Pakistan Violated Ceasefire: പ്രകോപനം തുടർന്ന് പാകിസ്ഥാൻ; തുടർച്ചയായ അഞ്ചാം ദിവസവും വെടിനിർത്തൽ കരാർ ലംഘിച്ചു
Pakistan Violate Ceasefire for Fifth Straight Night: കുപ്വാര, ബാരാമുള്ള ജില്ലകൾക്ക് സമീപമുള്ള പ്രദേശങ്ങളിലും അഖ്നൂർ സെക്ടറിലുമാണ് പാകിസ്‌ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയത്. പാക് പ്രകോപനത്തിന് പിന്നാലെ ഇന്ത്യയും തിരിച്ചടിച്ചു.

ജമ്മുകശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിൻ്റെ പശ്‌ചാത്തലത്തിൽ ഇന്ത്യ – പാകിസ്‌ഥാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ തുടർച്ചയായി അഞ്ചാം ദിനവും വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്‌ഥാൻ. ചൊവ്വാഴ്ച അർദ്ധരാത്രിയോടെ നിയന്ത്രണരേഖയിൽ മൂന്നിടത്ത് വെടിവയ്‌പുണ്ടായി. കുപ്വാര, ബാരാമുള്ള ജില്ലകൾക്ക് സമീപമുള്ള പ്രദേശങ്ങളിലും അഖ്നൂർ സെക്ടറിലുമാണ് പാകിസ്‌ഥാൻ സൈന്യം വെടിവയ്പ്പ് നടത്തിയത്. പാക് പ്രകോപനത്തിന് പിന്നാലെ ഇന്ത്യയും തിരിച്ചടിച്ചു.
കഴിഞ്ഞ ദിവസം പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിൽ രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ യുദ്ധം ഉണ്ടാകുമെന്ന് പ്രതികരിക്കുകയുണ്ടായി. അതിനിടിയിൽ ഒന്നും സംഭവിച്ചില്ലെങ്കിൽ തൽക്കാലം ആശ്വസിക്കാമെന്നും മാനസികമായി യുദ്ധത്തിന് തയാറെടുക്കണമെന്നും വേണ്ടിവന്നാൽ ആണവായുധം പ്രയോഗിക്കുമെന്നുമാണ് ഖ്വാജ ആസിഫ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് വീണ്ടും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
അതേസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ നയതന്ത്ര തലത്തിൽ പരിഹരിക്കണമെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആവശ്യപ്പെട്ടു. യുദ്ധത്തിലേക്ക് നീങ്ങരുതെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയോട് പറഞ്ഞതായും നവാസ് ഷെരീഫ് അറിയിച്ചു. ഇന്ത്യയുടെ നടപടികൾക്ക് ബദലായി പാക്കിസ്ഥാൻ ദേശീയ സുരക്ഷാ സമിതി യോഗത്തിനുശേഷം സ്വീകരിച്ച നടപടികൾ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് കൂടിക്കാഴ്ചയിൽ നവാസ് ഷെരീഫിനെ ധരിപ്പിച്ചിട്ടുണ്ട്.
ALSO READ: ഇന്ത്യ വിരുദ്ധ പ്രചാരണം; 16 പാകിസ്ഥാൻ യൂട്യൂബ് ചാനലുകൾ നിരോധിച്ചു, കനത്ത ജാഗ്രത
സിന്ധു നദീജല കരാർ റദ്ദാക്കുക എന്ന തീരുമാനം യുദ്ധ ഭീഷണി ഉയർത്തുന്നതാണെന്ന് ഷഹബാസ് നവാസ് ഷെരീഫിനോട് പറഞ്ഞതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇന്ത്യക്കെതിരെ കടുത്ത നീക്കങ്ങൾ പാടില്ലെന്ന് നവാസ് ഷെരീഫ് സഹോദരനെ അറിയിച്ചതായാണ് വിവരം.