Narendra Modi: ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചിരുന്നു; വിനയാന്വിതനായി നിരസിച്ചുവെന്ന് പ്രധാനമന്ത്രി മോദി
Modi Turns Down Donald Trump US Invitation: ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനായി കാനഡ വരെ വന്ന സ്ഥിതിക്ക് അമേരിക്കയിലേക്ക് വന്നുകൂടെയെന്ന് ട്രംപ് ചോദിച്ചതായും, താൻ വിനയാന്വിതനായി ക്ഷണം നിരസിച്ചതായും മോദി പറഞ്ഞു.

ഡൽഹി: അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപ് തന്നെ യുഎസിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനായി കാനഡ വരെ വന്ന സ്ഥിതിക്ക് അമേരിക്കയിലേക്ക് വന്നുകൂടെയെന്ന് ട്രംപ് ചോദിച്ചതായും, താൻ വിനയാന്വിതനായി ക്ഷണം നിരസിച്ചതായും മോദി പറഞ്ഞു. ഫോൺ സംഭാഷണത്തിനിടെ ആയിരുന്നു ട്രംപിന്റെ ക്ഷണം. അതിനേക്കാൾ പ്രധാനമായിരുന്നു തനിക്ക് ജഗന്നാഥൻറെ നാട്ടിലേക്കുള്ള യാത്രയെന്ന് മോദി പറഞ്ഞു.
പാക് സൈനിക മേധാവിയായ അസിം മുനീറിനെയും മോദിയെയും ഒരുമിച്ചിരുത്താനുള്ള നീക്കം ട്രംപ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം അസിം മുനീറിന് ട്രംപ് വിരുന്നൊരുക്കിയിരുന്നു. ഇന്ത്യ-പാകിസ്ഥാൻ തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചത് താൻ ആണെന്ന ട്രംപിന്റെ അവകാശവാദത്തെ ഇന്ത്യ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ ക്ഷണം മോദി നിരസിച്ചത്. ഒഡീഷയിലെ പൊതുപരിപാടിക്കിടെ മോദി തന്നെയാണ് ഇക്കാര്യം പറഞ്ഞത്.
ജി7 ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം കാനഡയിൽ നിന്ന് ജഗന്നാഥൻറെ നാടായ ഒഡീൽ സന്ദർശിക്കുന്നതിനു വേണ്ടിയാണ് ട്രംപിൻറെ ക്ഷണം താൻ നിരസിച്ചതെന്നും മോദി പറഞ്ഞു. ഒഡീഷയിലെ ജഗന്നാഥ യാത്രയുമായി ബന്ധപ്പെട്ട സാംസ്കാരിക പരിപാടികൾക്ക് മുന്നോടിയായാണ് പ്രധാനമന്ത്രി ഒഡീഷ സന്ദർശിച്ചത്. അതേസമയം, യുഎസ് സന്ദർശനത്തിനിടെ പാക് സേനാമേധാവി അസിം മുനീർ ഇന്ത്യക്കെതിരെയുള്ള പരാമർശങ്ങൾ വീണ്ടും ആവർത്തിച്ചു.
ALSO READ: ബെംഗളൂരുവിലെ ടെക്കികളെ സൂക്ഷിച്ചോളൂ, പണി വരുന്നുണ്ട്! കർണാടകയിലെ ജോലി സമയം 12 മണിക്കൂറാക്കും
ഇന്ത്യയുടെ ജീവിത സംവിധാനങ്ങൾ മുഴുവൻ പാകിസ്ഥാൻ നിയന്ത്രിക്കുന്ന ഒരു കാലം തിരിച്ചുവരുമെന്നാണ് മുനീർ പറഞ്ഞത്. ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാൻ പാക് പട്ടാളക്കാർ അക്ഷമരായി കാത്തിരിക്കുകയാണെന്നും അമേരിക്കയിൽ സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്റെ ചില സൈനികത്താവളങ്ങളും തുറമുഖങ്ങളും യുഎസിന് വിട്ടുനൽകാൻ അസിം മുനീറിനോട് ട്രംപ് അഭ്യർത്ഥിച്ചതായും റിപ്പോർട്ടുണ്ട്. ഇതിന് പകരമായി അമേരിക്ക പാകിസ്ഥാന് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ നൽകുമെന്നാണ് വാഗ്ദാനം.