വിനോദസഞ്ചാരികളുടെ സുരക്ഷ മുഖ്യം; വെരിഫിക്കേഷന്‍ ഇനി ക്യുആര്‍ കോഡ് വഴി; പഹല്‍ഗാമില്‍ പുതിയ പരിഷ്‌കാരം
Pahalgam QR code Security: പഹല്‍ഗാമിലെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ക്യൂആർ കോഡ് അധിഷ്ഠിത തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്തി. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സേവന ദാതാക്കളെയും എളുപ്പത്തിൽ തിരിച്ചറിയാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.ഈ പരിഷ്‌കാരത്തിന് കച്ചവടക്കാരുടെയടക്കം പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് വിവരം
ശ്രീനഗര്‍: കഴിഞ്ഞ വര്‍ഷം നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഹല്‍ഗാമിലെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ക്യൂആർ കോഡ് അധിഷ്ഠിത തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്തി. വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സേവന ദാതാക്കളെയും എളുപ്പത്തിൽ തിരിച്ചറിയാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. അവരുടെ ആധികാരികത ഉറപ്പാക്കാനുമാകും.
കുതിര സവാരിക്കാര്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റു കച്ചവടക്കാര്‍ തുടങ്ങിയവരെല്ലാം ഈ സംവിധാനത്തിന് കീഴിലാകും. ഇവരെ എളുപ്പത്തിൽ തിരിച്ചറിയാനും പരിശോധിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നടപടിക്ക് പിന്നില്‍
കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് പഹൽഗാമിലെ ബൈസരൺ പുൽമേട്ടിലുണ്ടായ ഭീകരാക്രമണത്തിൽ 25 വിനോദസഞ്ചാരികളും ഒരു പ്രാദേശിക തൊഴിലാളിയും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം വിനോദസഞ്ചാരികളില്‍ ഭീതിയുണ്ടാക്കി. വിനോദസഞ്ചാരികളുടെ ആത്മവിശ്വാസവും, പഹല്‍ഗാമിന്റെ പ്രൗഢിയും വീണ്ടെടുക്കുന്നതിന് വേണ്ടിയാണ് ഈ സുപ്രധാന പരിഷ്‌കാരം അവതരിപ്പിച്ചത്.
ഓരോ സേവന ദാതാവിനെയും കൃത്യമായി പരിശോധിച്ചതിന് ശേഷമാണ് രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. ഇതിനുശേഷം ഇവര്‍ക്ക് യുണീക്ക് ക്യുആര്‍ കോഡുകള്‍ നല്‍കി. അതില്‍ അവരുടെ വ്യക്തിഗത വിവരങ്ങളും മറ്റു വിശദാംശങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രവര്‍ത്തനം ഇങ്ങനെ
വിനോദസഞ്ചാരികൾക്ക് അവരുടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് കോഡ് സ്കാൻ ചെയ്യാനാകും. ഇതുവഴി ആ വ്യക്തിയുടെ വിശദാംശങ്ങള്‍ അവര്‍ക്ക് അറിയാനാകും. ഇതുവഴി അനധികൃതമായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ തടയാനാകും. തട്ടിപ്പുകളും ഇല്ലാതാക്കാനാകുമെന്നാണ് പ്രതീക്ഷ.
സേവന ദാതാവിന്റെ പേര്, രക്ഷിതാവിന്റെ പേര്, വിശദമായ വിലാസം, മൊബൈൽ നമ്പർ, ആധാർ നമ്പർ, രജിസ്ട്രേഷൻ നമ്പർ, പ്രവർത്തന റൂട്ട്, പൊലീസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായോ തുടങ്ങിയ വിശദാംശങ്ങള്‍ ക്യുആര്‍ കോഡിലൂടെ എളുപ്പത്തില്‍ മനസിലാക്കാം.
വ്യാപക പിന്തുണ
ടൂറിസം മേഖലയിലെ ഈ പരിഷ്‌കാരത്തിന് കച്ചവടക്കാരുടെയടക്കം പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് വിവരം. സേവന ദാതാക്കളുടെ ആധികാരികതയ്ക്കും വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കും ഇതൊരു നല്ല നടപടിയാണെന്ന് അവര്‍ പറയുന്നു.
ഭീകരാക്രമണത്തിന് ശേഷം പഹല്‍ഗാമില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഡോക്യുമെന്റ് വെരിഫിക്കേഷന് ശേഷം തങ്ങള്‍ക്ക് ക്യുആര്‍ കോഡ് ലഭിച്ചതായി കച്ചവടക്കാരിലൊരാളായ ഗുലാം ഹസ്സന്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
തങ്ങളുടെ എല്ലാ വിശദാംശങ്ങളും കോഡിലുണ്ട്. അവ പ്രാദേശിക പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആധികാരികത ഉറപ്പാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടയ്ക്ക് ക്യുആര്‍ കോഡുകള്‍ പരിശോധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.