Rahul Gandhi: ഗോഡ്‌സെയുടെ പിൻഗാമികളിൽ നിന്ന് ജീവന് ഭീഷണി; സംരക്ഷണം വേണമെന്ന് രാഹുൽ ഗാന്ധി
Rahul Gandhi Claims Life Threat: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ നേരിട്ടുള്ള പിൻഗാമിയാണ് പരാതിക്കാരൻ സത്യകി സവർക്കർ എന്നും രാഹുൽ ഗാന്ധി പറഞ്ഞു. പരാതിക്കാരൻ്റെ കുടുംബ പരമ്പരയ്ക്ക് ഭരണഘടനാ വിരുദ്ധ പ്രവണതകളുടെയും അക്രമത്തിന്റെയും ചരിത്രം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മുംബൈ: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പൂനെ കോടതിയിൽ. സവർക്കർ മാനനഷ്ട കേസ് പരിഗണിക്കുന്നതിനിടെയാണ് പരാമർശം. സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളും തനിക്കെതിരായ മാനനഷ്ടക്കേസിൽ പരാതിക്കാരനായ സത്യകി സവർക്കറുടെ വംശപരമ്പരയും ചൂണ്ടിക്കാട്ടിയാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് രാഹുൽ ഗാന്ധി കോടതിയെ അറിയിച്ചത്. അദ്ദേഹം സര്‍ക്കാറിന്‍റെ സംരക്ഷണം തേടിയിട്ടുണ്ട്.
തന്റെ സുരക്ഷയെയും കേസിലെ നടപടികളുടെ നിഷ്‌പക്ഷതയെയും സംബന്ധിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അപകീർത്തിക്കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ രാഹുൽ ഗാന്ധി അപേക്ഷ നൽകിയത്. കാര്യങ്ങൾ ജുഡീഷ്യലായി പരിഗണിക്കണമെന്നാണ് ആവശ്യം.
അഭിഭാഷകൻ മിലിന്ദ് ദത്താത്രയ പവാർ മുഖേനയാണ് രാഹുൽ ഗാന്ധി കോടതിയിൽ ഹർജി സമർപ്പിച്ചത്. മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ നേരിട്ടുള്ള പിൻഗാമിയാണ് പരാതിക്കാരൻ സത്യകി സവർക്കർ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പരാതിക്കാരൻ്റെ കുടുംബ പരമ്പരയ്ക്ക് ഭരണഘടനാ വിരുദ്ധ പ്രവണതകളുടെയും അക്രമത്തിന്റെയും ചരിത്രം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മഹാത്മാഗാന്ധിയുടെ കൊലപാതകം ഒരു പ്രേരണയുടെ ഫലമായിരുന്നില്ലെന്നും ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിൽ വേരൂന്നിയ ഗൂഢാലോചനയുടെ ഫലമായിരുന്നുവെന്നും രാഹുൽ ഗാന്ധി കോടതിയിൽ പറഞ്ഞു. നിരായുധനായ ഒരു വ്യക്തിക്കെതിരെ ബോധപൂർവമായ അക്രമമാണ് നടന്നത്. ഓഗസ്റ്റ് 11ന് പാർലമെന്റിൽ ഉയർത്തിയ “വോട്ട് ചോർ സർക്കാർ” എന്ന മുദ്രാവാക്യവും വോട്ട് കവർച്ച ആരോപണവും ഉൾപ്പടെ തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങൾ രാഷ്ട്രീയ എതിരാളികളിൽ നിന്ന് ശത്രുതയ്ക്ക് കാരണമായെന്നും രാഹുൽ പറഞ്ഞു.
രണ്ട് ബിജെപി നേതാക്കളിൽ നിന്ന് തനിക്ക് പരസ്യ ഭീഷണികൾ ലഭിച്ചുവെന്നും രാഹുൽ ഗാന്ധി കോടതിയെ അറിയിച്ചു. ‘രാജ്യത്തെ ഒന്നാം നമ്പർ തീവ്രവാദി’ എന്ന് കേന്ദ്രമന്ത്രി രവ്നീത് സിംഗ് ബിട്ടു തന്നെ വിശേഷിപ്പിച്ചുവെന്നും ബിജെപി നേതാവായ തർവീന്ദർ സിംഗ് മർവയിൽ നിന്ന് ഭീഷണി ഉണ്ടായെന്നും രാഹുൽ പറഞ്ഞു.