‘പിഒകെ തിരിച്ചുപിടിക്കുക മാത്രമാണ് അവശേഷിക്കുന്നത്’; മറ്റ് ചർച്ചകൾക്കില്ലെന്ന് വാൻസിനോട് പ്രധാനമന്ത്രി മോദി
PM Narendra Modi told Vance : യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് ആവർത്തിച്ചതെന്നാണ് റിപ്പോർട്ട്
ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ മധ്യസ്ഥരുടെ ആവശ്യമില്ലെന്ന നിലപാടിൽ ഉറച്ച് നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന് സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് ആവർത്തിച്ചതെന്നാണ് റിപ്പോർട്ട്.
കശ്മീരിനെക്കുറിച്ച് ഇന്ത്യയ്ക്ക് വ്യക്തമായ ധാരണയുണ്ടെന്നും പിഒകെ തിരികെ ലഭിക്കുന്നതിനെ കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാനില്ലെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനോട് പ്രധാനമന്ത്രി മോദി പറഞ്ഞു. തീവ്രവാദികളെ കൈമാറുന്നതുമായി ബന്ധപ്പെട്ടതാണ് മറ്റൊരു വിഷയം. മറ്റു വിഷയങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും. ഈ വിഷയത്തിൽ ആരും മധ്യസ്ഥത വഹിക്കണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ആരുടെയും മധ്യസ്ഥത തങ്ങൾക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞതായി വൃത്തങ്ങൾ പറയുന്നു.
Also Read:‘അവർ വെടിയുതിർത്താൽ നമ്മളും വെടിയുതിർക്കും’; സായുധ സേനയ്ക്ക് പ്രധാനമന്ത്രിയുടെ നിർദ്ദേശം
അതേസമയം മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്റെ വാഗ്ദാനത്തെ സ്വാഗതം ചെയ്ത് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് രംഗത്ത് എത്തിയിരുന്നു. ഇതിന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പാക് പ്രധാനമന്ത്രി നന്ദി അറിയിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇന്ത്യ പാകിസ്ഥാൻ വെടിനിര്‍ത്തല്‍ ധാരണ നിലവിൽ വന്നത്. ഇതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നപരിഹാരത്തിനു ഇടപ്പെടാമെന്ന് പറഞ്ഞ് ട്രംപ് എത്തിയിരുന്നു. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.