Pakistan Ceasefire Violation: വെടിനിർത്തൽ ധാരണ, പിന്നാലെ പ്രകോപനം; പാകിസ്ഥാനെ വിശ്വസിക്കാമോ?
Pakistan Ceasefire Violation Latest Update: പാകിസ്ഥാൻ്റെ ഭാഗത്തുനിന്നുള്ള നീക്കം അപലപനീയമാണെന്നും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഊന്നിപ്പറഞ്ഞു. സാഹചര്യത്തിൻ്റെ ഗൗരവം പാകിസ്ഥാൻ മനസ്സിലാക്കണമെന്നും വെടിനിർത്തൽ തുടരാനാണ് നീക്കമെങ്കിൽ ശക്തമായ തിരച്ചടി നേരിടേണ്ടി വരുമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

ന്യൂഡൽഹി: ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിന് അറുതി വരുത്തികൊണ്ടാണ് വെടിനിർത്തലിന് ധാരണയായത്. നാല് ദിവസത്തെ സംഘർഷത്തിന് ഒടുവിലാണ് വെടിനിർത്തൽ നിലവിൽ വന്നത്. എന്നാൽ ആശ്വാസ വാർത്ത വന്ന് മണിക്കൂറുകൾക്കകം നിയന്ത്രണ രേഖയിലെ പലയിടങ്ങളിൽ പാക് പ്രകോപനമുണ്ടായി. കശ്മീരിലെ ചില ഭാഗങ്ങളിലും ജമ്മുവിലും പഞ്ചാബിന്റെ പല ഭാഗങ്ങളിലുമായി പാകിസ്ഥാൻ്റെ ഡ്രോണുകളും കണ്ടെത്തി. തുടർന്ന് പലയിടങ്ങളിൽ വീണ്ടും ബ്ലാക്കൗട്ട് നിലവിൽ വന്നു.
പാക് പ്രകോപനം ശക്തമായതിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി വാർത്താ സമ്മേളനത്തിലൂടെ ആക്രമണം സ്ഥിരീകരിച്ചു. പാകിസ്ഥാൻ്റെ ഭാഗത്തുനിന്നുള്ള നീക്കം അപലപനീയമാണെന്നും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സാഹചര്യത്തിൻ്റെ ഗൗരവം പാകിസ്ഥാൻ മനസ്സിലാക്കണമെന്നും വെടിനിർത്തൽ തുടരാനാണ് നീക്കമെങ്കിൽ ശക്തമായ തിരച്ചടി നേരിടേണ്ടി വരുമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.
അതിനിടെ ജമ്മുവിലെ നഗ്രോട്ടയിൽ സൈനിക കേന്ദ്രത്തിന് നേരെ വെടിവയ്പ്പ് നടത്തിയതായി സൈന്യത്തിൻ്റെ സ്ഥിരീകരണം പുറത്തുവന്നിരുന്നു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായും ആളുടെ നില ഗുരുതരമല്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി. അജ്ഞാത ആക്രമണത്തിന് പിന്നാലെ മേഖലയിൽ സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കുകയും ചെയ്തു. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമില്ലത്ത വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ നിർധ്ധേശം നൽകുന്നുണ്ട്.
ബിഎസ്എഫ് ജവാന് വീരമൃത്യു
ജമ്മുവിലെ ആർഎസ് പുരയിൽ അന്താരാഷ്ട്ര അതിർത്തിക്കടുത്ത് പാകിസ്ഥാൻ നടത്തിയ വെടിവയ്പ്പിൽ ബിഎസ്എഫ് ജവാൻ വീരമൃത്യുവരിച്ചു. ബിഎസ്എഫ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഇംതിയാസാണ് രാജ്യത്തിന് വേണ്ടി ജീവൻ ത്വജിച്ചത്. ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് അദ്ദേഹത്തിന് വെടിയേറ്റത്. അതിർത്തി മേഖലയിലെ ഇന്ത്യൻ പോസ്റ്റിൻ്റെ നേതൃത്വത്തിലായിരുന്നു ജവാൻ. ബിഎസ്എഫ് സംഘത്തെ നയിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റിരിക്കുന്നത്.
സിന്ധു നദീജല കരാറിലെ നിലപാടിൽ മാറ്റമില്ല
പാകിസ്ഥാനുമായുള്ള വെടിനിർത്തലിൽ ധാരണയായെങ്കിലും സിന്ധു നദീജല കരാറിലെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇന്ത്യ. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ച്ചുകൊണ്ടുള്ള രാജ്യത്തിൻ്റെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് വെടിനിർത്തൽ ധാരണയായതിന് പിന്നാലെ വൃത്തങ്ങൾ അറിയിച്ചു. കൂടാതെ അയൽരാജ്യമായ പാകിസ്ഥാനെതിരായ നയതന്ത്ര നടപടികളിലും യാതൊരു മാറ്റമുണ്ടാകില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ ചർച്ചയ്ക്കായി മുന്നോട്ട് വന്നത് പാകിസ്ഥാനാണെന്നും, ഭീകരതയ്‌ക്കെതിരെ ഇന്ത്യയ്ക്ക് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളതെന്നും അതിൽ യാതൊരു മാറ്റവുമില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞിരുന്നു. ഇനിയൊരു ഭീകരാക്രമണം പാക് ഭാഗത്തുനിന്ന് ഉണ്ടായാൽ അതിനെ യുദ്ധമായി കണ്ട് തിരിച്ചടിക്കമെന്നാണ് ഇന്ത്യ നൽകുന്ന മുന്നറിയിപ്പ്. വെടിനിർത്തൽ ധാരണയിൽ പാക് നിലപാട് വിശ്വസിക്കാനാകുമോ എന്നാണ് പലരുടെയും ആശങ്ക. പാക് പ്രകോപനത്തിൽ ഇന്ത്യയുടെ നിലപാട് എന്താണെന്നുള്ളത് വരും ദിവസങ്ങളിൽ വ്യക്തമാകും.