Pahalgam terror attack: പഹൽഗാമിലെ മായാത്ത മുറിപ്പാടിന് ഒരു വയസ്സ് … ഒന്നാം വാർഷികത്തിൽ ബൈസരൻ താഴ്‌വരയിൽ കനത്ത സുരക്ഷ
Pahalgam Terror Attack first Anniversary: വാർഷികത്തോട് അനുബന്ധിച്ച് ഭീകരർ വീണ്ടും പ്രകോപനം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് രഹസ്യ അന്വേഷണ റിപ്പോർട്ടുകളെ തുടർന്ന് കാശ്മീരിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ടൂറിസം മേഖലയിലെ തൊഴിലാളികൾക്കും സേവന ദാദാക്കൾക്കും സുരക്ഷാ ഏജൻസികൾ ക്യുആർ കോഡ് തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കിയിട്ടുണ്ട്.
ന്യൂഡൽഹി: രാജ്യത്തെ നടത്തിയ പഹൽഗാം ഭീകരാക്രമണത്തിന് ഒരു വയസ്സ് തികയുന്നു. ജമ്മു കാശ്മീരിൽ ഇതിനോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. 2025 ഏപ്രിൽ 22 പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർത്തത്. മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഈ വിനോദസഞ്ചാര കേന്ദ്രം ലക്ഷ്യം വച്ചായിരുന്നു ലഷ്‌കർ – ഇ – തോയ്ബയുടെ ആക്രമണം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 25 സഞ്ചാരികളും അവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു ഒരു നാട്ടുകാരനും ഭീകരരുടെ വെടിയേറ്റു മരിച്ചു.
ഈ ക്രൂരതയുടെ ഒന്നാം വാർഷികത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രത്യേക അനുസ്മരണ ചടങ്ങുകൾ പ്രാദേശികമായി സംഘടിപ്പിക്കും എന്നാണ് വിവരം. വാർഷികത്തോട് അനുബന്ധിച്ച് ഭീകരർ വീണ്ടും പ്രകോപനം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് രഹസ്യ അന്വേഷണ റിപ്പോർട്ടുകളെ തുടർന്ന് കാശ്മീരിൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ടൂറിസം മേഖലയിലെ തൊഴിലാളികൾക്കും സേവന ദാദാക്കൾക്കും സുരക്ഷാ ഏജൻസികൾ ക്യുആർ കോഡ് തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കിയിട്ടുണ്ട്.
Also Read – ബസ് കൊക്കയിലേക്ക് വീണ് അപകടം; 15 പേർക്ക് ദാരുണാന്ത്യം
സി ആർ പി എഫ്, ബി എസ് എഫ് എന്നിവർ പഹൽഗാമിലും പരിസരപ്രദേശങ്ങളിലും ഡ്രോൺ നിരീക്ഷണവും പെട്രോളിങ്ങും ശക്തമാക്കി. വിനോദസഞ്ചാരികൾ താമസിക്കുന്ന ഹോട്ടലുകളിലും പ്രധാന പാതകളിലും കർശന വാഹന പരിശോധനകൾ തുടരുകയാണ്. ഭീകരവാദം വിനോദസഞ്ചാരമേഖലയ്ക്കും സാധാരണക്കാരുടെ ജീവിതത്തിനും വരുത്തുന്ന ആഘാതം ഉയർത്തിക്കാട്ടാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്രതലത്തിൽ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഓർമ്മയിൽ പഹൽഗാം
2025 ഏപ്രിൽ 22-ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആക്രമണം നടന്നത്. വിനോദസഞ്ചാരികൾക്കും കുതിര സവാരി നടത്തുന്നവർക്കും നേരെ വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരർ തുരു തുരാ വെടിയുതിർക്കുകയായിരുന്നു. കശ്മീരിലെ വിനോദസഞ്ചാര മേഖലയെ തകർക്കാനും ഭീതി പടർത്താനുമായിരുന്നു നിരായുധരായ സാധാരണക്കാർക്ക് നേരെ ഈ ക്രൂരകൃത്യം നടത്തിയത്.
പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്കർ – ഇ – തൊയ്ബയുടെ പോഷക സംഘടനയായ ദ റെസിസ്റ്റന്റ് ഫ്രണ്ട് ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ദേശീയ അന്വേഷണ ഏജൻസി ഈ കേസ് ഏറ്റെടുക്കുകയും ഏഴ് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂർ വഴി പല മുഖ്യ സൂത്രധാരന്മാരെയും വധിക്കാൻ സാധിച്ചു.