PM Modi: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെക്കുറിച്ച് ലോക്‌സഭയില്‍ മോദി
Key Highlights of PM Modi’s Speech in Lok Sabha: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെക്കുറിച്ച് ലോക്‌സഭയില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതി ആശങ്കാജനകമാണ്. ആഗോള സമ്പദ്‌വ്യവസ്ഥയെയും ജീവിതത്തെയും ഇറാന്‍-ഇസ്രായേല്‍ യുദ്ധം പ്രതികൂലമായി ബാധിക്കുന്നുവെന്ന് ലോക്‌സഭയില്‍ നരേന്ദ്ര മോദി.

പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെക്കുറിച്ച് ലോക്‌സഭയില്‍ പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് ആഴ്ചകളായി കേന്ദ്രമന്ത്രിമാരായ എസ്. ജയശങ്കറും, ഹര്‍ദീപ് സിങ് പുരിയും പാര്‍ലമെന്റില്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.
ആഗോള സമ്പദ്‌വ്യവസ്ഥയെയും ജീവിതത്തെയും ഇറാന്‍-ഇസ്രായേല്‍ യുദ്ധം പ്രതികൂലമായി ബാധിക്കുന്നതായി മോദി ചൂണ്ടിക്കാട്ടി. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വെല്ലുവിളികളാണ് നേരിടുന്നത്. പശ്ചിമേഷ്യ വ്യാപാരത്തിന്റെ പ്രധാന മാര്‍ഗമാണ്. നിരവധി ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇത്തരം നിരവധി കാരണങ്ങളാൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്നും മോദി വ്യക്തമാക്കി.
തുടക്കം മുതൽ എല്ലാ ഇന്ത്യക്കാർക്കും എല്ലാ സഹായവും ലഭിക്കുന്നുണ്ട്. ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം 3.75 ലക്ഷത്തിലധികം ഇന്ത്യക്കാർ സുരക്ഷിതമായി തിരിച്ചെത്തി. ഇറാനിൽ നിന്ന് മാത്രം ഏകദേശം 1,000 ഇന്ത്യക്കാർ തിരിച്ചെത്തിയെന്നും മോദി വ്യക്തമാക്കി.
ഇന്ധന ആശങ്കകളെക്കുറിച്ച്
വീടുകളിലുണ്ടാകുന്ന അസൗകര്യങ്ങള്‍ കുറയ്ക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ആഭ്യന്തര എൽപിജി ഉത്പാദനം വര്‍ധിപ്പിച്ചു. പെട്രോൾ, ഡീസൽ വിതരണം തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ലോക്‌സഭയില്‍ പറഞ്ഞു.
യുദ്ധം തുടരുന്നതിനിടയിൽ നമ്മുടെ ചില കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നിട്ടുണ്ട്. ഊർജ്ജമാണ് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് എന്ന് സര്‍ക്കാരിനറിയാം. മ്പദ്‌വ്യവസ്ഥയിൽ യുദ്ധത്തിന്റെ ആഘാതം പരമാവധി കുറയ്ക്കുന്നതിനാണ് സര്‍ക്കാരിന്റെ പരിശ്രമം. എല്ലാ മേഖലകള്‍ക്കും സര്‍ക്കാര്‍ അവശ്യ പിന്തുണ നല്‍കുന്നു. ഇറക്കുമതിയും കയറ്റുമതിയും നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനായി രൂപീകരിച്ച മന്ത്രിതല സമിതി എല്ലാ ദിവസവും യോഗം ചേരുന്നുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
വേനൽക്കാലം അടുക്കുന്നതോടെ വൈദ്യുതി ആവശ്യകത വര്‍ധിക്കും. എല്ലാ വൈദ്യുത നിലയങ്ങളിലും ആവശ്യത്തിന് കൽക്കരി സ്റ്റോക്ക് ഉണ്ട്. എല്ലാ വൈദ്യുതി വിതരണ സംവിധാനങ്ങളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആശങ്ക പ്രകടിപ്പിച്ചു
ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണെന്ന് മോദി. തുടക്കം മുതല്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എല്ലാ പശ്ചിമേഷ്യൻ നേതാക്കളോടും സംസാരിച്ചു. ഈ യുദ്ധം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. ഹോർമുസിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അസ്വീകാര്യമാണ്. ഇന്ത്യ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നു. മാനവികതയ്ക്കായി രാജ്യം ശബ്ദം ഉയര്‍ത്തുന്നുണ്ടെന്നും മോദി പറഞ്ഞു.
യുദ്ധം നിർത്തണം
ഈ യുദ്ധം നിര്‍ത്തണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ചര്‍ച്ചകളും, നയതന്ത്രവുമാണ് പരിഹാരം. എല്ലാ സുരക്ഷാ ഏജൻസികളും അതീവ ജാഗ്രതയിലാണ്. യുദ്ധത്തിന്റെ ആഘാതം വളരെക്കാലം നീണ്ടുനിൽക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അവശ്യവസ്തുക്കളുടെ വിതരണവും ഊർജ്ജ സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ദീർഘകാല, ഹ്രസ്വകാല നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കാബിനറ്റ് സുരക്ഷാ സമിതി (സിസിഎസ്) യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മോദി പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെക്കുറിച്ച് പാര്‍ലമെന്റില്‍ സംസാരിക്കുന്നത്.