PM Modi Visit Flood Area: പ്രളയബാധിത മേഖല സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി
PM Narendra Modi Visit At Flooded Area: തുടർച്ചയായി പെയ്ത മഴയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് വിലയിരുത്തുന്നതിനും ദുരിതാശ്വാസ നടപടികളുടെ ഏകോപനം ഉറപ്പാക്കുന്നതിനുമാണ് പ്രധാനമന്ത്രി മോദി പ്രദേശങ്ങൾ സന്ദർശിക്കുന്നത്.
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായി ബാധിച്ച ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടർച്ചയായി പെയ്ത മഴയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. നൂറുകണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഇതേതുടർന്നാണ് പ്രളയബാധിത മേഖല സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചത്.
ഹിമാചൽ പ്രദേശിലുണ്ടായ നാശനഷ്ടം
കഴിഞ്ഞ ഒരു മാസമായി തുടർന്ന ശക്തമായ മഴയിൽ ഹിമാചൽ പ്രദേശിൽ കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. 360-ലധികം പേരുടെ ജീവനാണ് പേമാരിയിൽ നഷ്ട്ടമായത്. ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ട പ്രദേശങ്ങളിൽ ഒന്നാണ് ഇവിടെ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (എസ്ഡിഎംഎ) റിപ്പോർട്ട് പ്രകാരം 1,087 റോഡുകൾ ഇപ്പോഴും ഗതാഗതത്തിന് അനുയോജ്യമല്ല. 2,838 വൈദ്യുതി വിതരണ ലൈനുകളും 509 ജലവിതരണ പദ്ധതികളും ഇപ്പോഴും തടസ്സപ്പെട്ട നിലയിലാണ്.
പൊതു, സ്വകാര്യ അടിസ്ഥാന സൗകര്യങ്ങളിൽ 3,979.52 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന തീർത്ഥാടകരെ രക്ഷിക്കുന്നതിനായി, ഇന്ത്യൻ വ്യോമസേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കത്തിൽ വലഞ്ഞ് പഞ്ചാബ്
പതിറ്റാണ്ടുകൾക്കിപ്പുറം പഞ്ചാബ് കണ്ട ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. 23 ജില്ലകളിലായി 1,900-ലധികം ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് ഇതുവരെ 43 പേരാണ് മരിച്ചത്. ഏകദേശം 1.71 ലക്ഷം ഹെക്ടർ കൃഷിയിടങ്ങളാണ് ദുരന്തത്തിൽ നശിച്ചത്. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പഞ്ചാബിലെ വെള്ളപ്പൊക്ക ബാധിത മേഖലകൾ സന്ദർശിച്ച് സാഹചര്യം വിലയിരുത്തിയിരുന്നു. സംസ്ഥാനത്തെ എല്ലാ നദികളും അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. ചില പ്രദേശങ്ങളിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.
ജമ്മു കാശ്മീർ വെള്ളപ്പൊക്കം
ജമ്മു കാശ്മീരിൽ നിലവിൽ മഴയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ട്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ നദികളിലെ ജലനിരപ്പ് കുറഞ്ഞ് തുടങ്ങിയതായി അധികൃതർ അറിയിച്ചു. വരും മണിക്കൂറിൽ ഒറ്റപ്പെട്ട നേരിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഉത്തരാഖണ്ഡിലും മറ്റ് ഉത്തരേന്ത്യൻ പ്രദേശങ്ങളിലും കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും റിപ്പോർട്ട് ചെയ്തിരുന്നു.
ദുരിതാശ്വാസ നടപടികൾ പ്രധാനമന്ത്രി വിലയിരുത്തും
ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് വിലയിരുത്തുന്നതിനും ദുരിതാശ്വാസ നടപടികളുടെ ഏകോപനം ഉറപ്പാക്കുന്നതിനുമാണ് പ്രധാനമന്ത്രി മോദി പ്രദേശങ്ങൾ സന്ദർശിക്കുന്നത്. ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങൾക്ക് പ്രധാനമന്ത്രി മുൻഗണന നൽകുമെന്നും രക്ഷാപ്രവർത്തനങ്ങളും പുനരധിവാസ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കുന്നതിന് സംസ്ഥാന അധികാരികളുമായി ആശയവിനിമയം നടത്തുമെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.