India bans Pakistani ships: തിരിച്ചടി കടുപ്പിച്ച് ഇന്ത്യ; പാകിസ്താൻ കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ വിലക്ക്
India bans Pakistani ships: പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയും പാകിസ്ഥാൻ വഴി ഇന്ത്യ ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതും നേരത്തെ നിരോധിച്ചിരുന്നു. രാജ്യത്തിൻ്റെ സുരക്ഷയെ കൂടി കണക്കിലെടുത്താണ് തീരുമാനം.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്താൻ കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ. പാകിസ്താൻ പതാകയുള്ള കപ്പലുകൾ ഇന്ത്യൻ തുറമുഖങ്ങളിൽ പ്രവേശിക്കാൻ പാടില്ലെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. കൂടാതെ ഇന്ത്യൻ പതാകയുള്ള കപ്പലുകൾ പാകിസ്ഥാനിലെ തുറമുഖങ്ങളിലേക്കും പ്രവേശിക്കാൻ പാടില്ല.
പാകിസ്ഥാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിലും പാകിസ്ഥാൻ വഴി ഇന്ത്യ ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനും കേന്ദ്രം നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. ഭീകരാക്രമണത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ രാജ്യത്തിൻ്റെ സുരക്ഷയെ കൂടി കണക്കിലെടുത്താണ് തീരുമാനം. ഇന്ത്യൻ ആസ്തികൾ, ചരക്ക്, തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയ 1958 ലെ മർച്ചന്റ് ഷിപ്പിംഗ് ആക്ട് സെക്ഷൻ 411 പ്രകാരമാണ് പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
അതേസമയം, തുടർച്ചയായ ഒമ്പതാം ദിവസവും പാകിസ്താൻ നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ചിരിക്കുകയാണ്. ഇന്നലെയും ഇന്നും കശ്മീരിലെ കുപ്വാര, ഉറി, അഖ്നൂർ പ്രദേശങ്ങളിൽ പാകിസ്ഥാൻ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിയതായാണ് റിപ്പോർട്ട്.
പഹൽഗാം ഭീകരാക്രമണത്തിൽ പാക് പങ്ക് വ്യക്തമാക്കുന്ന കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണ ഏജൻസി. ഭീകരാക്രമണത്തെ നിയന്ത്രിച്ചത് മുതിർന്ന ഐ എസ് ഐ ഉദ്യോഗസ്ഥർ. ഭീകര സാന്നിധ്യമുള്ള അനന്തനാഗിൽ സൈനിക വിന്യസം ശക്തമാക്കി. ഭീകരാക്രമണത്തിൽ പാക്ക് ബന്ധം വ്യക്തമാക്കുന്നതിന് കഴിഞ്ഞിട്ടുണ്ടെന്നാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പ്രാഥമിക റിപ്പോർട്ട്. ഐഎസ്ഐയുടെ മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ് ആക്രമം നടത്താനുള്ള ഗൂഢാലോചന നടത്തിയതെന്നാണ് വിവരം. പാകിസ്താനിലെ ലഷ്കറെ തൊയ്ബയുടെ ആസ്ഥാനത്ത് വച്ചാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നും എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച 48 വെടിയുണ്ടകൾ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും.