Pak Terrorists Crossing Border: നേപ്പാൾ വഴി മൂന്ന് ഭീകരർ രാജ്യത്ത് എത്തി; കനത്ത ജാഗ്രത, കണ്ടെത്തുന്നവർക്ക് പാരിതോഷികം
Pakistani Terrorists Crossing Border Via Nepal: ഇവർ ഓഗസ്റ്റ് 15ന് അരാരിയ വഴി ബിഹാറിൽ പ്രവേശിച്ചുവെന്നും പുറത്തുവരുന്ന ഇന്റലിജൻസ് വിവരങ്ങൾ പറയുന്നു. ഇവരെ കണ്ടെത്തുന്നവർക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ഭീകരരുടെയും പേരുകൾ, ഫോട്ടോഗ്രാഫുകൾ, പാസ്‌പോർട്ട് വിശദാംശങ്ങൾ അതിർത്തി പങ്കിടുന്ന മറ്റ് സംസ്ഥാനങ്ങളിലേക്കും ബിഹാർ പോലീസ് കൈമാറിയിട്ടുണ്ട്.

രാജ്യത്തേക്ക് കടന്ന ഭീകരരുടെ ഫോട്ടോയും വിവരങ്ങളും
ന്യൂഡൽഹി: നേപ്പാൾ വഴി മൂന്ന് പാകിസ്ഥാൻ ഭീകരർ രാജ്യത്തേക്ക് നുഴഞ്ഞുകയറിയതായി റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബിഹാറിൽ അതീവ ജാഗ്രത പുറപ്പെടുവിച്ചു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) അംഗങ്ങളാണ് ഭീകരരെന്നാണ് വിവരം.
ഇവർ ഓഗസ്റ്റ് 15ന് അരാരിയ വഴി ബിഹാറിൽ പ്രവേശിച്ചുവെന്നും പുറത്തുവരുന്ന ഇന്റലിജൻസ് വിവരങ്ങൾ പറയുന്നു. ഇവരെ കണ്ടെത്തുന്നവർക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 50000 രൂപയാണ് നൽകുക. രാജ്യത്തേ നുഴഞ്ഞുകയറിയത് റാവൽപിണ്ടി സ്വദേശിയായ ഹസ്‌നാനിൻ അലി, ഉമർകോട്ടിൽ നിന്നുള്ള ആദിൽ ഹുസൈൻ, ഭവാൽപൂരിൽ നിന്നുള്ള മുഹമ്മദ് ഉസ്മാൻ എന്നിവരാണെന്ന് തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Bihar | Based on intelligence inputs of three Pakistani suspects entering Bihar via Motihari from Nepal, Motihari Police has announced a reward of Rs 50000 on the three.
Source: Motihari Police https://t.co/pUKGwSpXbX pic.twitter.com/C25jVZ2naL
— ANI (@ANI) August 28, 2025
മൂന്ന് ഭീകരരുടെയും പേരുകൾ, ഫോട്ടോഗ്രാഫുകൾ, പാസ്‌പോർട്ട് വിശദാംശങ്ങൾ അതിർത്തി പങ്കിടുന്ന മറ്റ് സംസ്ഥാനങ്ങളിലേക്കും ബിഹാർ പോലീസ് കൈമാറിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി പട്രോളിംഗും തിരച്ചിൽ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ടെന്ന് ബിഹാർ ഡിജിപി വിനയ് കുമാർ പറഞ്ഞു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇത്തരമൊരു കടന്നുകയറ്റം.
സംസ്ഥാനത്തെ വിമാനത്താവളങ്ങൾ, എല്ലാ റെയിൽവേ സ്റ്റേഷനുകളും അതീവ സുരക്ഷാ വലയത്തിലാണ്. രാജ്ഗിർ, ബോധ്ഗയ, പട്ന തുടങ്ങി നിരവധി സ്ഥലങ്ങളിലെ സുപ്രധാന സ്ഥാപനങ്ങൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ചുറ്റും സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്. മഹാബോധി ക്ഷേത്ര സമുച്ചയം (ബോധ് ഗയ), വിശ്വശാന്തി സ്തൂപം (രാജ്ഗിർ), മഹാവീർ ക്ഷേത്രം, തഖത് ശ്രീ ഹരിമന്ദിർ ജി, പട്‌ന സാഹിബ് (പട്‌ന) തുടങ്ങി വിനോദസഞ്ചാരികളുടെ തിരക്ക് കൂടുതലുള്ള എല്ലാ സ്ഥലങ്ങളും അതീവ സുരക്ഷയിലാണ്.