക്തികേന്ദ്രമായ ബഹാവൽപൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളാണ് ഇന്ത്യ ലക്ഷ്യമിട്ടത്. ബഹവൽപൂരിലെ ജെയ്‌ഷെ ഇ മുഹമ്മദ് ആസ്ഥാനവും മുരിഡ്‌കെയിലെ ലഷ്‌കർ ഇ തൊയ്ബ കേന്ദ്രവും ഉൾപ്പെടെ ഒമ്പത് പ്രത്യേക ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യയുടെ സംയുക്ത സൈന്യം ദൗത്യം നടപ്പിലാക്കി.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ മോദിയെ നിരന്തരം അറിയിച്ചുകൊണ്ടേയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മുതൽ ബുധനാഴ്ച പുലർച്ചെ വരെ പ്രധാനമന്ത്രിയും കരസേന, നാവികസേന, വ്യോമസേനാ മേധാവികളും തമ്മിൽ നിരവധി തവണ ആശയവിനിമയം നടത്തി.
പാക് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിടാതെയായിരുന്നു ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയത്. പാക് അധിനിവേശ കശ്മീരിലെ കോട്‌ലി, മുസാഫറാബാദ്, ബാഗ് എന്നിവിടങ്ങളിലും മിസൈൽ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്.




നയതന്ത്ര ഇടപെടലിന്റെ ഭാഗമായി വിവിധ രാജ്യങ്ങളുമായി ഇന്ത്യ ദൗത്യത്തെക്കുറിച്ച് വിശദീകരിച്ചു. യുഎസ്, യുകെ, റഷ്യ, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തെ ‘യുദ്ധപ്രവൃത്തി’ എന്നാണ് പാകിസ്ഥാന്‍ വിശേഷിപ്പിച്ചത്. ഉചിതമായ മറുപടി നല്‍കാന്‍ പാകിസ്ഥാന് അവകാശമുണ്ടെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിവയ്പ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്.